26 April Friday

ജനിതക മാറ്റം വന്ന കോവിഡ് 19 നിസാരക്കാരനല്ല; വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021

ആലപ്പുഴ> കോവിഡ് 19 വൈറസ് ആശങ്കയുയര്‍ത്തി വീണ്ടും പടര്‍ന്നു പിടിക്കുകയാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന രോഗികള്‍, മരണങ്ങള്‍ എന്നിവയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. സര്‍ക്കാരും ജില്ല ഭരണകൂടവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുണ്ടെങ്കിലും കോവിഡ് നിയന്ത്രണവിധേയമാകുന്നില്ല. ഈ ഘട്ടത്തില്‍ കോവിഡിനെ പൊരുതി തോല്‍പ്പിക്കാന്‍ ജാഗ്രത മാത്രമാണ് പ്രതിവിധി. ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്ന് അടിവരയിട്ട് പറയുകയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ.സൈറു ഫിലിപ്പ്.

കോവിഡ്-19 എങ്ങനെ പകരും ?


ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടാകും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും സമീപത്തുള്ളവരിലേക്ക് പ്രവേശിക്കുകയും ചെയ്യും. വൈറസിന്റെ സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴും അയാള്‍ക്ക് ഹസ്തദാനം നല്‍കുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടുദിവസം വരെ നശിക്കാതെ നില്‍ക്കും.

കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം ?


18 വയസിനു മുകളിലുള്ള എല്ലാവരും കോവിഡ് വാക്സിന്‍ സ്വീകരിക്കണം.
പൊതു സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കണം. കൃത്യമായി മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കണം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു ശുചിയാണം.

ഒരിക്കലും ചെയ്യരുതാത്തവ

സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി സംസാരിക്കുക. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, അകലം പാലിക്കാതെ അടുത്ത ഇടപഴകുക.
വായുസഞ്ചാരം ഇല്ലാത്ത അടഞ്ഞ മുറികളില്‍ അധികം പേര്‍ ഒന്നിച്ചു കൂടുക. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാതിരിക്കല്‍.• കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടല്‍. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപെഴകല്‍. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍. രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര.

കോവിഡ്-19 സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യണം ?


ഒരാള്‍ കോവിഡ് ബാധിതനെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. കോവിഡ് രോഗലക്ഷണങ്ങളില്ലാതെ ആരോഗ്യമുള്ളവര്‍ക്ക്/ ലഘു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യമുണ്ടെങ്കില്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാം. ശുചിമുറി സൗകര്യമുള്ള മുറി, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യം എന്നിവ അവശ്യ കോവിഡ് രോഗബാധിതര്‍ക്ക് ആവശ്യമായ ഘടകങ്ങളാണ്.

രോഗം മൂര്‍ച്ഛിച്ചാല്‍ വിദഗ്ധ ചികിത്സക്കായി കോവിഡ് ആശുപത്രികളിലേക്ക് മാറ്റും എന്ന വസ്തുത കൂടി ഓര്‍ക്കണം. എ.സി. യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം. ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ അണുവിമുക്തമാക്കണം. എന്തെങ്കിലും സാചര്യം കൊണ്ട് മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ എല്ലാം അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം.
പള്‍സ് ഓക്സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. പള്‍സ് ഓക്സി മീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച് വയ്ക്കാം.

രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കും. അതിനാല്‍ പള്‍സ് ഓക്സീമീറ്റര്‍ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കണം. ഈ പരിശോധനയിലൂടെ ഓക്സിജന്റെ അളവ് കുറയുന്നുണ്ടോയെന്ന് അറിയാന്‍ സാധിക്കും.

വീടുകളില്‍ ശ്രദ്ധിക്കേണ്ടവ

വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി (വാകിസ്നെടുത്തവരാണെങ്കിലും) സമ്പര്‍ക്കം പാടില്ല. അത്യാവശ്യഘട്ടത്തില്‍ വിളിക്കാനായി വാഹനസൗകര്യം നേരത്തേ ഏര്‍പ്പെടുത്തണം. സ്ഥിരമായി കഴിക്കുന്ന മറ്റ് മരുന്നുകള്‍ മുടക്കരുത്. സംശയങ്ങള്‍ക്ക് ദിശയുടെ നമ്പറായ 1056ല്‍ ബന്ധപ്പെടണം.

ചികിത്സാ കേന്ദ്രങ്ങള്‍ ഇങ്ങനെ


കോവിഡ് ബാധിച്ചവര്‍ക്ക് ആരോഗ്യ നില അനുസരിച്ചാണ് ചികിത്സ ഉറപ്പാക്കുന്നത്. ഡൊമിസിലിറി കെയര്‍ സെന്റര്‍(ഡി.സി.സി.), ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, കോവിഡ് ആശുപത്രികള്‍ എന്നിങ്ങനെ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. ലക്ഷണങ്ങളില്ലാത്ത, വീടുകളില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമിസിലിറി കെയര്‍ സെന്ററില്‍ (ഡി.സി.സി.) പ്രവേശിപ്പിക്കുക.

ഇനിയെന്ത്

കോവിഡ് രോഗ വ്യാപനത്തെ പിടിച്ചു കെട്ടേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. ഒന്നാം തരംഗത്തില്‍ കോവിഡ് എന്ന പുലിയെ ഫലപ്രദമായി കൂട്ടില്‍ ഇട്ട് നമ്മള്‍ സുരക്ഷിതരായി പുറത്ത് കഴിഞ്ഞു. ഈ ഘട്ടത്തില്‍ കോവിഡ് എന്ന പുലി നമ്മോടൊപ്പം നമ്മുടെ ചുറ്റിനും എപ്പോഴും ഉള്ളപ്പോള്‍ നാം സ്വയം പ്രതിരോധകൂട്ടിലായി സുരക്ഷിതരാക്കണം. കുത്തനെ പൊങ്ങുന്ന കോവിഡ് പോസിറ്റീവ് കേസുകളെ പിടിച്ചു താഴ്ത്താന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ നൂറുശതമാനം സന്ദര്‍ഭങ്ങളിലും പ്രാവര്‍ത്തികമാക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top