25 April Thursday

കുഞ്ഞുങ്ങളാണ്‌ ജാഗ്രത വേണം

ഡോ. പ്രതിഭ സുകുമാർUpdated: Sunday Mar 26, 2023


കൈയിൽ കിട്ടുന്നതെന്തും ആകാംക്ഷയോടെ വായിലേക്കിടുന്നത്‌  ചെറുപ്രായത്തിൽ കുട്ടികളുടെ ശീലമാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ... അവർ ചുറ്റുപാടുകൾ പരിശോധിക്കുന്നത് നാവിൽ കിട്ടുന്ന രുചിയിലൂടെയും സ്പർശനാനുഭൂതിയിലൂടെയുമാണ്. ഇങ്ങനെയുള്ള സമയത്ത്‌ കൂടുതൽ ജാഗ്രത വേണം. ആകസ്മികമായി വളരെ ചെറിയ വസ്തുക്കൾ അവർ  വിഴുങ്ങാനുമുള്ള സാധ്യത  കൂടുതലാണ്. അപകടസാധ്യതയും ഏറെ.

ഉദാഹരണത്തിന് ചെറിയ ബട്ടൺ, ബാറ്ററി.... തുടങ്ങിയവ വായിൽ വയ്ക്കുമ്പോൾ, അതിന്റെ മിനുസമായ പ്രതലം നാവിൽ തൊടുമ്പോൾ ഉണ്ടാകുന്ന സെൻസേഷൻ കുഞ്ഞുങ്ങളെക്കൊണ്ട് അത് വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ കൈയിൽ നിന്നും വഴുതി തൊണ്ടയിലേക്ക് എത്തുന്ന വസ്തു, കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയാകാനുളള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അപകടകരമായ വസ്തുക്കൾ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ മാറ്റിവയ്ക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

അപകടകരമായ വസ്തുക്കൾ


തുന്നൽ സൂചികൾ, പിന്നുകൾ, ഭക്ഷണത്തോടൊപ്പമുള്ള മീനിന്റെ മുള്ളുകൾ, മൂർച്ചയുള്ള വസ്തുക്കൾ ഇവയൊക്കെ കുഞ്ഞുങ്ങളുടെ ഉള്ളിൽ കടക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇവ വായിലും അതുപോലെ ഉള്ളിലും എത്തിയാൽ അന്നനാളത്തിനും ആമാശയ പാളിക്കും ഗുരുതരമായ പരിക്കുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

തിരിച്ചറിയുന്നതെങ്ങനെ

പ്രായമായ കുട്ടികളിൽ ചിലർ ഇങ്ങനെ ആകസ്മികമായി ഉണ്ടായ അപകടങ്ങളെക്കുറിച്ച് പറഞ്ഞേക്കാം. എന്നാൽ, ചിലർ ഭയം മൂലം  പറയാതെയും ഇരിക്കാം. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ കുട്ടികളുടെ  കളിപ്പാട്ടങ്ങളും അവയുടെ ഏതെങ്കിലും ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും ഇടയ്ക്കിടെ പരിശോധിക്കണം.

മാത്രമല്ല, കുട്ടികൾ കളിക്കുമ്പോൾ ശ്വാസംമുട്ടലോ ഉമിനീർ ഒലിച്ചിറങ്ങുകയോ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടോ എന്നും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡോക്ടറുടെ സഹായത്തോടെ എക്സ്-റേയിലൂടെ ഇവയെ കണ്ടെത്താൻ കഴിയുമെങ്കിലും പ്ലാസ്റ്റിക്, റബർ വസ്തുക്കളെ എക്സറേയിലൂടെ പലപ്പോഴും കണ്ടുപിടിക്കാൻ കഴിഞ്ഞെന്നു വരില്ല.

 പ്രഥമശുശ്രൂഷ



കുഞ്ഞുങ്ങൾ ഏതെങ്കിലും വസ്തുക്കൾ വിഴുങ്ങിയാൽ, അടിയന്തരമായി നൽകേണ്ട പ്രാഥമിക ശുശ്രൂഷയുമുണ്ട്. കുട്ടിയെ മുഖം താഴ്ത്തി മടിയിൽ കിടത്തി നെഞ്ചിനു താഴെയായി പുറത്ത് ശക്തിയായി തട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ ഉളളിലുള്ള വസ്തു പുറത്ത് കണ്ടാൽ, അത് പതുക്കെ പുറത്തെടുക്കാൻ ശ്രമിക്കുക. മൂർച്ചയുള്ള വസ്തുവാണെങ്കിൽ നീക്കം ചെയ്യാൻ ശ്രമിക്കരുത്. ഉടൻ ആശുപത്രിയിലെത്തിക്കണം.
കുട്ടിക്ക് ശ്വസിക്കാൻ പ്രയാസമില്ലെങ്കിൽ, ഉടൻ  വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയും ഈ സമയം കുട്ടിയെ വളരെ ശാന്തനാക്കി ഇരുത്തുകയും വേണം.

വസ്തു കാണാത്തപക്ഷം അത്‌ നീക്കം ചെയ്യാൻ വായിൽ വിരൽ വയ്ക്കരുത്. മൂർച്ചയുള്ള വസ്തുക്കളോ കുടുങ്ങിയതായി തോന്നുന്ന വസ്തുക്കളോ നീക്കം ചെയ്യാൻ ശ്രമിക്കരുത്. കുട്ടിക്ക് കുടിക്കാനോ കഴിക്കാനോ ദ്രാവകമോ കട്ടിയുള്ള ഭക്ഷണമോ നൽകരുത്. അത് ശ്വാസം മുട്ടലിനുള്ള ഇടവരുത്തിയേക്കാം. അടിയന്തരമായി വിദഗ്‌ധ ചികിത്സ ലഭ്യമാക്കണം
.
മൂർച്ചയുള്ള വസ്തുക്കളും ബട്ടൺ, ബാറ്ററി പോലുള്ള അപകടകരമായ വസ്തുക്കളും ശസ്ത്രക്രിയയിലൂടെയോ എൻഡോസ്‌കോപ്പി വഴിയോ നീക്കം ചെയ്യാവുന്നതാണ്.

(പട്ടം എസ്‌യുടിയിലെ കൺസൾട്ടന്റ്
പീഡിയാട്രിക് സർജനാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top