26 April Friday

ആയുർവേദത്തിന്റെ ജനകീയ പാരമ്പര്യം; ഡോ. എം പ്രസാദ്‌ എഴുതുന്നു

ഡോ. എം പ്രസാദ്‌Updated: Saturday Jun 10, 2023

പ്രായോഗികതയുള്ള വൈദ്യസമ്പ്രദായം എന്ന നിലയിൽ സജീവ സാന്നിധ്യമായി ആയുർവേദം പ്രവർത്തിക്കുന്നു. ഏതെങ്കിലും ജാതിയുടേയോ മതത്തിന്റേയോ കുത്തക എന്ന നിലയിലല്ലാതെ, സവർണ അവർണ ഭേദങ്ങളെ തിരസ്‌കരിച്ചുകൊണ്ട്, തികച്ചും ജനകീയം എന്നുപറയാവുന്ന ആയുർവേദ പാരമ്പര്യമാണ് കേരളത്തിനുള്ളത്.

ഇന്ത്യൻ വൈദ്യശാസ്ത്രമെന്ന നിലയിൽ ഏറെ പ്രശസ്തമാണ് ആയുർവേദം. ലോകത്തിലെ മിക്ക പരമ്പരാഗത വൈദ്യസമ്പ്രദായങ്ങളും കാലത്തിന്റെയും, കരുത്താർന്ന അധിനിവേശ വൈദ്യത്തിന്റെയും ആക്രമണങ്ങളെ ചെറുക്കാനാവാതെ വിസ്മൃതിയിലാണ്ടപ്പോൾ ആയുർവേദം അതിനുകൂട്ടാക്കിയില്ല. പകരം, തിളങ്ങിയും ചിലപ്പോഴൊക്കെ ഒളിമങ്ങിയും അത് സ്വന്തം ഇടംനിലനിർത്തി. പ്രായോഗികതയുള്ള ഒരു വൈദ്യസമ്പ്രദായം എന്ന നിലയിൽ സജീവസാന്നിധ്യമായി അതിന്നും പ്രവർത്തിക്കുന്നുമുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പരിശോധിച്ചാൽ ചരിത്രപരമായിത്തന്നെ ആയുർവേദം ജനകീയമായൊരു ആരോഗ്യ സംസ്‌കാരത്തിന് വഴിമരുന്നിട്ടിട്ടുണ്ടെന്നു കാണാം. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കുത്തക എന്ന നിലയിലല്ലാതെ, സവർണ അവർണ ഭേദങ്ങളെ തിരസ്‌കരിച്ചുകൊണ്ട്, തികച്ചും ജനകീയമെന്ന്‌ പറയാവുന്ന ഒരു ആയുർവേദ പാരമ്പര്യമാണ് കേരളത്തിനുള്ളത്. 

ഓരോ ദിവസവും ആരോഗ്യോന്മുഖമായി ജീവിക്കുവാൻ വഴികാട്ടുന്ന ദിനചര്യ, കാലഭേദങ്ങൾക്കനുസരിച്ച് ദിനചര്യ പരിഷ്‌കരിക്കേണ്ടതെങ്ങനെയെന്ന്‌ നിർദേശിക്കുന്ന ഋതുചര്യ, നിത്യോപയോഗികളായ ദ്രവ്യങ്ങളുടെ ഗുണകർമങ്ങളെ വിശദീകരിക്കുന്ന ഗുണപാഠം എന്നിങ്ങനെയുള്ള ആയുർവൈദികമെന്ന്‌ പറയാവുന്ന വിലപ്പെട്ട അറിവുകൾ സമൂഹത്തിൽ എല്ലാ തരക്കാർക്കിടയിലും പ്രചരിച്ചിരുന്നു. ‘ജീവനുള്ള ജനത്തിന്ന് ജീവനായത് ജീവനം' എന്നിങ്ങനെയെല്ലാമുള്ള ശ്ലോക ഭാഗങ്ങൾ എല്ലാവർക്കും അറിയാമായിരുന്നു. വൈദ്യം എന്നത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ഒരു മേഖലയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

വൈദ്യത്തിലും രോഗശുശ്രൂഷയിലും നേടിയ പാണ്ഡിത്യത്തിന്റെ പേരിലാണ് ശ്രീനാരായണഗുരു തന്നെയും ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും ഉള്ള വിഭജനങ്ങൾ യാഥാർഥ്യമായിരിക്കുമ്പോഴും അവയ്ക്കപ്പുറത്ത് എല്ലാവർക്കും സ്വീകാര്യവും താങ്ങാവുന്നതുമായ ഒരു ചികിത്സാസമ്പ്രദായമെന്നനില ആയുർവേദത്തിന്നുണ്ടായിരുന്നു.

കേരളീയ വൈദ്യത്തിലെ സവർണ പാരമ്പര്യത്തിന്റെ പ്രതിനിധികളെന്ന് ഏറെക്കുറെ പറയാവുന്ന അഷ്ടവൈദ്യന്മാർ ഉൾപ്പെടെ ഇവിടുത്തെ കീഴ്ജാതിക്കാരായ വൈദ്യന്മാരുടെ കഴിവിനെയും കൈപ്പുണ്യത്തെയും അംഗീകരിക്കുകയും ആദരിക്കുകയുംചെയ്തിരുന്നു.

അഷ്ടവൈദ്യകുടുംബങ്ങളിലെയുൾപ്പെടെ കുട്ടികളുടെ ചികിത്സ നടത്തിയിരുന്നത് പ്രശസ്തരായ ഈഴവ- മണ്ണാൻ-വേലൻ സമുദായങ്ങളിൽപ്പെട്ട ബാലചികിത്സകന്മാരായിരുന്നുവത്രെ.  ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിലും പ്രശസ്തരായ വൈദ്യന്മാർ ധാരാളമായുണ്ടായിരുന്നു. കേരളം രൂപീകൃതമായശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ വിജയികളായവരിൽ വലിയൊരുവിഭാഗം വൈദ്യന്മാരായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.  വൈദ്യന്മാർക്കുണ്ടായിരുന്ന ജനകീയതയുടെ സൂചനയാണല്ലോ അത്.

കേരളത്തിലെ ആയുർവേദം ഏറെ പ്രത്യേകതകളുള്ളതാണെന്ന്‌ പറയാറുണ്ട്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് ഭിന്നമായി ബൗദ്ധധാരയിലുള്ള ഒരു സമ്പ്രദായമാണ് ഇവിടെ പിന്തുടർന്നുവന്നത്.

ബുദ്ധാനുയായി എന്ന് പ്രശസ്തിയുള്ള വാഗ്ഭടാചാര്യൻ സംസ്കൃതഭാഷയിൽ രചിച്ച അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിനാണ് ഇവിടെ സാമാന്യമായി ചികിത്സകർക്കിടയിൽ സ്വീകാര്യത. ഔത്തരാഹനായ വാഗ്ഭടൻ, ഒരു പക്ഷേ തന്റെ ബൗദ്ധാഭിമുഖ്യവുമായി അവിടെ തുടരുക ബുദ്ധിമുട്ടായിമാറിയ സാഹചര്യം വന്നുചേർന്നതുകൊണ്ടാകാം, ദക്ഷിണ ഭാരതത്തിലാണ്, പ്രത്യേകിച്ചും കേരളത്തിലാണ്, തന്റെ ജീവിതത്തിന്റെ കാതലായ ഭാഗം മുഴുവനും ചെലവഴിച്ചതത്രെ.  അദ്ദേഹത്തിന്റെ മരണവും കേരളദേശത്തായിരുന്നുവെന്ന്‌ കരുതപ്പെടുന്നു.

കേരളത്തിലെ ബ്രാഹ്മണരായ അഷ്ടവൈദ്യന്മാർ അദ്ദേഹത്തിന്റെ ശൈലിയിലാണ് വൈദ്യപഠനവും പരിശീലനവും നടത്തുന്നത് എന്ന്‌ പറയാറുണ്ട്. അഷ്ടവൈദ്യൻ എന്ന പേരുതന്നെ അഷ്ടാംഗഹൃദയ വൈദ്യൻ എന്നതിന്റെ ചുരുക്കമാണ് എന്നും അഭിപ്രായമുണ്ട്.  ഇതുമൂലമാവാം ഈ വൈദ്യബ്രാഹ്മണർക്ക് സാമ്പ്രദായിക ബ്രാഹ്മണർക്കിടയിൽ കുറച്ചൊരു അസ്വീകാര്യത ഉണ്ടായിരുന്നത്‌. പ്രാദേശികങ്ങളായി ഇവിടെ രചിക്കപ്പെട്ടിട്ടുള്ള മിക്ക വൈദ്യഗ്രന്ഥങ്ങളും അഷ്ടാംഗഹൃദയത്തിന്റെ ഘടന പിന്തുടരാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊതുവിൽ പറയാം.  പരമ്പരാഗത ശൈലിയിൽ പരിശോധിച്ചാൽ ആയുർവേദത്തിലെ എല്ലാ ശാഖകളും കൈകാര്യം ചെയ്യുന്ന ഒരു സമഗ്ര വൈദ്യഗ്രന്ഥമാണ് അഷ്ടാംഗഹൃദയം എന്ന്‌ കണക്കാക്കാം.  

അഷ്ടാംഗഹൃദയംപോലുള്ള ഒട്ടേറെ ഗ്രന്ഥങ്ങളിലൂടെയാണ് ആയുർവേദത്തിന്റെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും കാലാകാലങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തിൽ

ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗസംഗ്രഹം, ശാർങ്ഗധരസംഹിത, മാധവനിദാനം, ഭാവപ്രകാശം, ഭൈഷജ്യ രത്നാവലി എന്നിവ സാർവത്രികമായ പ്രസിദ്ധിയും പ്രചാരവും ഉള്ളവയും വെവ്വേറെ കാലങ്ങളുടെയും വിഷയങ്ങളുടെയും പ്രതിനിധികളുമാണ്.  ഇവകൂടാതെയും നിരവധി ഗ്രന്ഥങ്ങളുണ്ട്. ഇവയെല്ലാം രചിക്കപ്പെട്ടിട്ടുള്ളത് സംസ്കൃതത്തിലാണ്.

ഇവ കൂടാതെ നിരവധി ഗ്രന്ഥങ്ങൾ പ്രാദേശിക ഭാഷകളിൽ രചിക്കപ്പെട്ടവയായിട്ടുണ്ട്. സഹസ്രയോഗം, ചികിത്സാമഞ്ജരി, യോഗാമൃതം, വൈദ്യമനോരമ തുടങ്ങിയവ കേരളീയ പ്രാദേശിക രചനകളാണ്. പ്രധാന ഗ്രന്ഥങ്ങളിൽ സുശ്രുത സംഹിത ആയുർവേദത്തിലെ ശസ്ത്രക്രിയാശാഖയെ പ്രതിനിധീകരിക്കുന്നു.  ഈഗ്രന്ഥത്തിന്റെ കർത്താവായ സുശ്രുത മഹർഷി ശസ്ത്രക്രിയയുടെ പിതാവ് എന്ന നിലയിൽ ലോകമെമ്പാടും ആദരിക്കപ്പെടുന്ന ആളാണ്. ബിസിഇ ആറാം നൂറ്റാണ്ടിനും സിഇ അഞ്ചാം നൂറ്റാണ്ടിനും ഇടയിലാകാം ഈ ഗ്രന്ഥം രചിക്കപ്പെടുകയും ഒന്നിലേറെ തവണ പ്രതിസംസ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ടാവുക എന്ന് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായമുണ്ട്.

ചരക സംഹിതയാണ് ആയുർവേദത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. വിഷയ വൈപുല്യംകൊണ്ടും ആശയഗരിമകൊണ്ടും എക്കാലത്തും ഈ ഗ്രന്ഥം ജിജ്ഞാസുക്കളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.  ബിസിഇ രണ്ടാം നൂറ്റാണ്ടിനും സിഇ രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഇതിന്റെ രചനാകാലം എന്നാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്.  

അഗ്നിവേശൻ എന്ന മഹർഷിയാണ് മൗലികരചന നിർവഹിച്ചതെങ്കിലും പ്രതിസംസ്കർത്താവായ ചരക മഹർഷിയുടെ പേരിലാണ് ഗ്രന്ഥം പ്രശസ്തമായിരിക്കുന്നത് എന്ന പ്രത്യേകത ചരക സംഹിതക്കുണ്ട്. അഗ്നിവേശ സംഹിതയുടെ കാലം ഏതെന്നകാര്യത്തിൽ അത്ര നിർണയങ്ങളില്ല.

ചികിത്സയ്ക്കുപുറമെ, വൈദ്യത്തിന്റെ സാംസ്‌കാരിക- സാമൂഹിക-സാമ്പത്തികമാനങ്ങളെയും ശാസ്ത്രമെന്ന നിലയിൽ പ്രസക്തമായ യുക്തിചിന്ത, ജ്ഞാനോൽപ്പാദന മാർഗങ്ങൾ, ആശയങ്ങളുടെ സിദ്ധവൽക്കരണ രീതി, ഗവേഷണ രീതി, സംഭാഷണ- സംവേദനമാർഗങ്ങൾ എന്നിവയെയും ഏറെ വിപുലമായും സൂക്ഷ്മമായും കൈകാര്യം ചെയ്യുന്ന ഗ്രന്ഥമാണ് ചരകസംഹിത. എട്ടുഭാഗങ്ങളിലായി (സ്ഥാനങ്ങൾ) 120 അധ്യായങ്ങളാണ് ചരകത്തിലുള്ളത്.

ആയുർവേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, ആരോഗ്യം, രോഗം, ചികിത്സ എന്നിവയെ സംബന്ധിച്ച നിർവചനങ്ങളും അവയുടെ വിശദീകരണങ്ങളും, ലക്ഷണങ്ങൾ, രോഗങ്ങൾ, ചികിത്സാസൂത്രങ്ങൾ, ചികിത്സാവിഭാഗങ്ങൾ, ഔഷധങ്ങൾ, ഔഷധനിർമാണം, ആരോഗ്യത്തിലെന്നപോലെ രോഗത്തിലും മനസ്സിന്റെ പ്രാധാന്യം, വൈദ്യ ധാർമികത എന്നിങ്ങനെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പരിഗണിച്ചാൽ വൈദ്യസാഹിത്യത്തിലെ ഒരു മഹാഭാരതമെന്ന് നിസ്സംശയം പറയാവുന്ന രചനയാണ് ചരകസംഹിത.  ഈ ഗ്രന്ഥം ആധുനിക കാലത്തുതന്നെയും നിരവധി പഠനങ്ങൾക്ക് പാത്രമായിട്ടുണ്ട്. 

ഡോ. എം എസ്‌ വല്ല്യത്താൻ

ഡോ. എം എസ്‌ വല്ല്യത്താൻ

പ്രശസ്ത ഹൃദ്രോഗചികിത്സകനും വൈദ്യശാസ്ത്ര തത്വചിന്തകനുമായ ഡോ. എം എസ് വല്യത്താൻ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടർ, ഈഗ്രന്ഥത്തെ പുരസ്‌കരിച്ചുകൊണ്ട് തയ്യാറാക്കിയ പഠനഗ്രന്ഥം, ‘Legacy of Charaka ’- ചരക പൈതൃകം- ലോകമെമ്പാടും പരക്കെ വായിക്കപ്പെട്ടത് സമീപകാല ചരിത്രം. ഏതായാലും നിരവധി പുനർവായനകൾക്ക് സാധ്യതയുള്ള ഒരു വൈദ്യസാഹിത്യ കൃതിയാണ് ചരകമെന്നതിൽ സംശയമില്ല.

സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും രൂപത്തിലാണ് ഈ ഗ്രന്ഥത്തിന്റെ നിർമാണം എന്ന് സാമാന്യമായി  പറയാം. അത് ചിലപ്പോൾ വൈദ്യഗുരു മഹർഷി ആത്രേയനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാകാം.  എന്നാൽ, മറ്റു ചിലപ്പോൾ, അതിവിപുലമായ, ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതന്മാർ സംബന്ധിക്കുന്ന, വൈദ്യസഭയുമാകാം. അക്കൂട്ടത്തിൽ,  ‘ഉപകൽപ്പനീയം' എന്ന സൂത്രസ്ഥാനം പതിനഞ്ചാം അധ്യായം ചികിത്സാവൃത്തിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സംഭാഷണത്തിന് വേദിയാകുന്നുണ്ട്. രസകരമായ, കാമ്പുള്ള, ഗുരുശിഷ്യ സംവാദമാണ് യഥാർഥത്തി ൽ ഉപകൽപ്പനീയം.  ഈ അധ്യായത്തെ ഭാഗികമായി പുനരാവിഷ്‌കരിച്ചുകൊണ്ട് അതിലെ ചില സവിശേഷ നിരീക്ഷണങ്ങളുടെയും പരാമർശനങ്ങളുടെയും വെളിച്ചത്തിൽ പരിശോധിക്കാനാണ് ശ്രമിക്കുന്നത്.

പഴയ സമ്പ്രദായത്തിൽ, ഗുരുവിനൊപ്പം തന്നെ ജീവിച്ചുകൊണ്ടാണ് പഠനം. ജീവിതവും പഠനവും വേറെ വേറെയല്ല എന്നുചുരുക്കം. ശിഷ്യന്മാരുമായുള്ള പതിവുസംഭാഷണത്തിന്റെ ഒരു സായാഹ്നം. അഗ്നിവേശനാണ് ശിഷ്യന്മാരിൽ പ്രമാണി. ഗുരുവായ ആത്രേയ പുനർവസു അവരോട് പറഞ്ഞു, "നോക്കൂ കുട്ടികളേ, നിങ്ങൾ ഒരു രാജാവിനോ അല്ലെങ്കിൽ അതുപോലെ ധനികനായവനോ ശോധന ചികിത്സ നടത്താൻ ഒരുങ്ങുന്നു എന്ന്‌ വിചാരിക്കുക’.

ശോധന ചികിത്സ എന്നത് ആയുർവേദത്തിലെ ഒരുസവിശേഷ ചികിത്സയാണ്.  പഞ്ചശോധനങ്ങൾ എന്നറിയപ്പെടുന്ന ഈ രീതിയാണ് പഞ്ചകർമമെന്നപേരിൽ ഇപ്പോൾ ലോക പ്രശസ്തിയാർജിച്ചിട്ടുള്ളത്. രാജാവിനെയും ധനികനെയും പറ്റിയുള്ള പരാമർശനങ്ങൾ അക്കാലത്തെ വ്യവസ്ഥിതിയുടെ ഒരു പ്രതിനിധാനമായി വിചാരിക്കാം.

ആത്രേയൻ തുടർന്നു,"അങ്ങനെയെങ്കിൽ, ആദ്യംതന്നെ ചെയ്യേണ്ടത് അതിനാവശ്യമായ എല്ലാ സാധനസാമഗ്രികളും വേണ്ടപോലെ ഒരുക്കിവയ്ക്കുക എന്നതാണ്. ഇത് ഏതുനിലയ്ക്ക്‌ നോക്കിയാലും ഒഴിവാക്കാനാവില്ല. നിങ്ങൾക്കറിയാമല്ലോ, ഒരു ശോധന കർമം ശരിയായി ചെയ്തുകഴിഞ്ഞാൽ അതിന്റെ തുടർച്ച എന്ന നിലയിൽ പലതും ചെയ്യാനുണ്ട്. അതിനുള്ളതെല്ലാം കരുതിയിട്ടുണ്ടാവണം. 

ഇനി അതല്ല, ചികിത്സയിൽ ഒരു പിഴവ് പറ്റിയെന്നു കരുതുക. ആ സന്ദർഭത്തിൽ, പറ്റിയ വീഴ്ച ശരിയായി മനസ്സിലാക്കി, അതിന്‌ പരിഹാരം ചെയ്യാൻ വേണ്ട കാര്യങ്ങളും കരുതിയിട്ടുണ്ടാകണം. ഒരു വ്യാപത്തണഞ്ഞ നേരത്ത്, വളരെ പെട്ടെന്ന് ചില മരുന്നുകളും മറ്റും സംഘടിപ്പിക്കുക എന്നത്, കൈയിൽ കാശും കൈയെത്തുംദൂരത്ത് ചന്തയും ഉണ്ടെന്ന്‌ വന്നാൽപ്പോലും, അത്ര എളുപ്പമാകണമെന്നില്ല. അതുകൊണ്ട് വേണ്ടതെല്ലാം ആദ്യമേ കരുതിവയ്ക്കണം’.

ഈ നിർദേശം അഗ്നിവേശനിലെ ജിജ്ഞാസുവിനെ തൊട്ടുണർത്തി. അയാൾ ചോദിച്ചു, "ഗുരുദേവാ, ഒരു സംശയം ചോദിക്കാൻ അനുവദിച്ചാലും. ചികിത്സ പിഴയ്ക്കുന്നതിനെപ്പറ്റി അങ്ങ് സൂചിപ്പിച്ചുവല്ലോ. നല്ല ഒരു വൈദ്യൻ ചികിത്സയിലിടപെടുന്നത്‌ നിശ്ചയമായും ഫലം ലഭിക്കുവാൻ കഴിയുന്ന രീതിയിലാകേണ്ടതല്ലേ?  ശരിയായി പ്രയോഗിച്ച ചികിത്സ സഫലമാകും എന്നതിൽ സംശയമില്ല. അതിൽ വ്യാപത്തുണ്ടാകുന്നുവെങ്കിൽ പ്രയോഗം എവിടെയോ പിഴവുവന്നു എന്നല്ലേ അതിനർഥം? വ്യാപത്തുണ്ടായാൽ എന്തുചെയ്യണമെന്ന വിഷയത്തെപ്പറ്റിയാണ് അങ്ങിപ്പോൾ പറയാൻ പുറപ്പെടുന്നത്.

എന്താണ് അതിനർഥം? ഞാൻ മനസ്സിലാക്കിയത് തെറ്റിയോ? ജ്ഞാനിയായ ഒരു വൈദ്യൻ ശരിയായി ചെയ്യുന്ന ഒരു ചികിത്സയിൽപ്പോലും പിഴ പറ്റാമെന്നാണോ? എങ്കിലത് എന്നിൽ ആശ്ചര്യമുളവാക്കുന്നു. ചികിത്സകൊണ്ട് പ്രയോജനമോ അപകടമോ ഉണ്ടാകുന്ന കാര്യത്തിൽ ഒരു വ്യവസ്ഥയും കൃത്യതയും ഇല്ല എന്നതാണ് സ്ഥിതിയെങ്കിൽ പിന്നെ ജ്ഞാനികളും അജ്ഞാനികളും ആയ വൈദ്യന്മാർ തമ്മിൽ എന്തെങ്കിലും ഭേദമുണ്ടോ? കനിവാർന്ന് ഉപദേശിച്ചാലും’.

തന്റെ ഗുരുവിന്റെ ശാസ്ത്രവൈഭവത്തിലും ചികിത്സാപാടവത്തിലും തെല്ലും സംശയമുള്ളവനല്ല അഗ്നിവേശൻ.  അദ്ദേഹത്തിന്റെ ഒരു പ്രയോഗവും പിഴയ്ക്കുന്നത് അയാൾ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അയാളുടെ ആ ചോദ്യത്തിലെ ആശ്ചര്യം പരമകാഷ്ഠയിലായിരുന്നു.

ആത്രേയൻ ആ ചോദ്യത്തെ ഒന്നുകൂടി പരിശോധിച്ചു. ജ്ഞാനിയായ ഒരു വൈദ്യൻ ചെയ്യുന്ന ചികിത്സ പിഴയ്ക്കുന്നതെങ്ങനെയെന്നാണ് അഗ്നിവേശൻ ചോദിക്കുന്നത്. അറിവും സാമർഥ്യവുമുള്ള ഒരു വൈദ്യൻ,  വേണ്ടത്ര മുന്നൊരുക്കങ്ങളോടെ, ചികിത്സ നടത്തുമ്പോൾ അതിലെവിടെയാണ് പിഴവിനിടം? എങ്കിൽ പിന്നെ ജ്ഞാനം, പരിചയം, സാമർഥ്യം എന്നതിലെല്ലാം എന്തുകാര്യം? ആരുചികിത്സിച്ചാലും സുനിശ്ചിതമല്ല സിദ്ധി എങ്കിൽ, അതൊരു വ്യവസ്ഥയുമില്ലാത്ത വ്യവഹാരമെങ്കിൽ, ജ്ഞാനവും അജ്ഞാനവും തമ്മിൽ യാതൊരു വിശേഷവുമില്ല എന്നു വരികയില്ലേ?  ഉൾക്കനമുള്ളതാണ് ചോദ്യം.

ശിഷ്യർ കാതോർക്കെ അദ്ദേഹം പറഞ്ഞു, "അഗ്നിവേശ, പ്രസക്തമായ ചോദ്യം തന്നെയാണ് നിന്റേത്.  അതിനാൽ ശ്രദ്ധിച്ചുകേൾക്കുക. ശാസ്ത്ര സിദ്ധിയും സാമർഥ്യവുമുള്ള ഒരു വൈദ്യന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാകുംവിധംതന്നെ ചികിത്സിക്കുവാൻ സാധിക്കും.  അത് നമുക്കു മാത്രമല്ല നമ്മേപ്പോലെ മറ്റുള്ളവർക്കും. എന്നാൽ പിഴവൊഴിഞ്ഞ ആ പ്രയോഗമെങ്ങനെയെന്ന്, അതിന്റെ തികവിൽ, ഉപദേശിക്കുക എന്നത്, അസാധ്യമല്ലെങ്കിലും, അത്ര എളുപ്പമല്ല. അത് പരിശീലനത്തിലൂടെ ഉറയ്ക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, അത്രയൊക്കെ ആഴത്തിൽ വിഷയം ഗ്രഹിക്കാനുള്ള ഉത്സാഹം പഠിതാവിന്  ഉണ്ടാകുകയും വേണം. 

ഇനി പഠിച്ചാൽതന്നെയും പ്രയോഗത്തിൽ നല്ലപോലെ മനസ്സിരുത്താനോ  അതനുസരിച്ച് ചികിത്സിക്കാനോ ഉള്ള മനഃസ്ഥൈര്യം പലർക്കുമില്ല.  അതെന്താണങ്ങനെ എന്ന് സംശയിക്കേണ്ടതില്ല. ദോഷം, ഔഷധം, ദേശം, കാലം, ബലം,

ശരീരം, ആഹാരം,  സാത്മ്യം, സത്വം, പ്രകൃതി, വയസ്സ് എന്നിവയുടെ അതിസൂക്ഷ്മങ്ങളായ അവസ്ഥാഭേദങ്ങളെ നല്ലതുപോലെ ആലോചിച്ചുറപ്പിച്ചുവേണം ചികിത്സയുടെ ശരിയായ പ്രയോഗം.  അങ്ങനെയുള്ള ചികിത്സയാണ് ഫലമുറപ്പിക്കുക. ഇതത്ര എളുപ്പമല്ല. ബുദ്ധിയ്ക്ക് ആഴവും തെളിമയുമുള്ള ചികിത്സകർ പോലും ഈ വിഷയത്തിൽ ആകുലചിത്തരാകുന്നത് അസാധാരണമല്ല. അതുകൊണ്ട്, അഗ്നിവേശാ, ചികിത്സയുടെ സമ്യക്‌ പ്രയോഗത്തെക്കുറിച്ചും വ്യാപത്‌ സാധ്യതകളെക്കുറിച്ചും നമുക്ക് സംസാരിക്കേണ്ടിയിരിക്കുന്നു’.  

അഗ്നിവേശന്റെ സംശയത്തെ ഈ ഉത്തരം തൽക്കാലത്തേയ്ക്കെങ്കിലും ശമിപ്പിച്ചുവെന്ന്‌ കരുതണം.

സൂക്ഷ്മവായനയിൽ, വൈദ്യവൃത്തിയെ സംബന്ധിച്ച പ്രധാനപ്പെട്ട ചില ആലോചനകൾ ഈ സംഭാഷണത്തിൽ വെളിപ്പെടുന്നതായി ബോധ്യപ്പെടും. ചികിത്സയുടെ ഫലപ്രാപ്തി നിർണയിക്കുന്നതിൽ നിർണായകങ്ങളായ വികൽപ്പങ്ങളിൽ പലതും രോഗത്തെയെന്നപോലെ, ഒരു പക്ഷേ അതിലധികം, രോഗിയെ കേന്ദ്രമാക്കുന്നവയാണ് എന്നതാണ് ഇതിൽ പ്രഥമം. ഇത് ആയുർവേദത്തിന്റെ മൗലികമായ രീതിയാണ്.  ഇത്തരം വികൽപ്പങ്ങളുടെ പരിഗണന, അവ വളരെയധികം വ്യക്തിനിഷ്ഠങ്ങളാണെന്ന കാരണത്താൽ, കാര്യങ്ങളെ കുഴമറിക്കുമെന്നതിൽ സംശയമില്ല. ഒട്ടേറെ വൈയക്തിക ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഇടപെടലുകളിൽ രോഗം അതിനുള്ള ഔഷധം എന്ന മട്ടിലുള്ള ലളിത സമവാക്യങ്ങൾ മതിയാകാതെ വരുന്നു. 

ഒന്നും ഒന്നും ചേർന്നാൽ രണ്ട് എന്നത്  ചിലപ്പോൾ മൂന്നോ നാലോ ആയി മാറുന്നു. സമുദായ (whole) മെന്നത് അവയവ (parts ) ങ്ങളുടെ ആെകത്തുകയല്ല എന്നു വരുന്നു. അവസ്ഥ മാറിക്കൊണ്ടിരിക്കുന്ന ഈ വികൽപ്പങ്ങളുടെ പാരസ്പര്യം സൂക്ഷ്മമായി മനസ്സിലാക്കുവാനുള്ള ക്ലിഷ്ടത ചികിത്സയെ ഏറെ സൂക്ഷ്മതയും ശ്രദ്ധയും വേണ്ട ഒന്നാക്കി മാറ്റുന്നു.  മാത്രമല്ല, ഇതെല്ലാം ശരിയായി ചെയ്യാനുള്ള അറിവും പരിശീലനവും എല്ലാ ചികിത്സകന്മാരിലും പ്രതീക്ഷിക്കരുത് എന്നും ഇവിടെ സൂചനയുണ്ട്.  എന്തുകൊണ്ടങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം ഒന്നിലൊതുങ്ങുകയില്ല. ഒരു പക്ഷേ അതിനുള്ള അവസരം ലഭിക്കാത്തതാകാം കാരണം. സതതാധ്യയനരൂപിയായ ശ്രദ്ധ ആവേശിക്കാത്തതുമാകാം. ഈയാഥാർഥ്യങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് ചികിത്സയിൽ വ്യാപത്തുണ്ടാകാനുള്ള സാധ്യതയിൽ ആത്രേയ പുനർവസു അതിജാഗ്രത കാണിക്കുന്നത്.

ഓരോ ചികിത്സയും സമഗ്രമാകണം എന്നാണ് ആയുർവേദത്തിന്റെ ചിന്ത. അത് ആവുന്നത്ര ശുദ്ധവുമാകണം. ഒരു രോഗത്തിന്റെ ശമനം മറ്റൊരു രോഗത്തിനുള്ള പ്രകോപനമാകാതിരിക്കുക എന്നതാണ് ചികിത്സയിലെ ശുദ്ധി.  ഇതിന് രോഗ സന്ദർഭത്തെ അതിന്റെ മൗലികതയിലും പൂർണതയിലും മനസ്സിലാക്കാനാകണം. ചികിത്സാസമീപനത്തിന്റെ നിർമിതിയിലും പ്രയോഗത്തിലും രോഗബാധിതനായ വ്യക്തി കേന്ദ്രസ്ഥാനത്തുണ്ടാകണം. സിദ്ധാന്തപരമായി ഇതാണ് ഉത്തമ മാതൃക. 

 

ഓരോ ചികിത്സയും സമഗ്രമാകണം എന്നാണ് ആയുർവേദത്തിന്റെ ചിന്ത. അത് ആവുന്നത്ര ശുദ്ധവുമാകണം. ഒരു രോഗത്തിന്റെ ശമനം മറ്റൊരു രോഗത്തിനുള്ള പ്രകോപനമാകാതിരിക്കുക എന്നതാണ് ചികിത്സയിലെ ശുദ്ധി.  ഇതിന് രോഗ സന്ദർഭത്തെ അതിന്റെ മൗലികതയിലും പൂർണതയിലും മനസ്സിലാക്കാനാകണം. ചികിത്സാസമീപനത്തിന്റെ നിർമിതിയിലും പ്രയോഗത്തിലും രോഗബാധിതനായ വ്യക്തി കേന്ദ്രസ്ഥാനത്തുണ്ടാകണം. സിദ്ധാന്തപരമായി ഇതാണ് ഉത്തമ മാതൃക.  എന്നാൽ പ്രയോഗത്തിൽ ഇതത്ര എളുപ്പമല്ല, സാധുവല്ല, എന്നും ഈ സംഭാഷണം നമ്മോട് പറയുന്നുണ്ട്.

എല്ലാ വൈദ്യന്മാരും ഒരുപോലെ ജ്ഞാനവൈഭവവും കർമ സാമർഥ്യവും ഉള്ളവരാകണമെന്നില്ല എന്നതുമാത്രമല്ല, സാമാന്യമായ ചില ചട്ടക്കൂടുകൾക്കകത്തുനിന്നുകൊണ്ടല്ലാതെ ചികിത്സ എന്ന വ്യവഹാരത്തെ വ്യവസ്ഥപ്പെടുത്തുക സാധ്യമല്ല എന്ന യാഥാർഥ്യംകൂടിയാണ് ഇവിടെ മുഖ്യ പ്രതിബന്ധകം. ഏതുകാലത്തും വ്യക്ത്യധിഷ്ഠിതമായ മികവും ഇകവും ചികിത്സകൻമാർക്കിടയിൽ ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. അത് തീരുമാനങ്ങളെയും തയ്യാറെടുപ്പുകളെയും ബാധിക്കുന്നു എന്നതിലും സംശയമില്ല.

എന്നാൽ അതിനുമപ്പുറത്താണ് വൈദ്യന്മാരല്ലാത്ത നിരവധിപ്പേർ ഉൾപ്പെടുന്ന ഒരു സംവിധാനം ഉപയോഗിച്ചുകൊണ്ട്‌ അതിബൃഹത്തായ പൊതുജനാരോഗ്യയന്ത്രം പ്രവർത്തിപ്പിക്കുക എന്നത്.  പുതിയ കാലത്ത് ഈ ചിന്ത കൂടുതൽ തെളിവാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ചികിത്സയുടെ സാഫല്യത്തെക്കുറിച്ചും,  ഒപ്പം അതിലെ വ്യാപത്‌ സാധ്യതകളെക്കുറിച്ചും ഈ രണ്ടുസന്ദർഭത്തിലും വേണ്ടതായ തയ്യാറെടുപ്പുകളെക്കുറിച്ചും ചില സാമാന്യ നിർണയങ്ങൾ ആവശ്യമായി വരുന്നു എന്നതിൽ സംശയമില്ല.

‘ഉപകൽപ്പനീയ'ത്തിന്റെ തുടർച്ചയിൽ ആത്രേയൻ തന്റെ വിഷയം സവിസ്തരം അവതരിപ്പിക്കുന്നതാണ് നാം കാണുക. ചികിത്സയ്ക്കായി തയ്യാറാക്കേണ്ട നിരവധികാര്യങ്ങൾ.  ചികിത്സാലയ നിർമാണം, ഔഷധ സംഭരണം, പരിചാരക നിയമനം, ചികിത്സയുടെ ശരിയായ പ്രയോഗം, അതിന്റെ വ്യാപത്തുകളെക്കുറിച്ചുള്ള സവിസ്തര പ്രതിപാദനങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ... അതങ്ങനെ നീണ്ടുപോകുന്നു. ഒരു പക്ഷേ,  ശോധനചികിത്സയെ മുൻനിർത്തിയെഴുതിയ ഈകുറിപ്പുകളാകാം മനുഷ്യചരിത്രത്തിലെ തന്നെ ആദ്യ അടിസ്ഥാന ചികിത്സാമാർഗരേഖ.  ചരക സംഹിതയിലാണ് നാമീപാഠങ്ങൾ ഇപ്പോൾ കാണുന്നതെന്നിരിക്കിലും ചരകനെക്കാൾ എത്രയോ ശതകങ്ങൾക്കുമുമ്പാണ് ചരിത്രപഥത്തിൽ നമ്മൾ അഗ്നിവേശനെയും ആത്രേയനെയും കണ്ടുമുട്ടുന്നത്!  നിശ്ചയമായും ഇതൊരു പ്രധാനപ്പെട്ട ചരിത്രരേഖയാകുന്നു.

ഇത്തരം കാര്യങ്ങളിൽ പക്ഷഭേദമില്ലാത്ത ഉത്തരങ്ങൾ നൽകേണ്ടത് ചരിത്രകാരന്മാരാണ്. അധ്യായത്തിന്റെ അവസാനഭാഗത്ത് ആത്രേയ പുനർവസു നടത്തുന്ന ചില നിരീക്ഷണങ്ങളും നിർദേശങ്ങളും ഇത്രയുംതന്നെ, ഒരു പക്ഷേ, ഇതിലേറെ, ശ്രദ്ധേയങ്ങളാണ്.  ഒരു സാധാരണ വൈദ്യസാഹിത്യ കൃതിക്ക്‌ പരിചിതങ്ങളല്ലാത്ത ഇടങ്ങളിലൂടെയാണ് ഇവിടെ ഗ്രന്ഥകാരന്റെ സഞ്ചാരം. സംസാരത്തിനിടയ്ക്ക് അദ്ദേഹം തന്റെ ശിഷ്യരെ ഓർമിപ്പിക്കുന്നു,  "എല്ലാ സന്നാഹങ്ങളോടുംകൂടി ശോധനചികിത്സ ചെയ്യണമെങ്കിൽ പക്ഷേ, ചെലവ് കണക്കറ്റതാകും. 

രോഗി രാജാവോ അതുപോലെ ധനികനോ ആകേണ്ടി വരും എന്നുപറഞ്ഞത് അതുകൊണ്ടാണ്.  എല്ലാ മനുഷ്യർക്കും എല്ലാസൗകര്യങ്ങളും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുക വയ്യ.  ആശുപത്രിവാസം ആവശ്യമായി വരുന്നതരം ദാരുണരോഗങ്ങൾ, ദൗർഭാഗ്യവശാൽ, ദരിദ്രർക്ക് പ്രത്യേക ഒഴിവൊന്നും നൽകുന്നില്ലതാനും. വൈദ്യൻ ഇത്‌ മറന്നുപോകരുത്. ചിലവേറെയില്ലാത്ത, സുലഭമായ, വിഭവങ്ങളുപയോഗിച്ചുകൊണ്ട് വേണ്ട ചികിത്സ അത്തരക്കാർക്ക് നടത്താൻ വൈദ്യന് കഴിയണം. ഒരു ആപത്തിന്റെ സന്ദർഭത്തിൽ യുക്തമായത്, ഏറ്റവും ചെലവുകുറഞ്ഞ തരത്തിൽ, ഫലപ്രദമായി ചെയ്യാൻ വൈദ്യന് കഴിയണം.

കൈയിലൊതുങ്ങുന്നതും ഫലപ്രദവും ആകണം എന്നല്ലാതെ എല്ലാ ആർഭാടവും തികഞ്ഞതാകണം ചികിത്സ എന്ന നിർബന്ധം നീതീകരിക്കാനാവുന്നതല്ല.  വസ്ത്രത്തിന്റെയും ആഹാരത്തിന്റെയും കാര്യങ്ങളാണ് ഇവിടെ മാതൃക.  പ്രയോജനമെന്തോ അത് നടത്തണം എന്നതു ചിന്തിച്ചാൽ എല്ലാവർക്കും വസ്ത്രം ധരിക്കാൻ സാധിക്കും. എന്നാൽ എല്ലാ മോടിയും തികഞ്ഞ വസ്ത്രമേ ധരിക്കൂ എന്ന്‌ നിർബന്ധിച്ചാൽ അത് എത്ര പേർക്കാകും? അതുപോലെത്തന്നെയാണ് ആഹാരത്തിന്റെ കാര്യവും. വിശപ്പടക്കലും ശരീരപോഷണവും നടക്കുക എന്നതാണാവശ്യമെങ്കിൽ  മുട്ടുവരില്ല.  മറിച്ച്, വിഭവ സമൃദ്ധമായതേ കഴിക്കൂഎന്നുവന്നാൽ അത്‌ സാധിക്കുന്നവരുടെ എണ്ണം ചുരുങ്ങും’.

ഇത് സുപ്രധാനമായ ഒരു പ്രസ്താവമാണെന്നതിൽ സംശയമില്ല. ചികിത്സ സാഹചര്യങ്ങൾക്കൊത്തതും കാര്യമാത്ര പ്രസക്തവും ആക്കുക എന്ന നിലപാടാകണം വൈദ്യനെ നയിക്കേണ്ടത് എന്ന് സ്ഥാപിക്കുന്നതിലൂടെ ഏതു കാലത്തും വൈദ്യം

 റുഡോൾഫ് വിർച്ചോഫ്

റുഡോൾഫ് വിർച്ചോഫ്

കൈയൊഴിഞ്ഞുകൂടാത്ത സാമൂഹിക- സാമ്പത്തിക- ധാർമിക ബോധ്യങ്ങളെയും നിലപാടുകളെയും ഉയർത്തിക്കാട്ടുകയാണ് ആത്രേയൻ ചെയ്യുന്നത്.  ഒരു പക്ഷേ,  ഇതിന്റെ പ്രതിധ്വനി ആധുനിക സമൂഹം ശ്രവിക്കുന്നത് കാലമേറെക്കഴിഞ്ഞുള്ള, ജർമൻ ചികിത്സാ ശാസ്ത്രജ്ഞനായ റുഡോൾഫ് വിർച്ചോഫ്  (Rudolf Virchow, 1821- ‐1902)- ന്റെ "Medicine is a social science and politics is nothing else but medicine on a large scale’ എന്ന പ്രസ്താവനയിലാകാം. ‘ഉപകൽപ്പനീയ'ത്തിൽ രാജാവ് ഒരു കാലഘട്ടത്തിന്റെ പ്രതിനിധി മാത്രമാണ്. എന്നാൽ അതിനപ്പുറത്ത് കാലദേശാതിവർത്തിയായി ഇതിൽ തെളിഞ്ഞുയർന്നുനിൽക്കുന്ന മൂല്യവിചാരധാരകളാണ് പ്രസക്തമാകുന്ന ആലോചനാ വിഷയം. അവതന്നെയാണ് ചരകസംഹിതയെ ആവർത്തിച്ചു പഠിക്കുവാനും വ്യാഖ്യാനിക്കുവാനും ആധുനിക കാലത്തെ ഏത് ആരോഗ്യപ്രവർത്തകനെയും ഉത്തേജിപ്പിക്കേണ്ടതും .

അവലംബം:
 1. ചരകസംഹിത, എഡിറ്റർ യാദവ്ജി ത്രികംജി
ആചാര്യ, ചൗഖാം ബാസുരഭാരതി പ്രകാശൻ, വാരാണസി, 2014 പതിപ്പ്
 2. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കെ എൻ പണിക്കർ, എഡിറ്റർ പി പി ഷാനവാസ്, കേരള സാഹിത്യ അക്കാദമി, 2010
 3. വിക്കിപീഡിയ ഉൾപ്പെടെ വിവരസ്രോതസ്സുകൾ

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top