25 April Thursday

23000 രൂപ കത്തിച്ചു ചാരമാക്കി, തലമുടി പാതി കളഞ്ഞു; മോഡിയോട് ഒരു ചായക്കടക്കാരന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2016

നോട്ടുകള്‍ അസാധുവാക്കിയത് പലവിധ ദുരിതങ്ങളാണ് ജനത്തിന് ഉണ്ടാക്കിയത്. വിവിധ കോണുകളില്‍ നിന്ന് വ്യത്യസ്ത പ്രതിഷേധങ്ങള്‍ ഉണ്ടായി. രാജ്യമാകെ ഇന്ന് പ്രതിഷേധ ദിനമാചരിക്കുന്നു. കേരളം ഹര്‍ത്താലിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടയില്‍ ഒരു ഒറ്റയാള്‍ പ്രതിഷേധം ചര്‍ച്ചയായിരിക്കുകയാണ്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ചായക്കടക്കാരന്‍ യഹിയയാണ് തീര്‍ത്തും വ്യത്യസ്ത മാര്‍ഗത്തിലൂടെ പ്രതിഷേധിക്കുന്നത്. നോട്ടുമാറി കിട്ടാന്‍ ബാങ്കിനുമുന്നില്‍ വരിനിന്ന് തളര്‍ന്ന യഹിയ 23000 രൂപയുടെ നോട്ടുകള്‍ അത്തിച്ച് ചാരമാക്കി. തലയിലെ പാതി മുടി വടിച്ചു കളഞ്ഞു. നരേന്ദ്ര മോഡിയെ ജനം താഴെ ഇറക്കും വരെ, ഈ നാടിന് മോചനം ഉണ്ടാകുംവരെ ഇങ്ങനെ തുടരും എന്നുമാണ് യഹിയയുടെ ശപഥം.

കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും പ്രഭാഷകനുമായ അഷ്റഫ് കടയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യഹിയയുടെ പ്രതിഷേധം വെളിച്ചത്തുകൊണ്ടുവന്നത്.

ഒരു (മുൻ) ചായ വില്പനക്കാരനോട്(?) ഒരു തട്ടുകടക്കാരന്റെ 'മൻ കി ബാത്'

എന്റെ പേര് യഹിയ സമപ്രായക്കാർ യഹി എന്നും മറ്റുള്ളവർയഹിക്കാക്ക എന്നും വിളിക്കും. വയസ്സ് 70 നടുത്തായി, കൊല്ലം ജില്ലയിലെ കടയ്ക്കൽ മുക്കുന്നം സ്വദേശി, ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്.തെങ്ങു കയറ്റവും പാടത്തെ പണിയും കൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി ഗൾഫിൽ പോയി. പഠിപ്പില്ലാത്ത എനിക്ക് അവിടെ വിധിച്ചിരുന്നത് ആടുജീവിതമാണ്. ഗതിപിടിക്കാതെ വന്നപ്പോൾ നാട്ടിലേക്ക് തന്നെ മടങ്ങി.കയ്യിലുള്ള സമ്പാദ്യവും കടയ്ക്കൽ സഹകരണ ബാങ്കിന്റെ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. പുതിയൊരു ജീവിതമാർഗം കണ്ടെത്തിയതാണ് ഈ ഞങട തട്ടുകട. ഇവിടത്തെ വെപ്പും വിളമ്പുമെല്ലാം ഞാനൊറ്റക്കാണ്‌ ചെയ്യുന്നത്; അതുകൊണ്ടു വേഷം നൈറ്റിയാക്കി. വൈകിട്ട് 5 മുതൽ അർദ്ധരാത്രി വരെ രുചിയൂറുന്ന ബീഫും ചിക്കൻ ഫ്രൈയും എന്റെ 'കോമാളിത്തവും' ആസ്വദിക്കാൻ കടയിൽ ആളുണ്ടാവും. ഗുജറാത്തിലോ മധ്യപ്രദേശിലോ ആയിരുന്നെങ്കിൽ ബീഫിന്റെ പേരിൽ എന്നെ പണ്ടേ കെട്ടിത്തൂക്കിയേനെ.

അങ്ങനെ ജീവിതം ഒരുവിധം തള്ളിനീക്കുമ്പോഴാണ് മോദിജീ അങ്ങയുടെ നോട്ടു നിരോധനം വന്നത്. എന്റെ കൈവശം ഉണ്ടായിരുന്ന 23000 രൂപ; എല്ലാം 500 / 1000 നോട്ടുകൾ മാറ്റിയെടുക്കാൻ രണ്ടു ദിവസം ക്യൂവിൽ നിന്നു,രണ്ടാം നാൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞു കുഴഞ്ഞു വീഴാറായപ്പോൾ കണ്ടുനിന്നവർ സർക്കാർ ആശുപത്രിയിലാക്കി.സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടല്ലാതെ ഒരു ബാങ്കിലും എനിക്ക് അക്കൗണ്ടില്ല. അവിടെ ഈ നോട്ടിടപാടു അങ്ങ് നിരോധിച്ചിരിക്കുകയല്ലേ അതുകൊണ്ടു എങ്ങും നിക്ഷേപിക്കാനുമാവില്ല.

പാതിരാവരെ പുകയൂതി ഞാനുണ്ടാക്കിയ ഈ പണം മാറ്റിയെടുക്കാൻ എത്ര നാൾ ക്യൂ നിൽക്കണം. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ ഞാൻ അടുപ്പിൽ തീ കൂട്ടി ആ നോട്ടുകളെല്ലാം അതിലിട്ടു കത്തിച്ചു ചാരമാക്കി, അടുത്തുള്ള ബാർബർ ഷോപ്പിൽ പോയി എന്റെ കഷണ്ടിത്തലയിൽ ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. എന്റെ മുഴുവൻ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിജീ അങ്ങയെ ജനം എന്ന് താഴെയിറക്കുന്നുവോ ഈ നാടിനു എന്നൊരു മോചനമുണ്ടാവുന്നുവോ അന്ന് മാത്രമേ എന്റെയീ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളു. ഇത് എന്റെ ശപഥവും പ്രതിഷേധവുമാണ്. എന്ന് യഹി എന്ന തട്ടുകടക്കാരൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top