29 March Friday

പൊലീസ്‌ ചവിട്ടിയരച്ച വാച്ചാത്തിയെന്ന തമിഴ്‌ ഗ്രാമം ചുവന്നതെങ്ങനെ; 19 വര്‍ഷത്തെ സിപിഐ എം പോരാട്ടത്തിന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021

പോലീസ് ക്രൂരതയിൽ നിന്ന് ഓടിരക്ഷപ്പെട്ടവര്‍ സീതേരിക്കുന്നിൽ അഭയം പ്രാപിച്ചു. ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഇവർ പിന്നീട് രഹസ്യമായി പുറത്തെത്തി സിപിഐ എം നേതാക്കളെ കണ്ടു. കൃഷ്ണമൂർത്തി സഖാവും ബാഷാജാനും ദില്ലിബാബുവും മറ്റാരെക്കാളും ഈ ആദിവാസികൾക്ക് വിശ്വാസമുള്ളവരായിരുന്നു. സഖാവ് എം അണ്ണാമലൈ എംഎല്‍എ, ആദിവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഖാവ് പി ഷണ്‍മുഖം, സഖാവ് എസ് ആര്‍ ഗണേശന്‍ , ബാഷാജാന്‍ , കൃഷ്ണമൂര്‍ത്തി, ചിത്തേരി പൊന്നുസ്വാമി എന്നിവര്‍ വിവരമറിഞ്ഞ് വാച്ചാത്തിയിലെത്തി.

വാച്ചാത്തി ചുവന്നതെങ്ങനെ..

വാച്ചാത്തിയിൽ ഉയർന്ന ചെങ്കൊടിയുടെ കഥ ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെയും ഓർമ്മകൾക്ക് തീകൊടുക്കുക തന്നെ ചെയ്യും. 1992 ജൂൺ 20ന് ചന്ദനക്കള്ളക്കടത്ത് നടക്കുന്നുവെന്ന വിവരം ലഭിച്ചെന്ന് പറഞ്ഞ് വാച്ചാത്തിയെന്ന ആദിവാസി ഊരിലേക്ക് കടന്നുകയറിയത് 269 ഉദ്യോഗസ്ഥരാണ്. കരിമ്പിൻകാട്ടിൽ ആന കയറിയാലെന്ന പോലെ എന്നത് സംഭവത്തിൻ്റെ തീവ്രതയെ ചുരുക്കിക്കാണലാകുമെന്നതിനാൽ ആ ഉപമ പോലും പ്രയോഗിക്കുന്നില്ല. അന്നൊരു രാത്രികൊണ്ട് പോലീസ് വേട്ടയാടലിൽ വാച്ചാത്തിയിൽ കത്തി വെണ്ണീറായത് 154 വീടുകളാണ്. 18 സ്ത്രീകൾ ഈ കാപാലികരാൽ ബലാത്സംഗം ചെയ്യപ്പെട്ടു.

സമാധാനത്തോടെയും സന്തോഷത്തോടെയും ചിത്തേരി മലയുടെ താഴ്വരയില്‍ മലൈയാളി വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ പാര്‍ക്കുന്ന വാച്ചാത്തി ഒറ്റരാത്രികൊണ്ട് സ്‌മശാനസമമായി മാറി. വൃദ്ധരായവർക്ക് നേരെയുണ്ടായ ക്രൂരമമർദ്ദനത്തെത്തുടർന്ന് നിരവധി പേരുടെ എല്ല് പൊട്ടി, നൂറുകണക്കിനാളുകൾ രക്തത്തിൽകുളിച്ചു. ഇവർക്ക് മുന്നിലിട്ടുതന്നെ സ്ത്രീകളെ ബലാത്സംഗം ചെയ്‌തും വളർത്തുമൃഗങ്ങളെ ചുട്ടുതിന്നും താണ്ഡവമാടിക്കൊണ്ട് രണ്ട് ദിവസത്തോളം ഈ ഉദ്യോഗസ്ഥർ ഇവിടെ താമസിച്ചു. എന്നിട്ടും കലിയടങ്ങാതെ 133 പേർക്കെതിരെ കള്ളക്കേസ് ചാർത്തി ജയിലിലടച്ചു.

പോലീസ് ക്രൂരതയിൽ നിന്ന് ഓടിരക്ഷപ്പെട്ടവര്‍ സീതേരിക്കുന്നിൽ അഭയം പ്രാപിച്ചു. ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഇവർ പിന്നീട് രഹസ്യമായി പുറത്തെത്തി സിപിഐ എം നേതാക്കളെ കണ്ടു. കൃഷ്ണമൂർത്തി സഖാവും ബാഷാജാനും ദില്ലിബാബുവും മറ്റാരെക്കാളും ഈ ആദിവാസികൾക്ക് വിശ്വാസമുള്ളവരായിരുന്നു. സഖാവ് എം അണ്ണാമലൈ എംഎല്‍എ, ആദിവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഖാവ് പി ഷണ്‍മുഖം, സഖാവ് എസ് ആര്‍ ഗണേശന്‍ , ബാഷാജാന്‍ , കൃഷ്ണമൂര്‍ത്തി, ചിത്തേരി പൊന്നുസ്വാമി എന്നിവര്‍ വിവരമറിഞ്ഞ് വാച്ചാത്തിയിലെത്തി. ഇവിടെ നടന്ന കൊടിയ മനുഷ്യാവകാശലംഘനം അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.നീതി നൽകണമെന്ന അഭ്യർഥനയായിരുന്നില്ല അവർ നടത്തിയത്. നീതി ലഭിക്കും വരെ പോരാടുമെന്ന വെല്ലുവിളിയായിരുന്നു. അടുത്ത ദിവസം തന്നെ കള്ളക്കേസുകളിൽ പെട്ട് സേലം സെന്‍ട്രല്‍ ജയിലില്‍ തടവിലിടപ്പെട്ടവരെയും സഖാക്കൾ സന്ദർശിച്ചു.

പാർടി ഇടപെടലിനെത്തുടർന്ന് ആർഡിഒയുടെ റിപ്പോർട്ട് ആവശ്യപ്പെടാൻ കലക്ടർ തയ്യാറായെങ്കിലും ഇതിനോട് മുഖംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് ആർഡിഒ സ്വീകരിച്ചത്. അദ്ദേഹം വാച്ചാത്തി സന്ദർശിക്കാൻ തയ്യാറായില്ല. നിരവധി പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഒരു മാസത്തിന് ശേഷം ആർഡിഒ വാച്ചാത്തിയിലെത്തുന്നത്. എന്നാൽ പൂർണമായും ഉദ്യോഗസ്ഥർക്ക് അനുകൂലമായ റിപ്പോർട്ടാണ് ആർഡിഒ സമർപ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നടക്കം അദ്ദേഹം റിപ്പോർട്ടിലെഴുതിവച്ചു. ഈ റിപ്പോർട്ട് കൂടി വന്നതോടെ പോലീസും ഉദ്യോഗസ്ഥരും പാർടി സഖാക്കളെ ഭീഷണിപ്പെടുത്തി. തുടർന്ന് നമ്മൾ അന്നത്തെ മുഖ്യമന്ത്രി ജയലളിതക്ക് പരാതി നല്‍കിയപ്പോൾ കിട്ടിയ മറുപടിയും വിചിത്രവും അസ്വീകാര്യവുമായിരുന്നു. കാട്ടുകള്ളന്‍ വീരപ്പനെ സഹായിക്കുന്നവരെയും ചന്ദനമരം കടത്തിയവരെയുമാണ് അറസ്റ്റ് ചെയ്‌തതെന്നായിരുന്നു പ്രതികരണം. മനുഷ്യാവകാശ ലംഘനമോ ബലാത്സംഗമോ നടന്നതിന് തെളിവില്ലെന്നും ആർഡിഒ റിപ്പോർട്ട് മാത്രം കൂട്ടുപിടിച്ച് മറുപടിയിൽ ആവർത്തിച്ചു.

ഈ റിപ്പോർട്ട് പാർടി തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കള്ളക്കേസിൽ പെട്ട ആദിവാസികളെ വിട്ടയക്കാനും തയ്യാറാകാതിരുന്ന സംസ്ഥാന സർക്കാരിനെതിരെ പാർടി പോരാട്ടത്തിന് തയ്യാറായി. വാച്ചാത്തിയിലെ പോലീസ് നരവേട്ടയിൽ തീരുമാനമാക്കുമെന്ന് പാർടി ദൃഢനിശ്ചയം കൈക്കൊണ്ടു. ഇതിൻ്റെ ഭാഗമായി പാർടി സംസ്ഥാന സെക്രട്ടറിയും എംപിയുമായിരുന്ന സഖാവ്  എ നല്ലശിവം വാച്ചാത്തി സന്ദര്‍ശിച്ചു. 1992ൽ നമ്മളാരംഭിച്ച ഈ സമരം 20 വർഷത്തോളം നീണ്ടുനിന്നു. സമരം തെരുവിലും കോടതിയിലുമെന്ന നയം സ്വീകരിച്ച് പാർടി മുന്നോട്ടുപോയി. മദ്രാസ് ഹൈക്കോടതിയിൽ 1992 ജൂലൈ 30ന് പാർടി പൊതുതാൽപര്യഹർജി സമർപ്പിച്ചു. പക്ഷേ ഈ ഹർജ്ജിയിലെ കാര്യങ്ങൾ അവിശ്വസനീയവും ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തതുമാണന്ന് കണ്ട് കോടതി തള്ളിക്കളഞ്ഞു. ഇതേത്തുടർന്ന് 992 സപ്തംബർ 3ന് സഖാവ് നല്ലശിവം നേരിട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും സുപ്രീം കോടതി ഹൈക്കോടതിയോട് കേസ് ഫയലിൽ സ്വീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ നടപടികൾ കൈക്കൊള്ളാൻ പറയുകയുമായിരുന്നു. കേസിനിടയിൽ അന്നത്തെ വനം മന്ത്രിയായ കെ എ ചങ്കോട്ടയ്യൻ മദ്രാസ് ഹൈക്കോടതിയിൽ വച്ച് നല്ലശിവത്തെ വെല്ലുവിളിച്ചു, "നല്ലശിവം പറഞ്ഞത് ശരിയല്ല; വയസനായ നല്ലശിവന് മലകയറി വാച്ചാത്തിയില്‍ എത്താന്‍പോലും കഴിയില്ല".

സഖാവ് നല്ലശിവം പാർലമെൻ്റ് അംഗമായിരുന്നു. വാച്ചാത്തി വിഷയം സഖാവ് പാർലമെൻ്റിലുയർത്തിക്കാട്ടുകയും നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. അഖിലേന്ത്യാ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും സമരമുന്നണിയിൽ അണിചേർന്നു. ഇവർ വാച്ചാത്തി സന്ദർശിച്ചു. ഗ്രാമത്തിനാവശ്യമായ എല്ലാ സഹായവും ഇവർ പ്രഖ്യാപിച്ചു. ആദിവാസികള്‍ക്കായുള്ള നിയമയുദ്ധത്തില്‍ ഇവരും കക്ഷിചേര്‍ന്നു. 133 പേരും തടവിൽ നിന്ന് മോചിതരായപ്പോൾ ഇവർക്കാവശ്യമായ ഭക്ഷണ സാധനങ്ങളും തുണിയും നൽകിയത് സിഐടിയു ആണ്. ഓരോ തൊഴിലാളിയേയും ആവേശം കൊള്ളിക്കുന്ന വിധത്തിൽ, തൊഴിലാളിവർഗ രാഷ്ട്രീയത്തിൻ്റെ യശ്ശസ് ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ, ഐക്യദാർഢ്യത്തിൻ്റെ പതാകയേന്തിക്കൊണ്ട് വാച്ചാത്തിയിലെ ആദിവാസികൾക്ക് നിയമപോരാട്ടം നടത്താനുള്ള പണം നൽകിയത് ഹൊസൂരിലെ അശോക് ലൈലൻ്റ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. (ഒന്നുകൂടി ആവർത്തിച്ച് വായിക്കുക, വാചാത്തി ഗ്രാമത്തിന് കേസ് നടത്താനുള്ള പണം പൂർണമായും അശോക് ലൈലാൻ്റിലെ തൊഴിലാളി സഖാക്കൾ നൽകി).

അവശ്യസൗകര്യങ്ങളോ അടിസ്ഥാന വികസനമോ ഇല്ലാതിരുന്ന വാച്ചാത്തിയെന്ന ആദിവാസി ഊരിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാൻ പട്ടികജാതി-പട്ടിക വർഗ കമ്മീഷനെ ഹൈക്കോടതി നിയോഗിച്ചു. കമ്മീഷനോട് വാച്ചാത്തി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ സമാന്തരമായി പാർടിയും വാച്ചാത്തി വിഷയത്തിൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരുന്നു. കീഴ്വെണ്മണി കൂട്ടക്കൊല പൊതുജനസമക്ഷമെത്തിച്ച, സിഐടിയു നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാവും പാർടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സഖാവ് മൈഥിലി ശിവരാമൻ പാർടി നിർദേശപ്രകാരം വാച്ചാത്തിയിൽ താമസിക്കുകയും ഓരോരുത്തരെയും നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കുകയും ചെയ്‌തു. ഈ തെളിവുകളെല്ലാം തന്നെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷന് സമർപ്പിച്ചു. സഖാവ് ശേഖരിച്ച തെളിവുകൾ യാതൊരുവിധത്തിലും തള്ളിക്കളയാൻ സാധിക്കാത്തതായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഖാവ് പി ഷണ്മുഖം അന്ന് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തി. തമിഴ്‌നാടിലുടനീളം വിവിധ പ്രക്ഷോഭങ്ങൾ നാം സംഘടിപ്പിച്ചു. വാച്ചാത്തിയിലെ ജനങ്ങളെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടന്നു. സിപിഐ എം തമിഴ്‌നാടിനെതിരാണെന്നും സംസ്ഥാനത്തിൻ്റെ യശ്ശസ് കെടുത്താൻ ശ്രമിക്കുകയാണെന്നും വ്യാപക പ്രചാരണമുണ്ടായി. എന്നാൽ വാച്ചാത്തി പാർടിക്കൊപ്പവും പാർടി വാച്ചാത്തിക്കൊപ്പവും നിന്നു. സഖാവ് മൈഥിലി ശേഖരിച്ച തെളിവുകളുടെയും സഖാവ് നല്ലശിവത്തിൻ്റെ റിട്ട് പെറ്റീഷൻ്റെയും അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം നടന്നാൽ തെളിവുകൾ എതിരാണെന്ന് കണ്ട് സംസ്ഥാന സർക്കാർ ഇതിനെതിരെ അപ്പീൽ പോയി. ഈ അപ്പീൽ തള്ളിക്കളഞ്ഞതോടെ പാർടി ആവശ്യപ്പെട്ടതുപോലെ സിബിഐ അന്വേഷണത്തിന് കളമൊരുങ്ങി.

കേസന്വേഷണം പൂർത്തിയാക്കി 1996 ഏപ്രിൽ 25ന് മദ്രാസ് ഹൈക്കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. ആറ് മാസങ്ങൾക്ക് ശേഷം ധർമ്മപുരി ജില്ലാക്കോടതിയിൽ വിചാരണ ആരംഭിച്ചപ്പോഴും പ്രതികളെ സംരക്ഷിക്കാൻ പരമാവധി ശ്രമം നടക്കുകയുണ്ടായി. 2002 വരെയും വിചാരണ ഇഴഞ്ഞുനീങ്ങിയതോടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഖാവ് പി ഷണ്മുഖം ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. ഇതേത്തുടർന്ന് പ്രത്യേക കോടതിയിൽ കേസ് കൈകാര്യം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത്രയും പ്രതികൾക്ക് ഒന്നിച്ച് നിൽക്കാൻ കഴിയുന്ന മുറിയില്ലാത്തതിനാൽ വിചാരണക്കായി പുതിയ ഹാൾ പണികഴിക്കപ്പെട്ടു. വിചാരണ അഞ്ച് വർഷത്തോളം നീണ്ടുനിന്നു. കുറ്റവാളികളെ തിരിച്ചറിയാൻ നടത്തിയ തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കാനെത്തിയവരെയടക്കം ആക്രമിക്കാൻ സംഘങ്ങളെത്തി. എല്ലാം നമ്മൾ അതിജീവിച്ചു. വാച്ചാത്തി നിവർന്നുനിന്നു. പോലീസിനെ ഭയക്കാതെ, ചെങ്കൊടി നൽകിയ ധൈര്യമുൾക്കൊണ്ട് ഓരോരുത്തരും മൊഴി നൽകി.

ഇവൻ ബലാത്സംഗം ചെയ്‌തുവെന്നും ഇവനെന്നെ അടിച്ച് തലപൊട്ടിച്ചുവെന്നും ഇരകളായവർ തന്നെ മൊഴി നൽകി. ഒരു രേഖയിലും പതിയാൻ സാധ്യതയില്ലാതിരുന്ന കേസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ടതായി മാറി. തെളിവുകൾ നിരത്തി നമ്മൾ ഉയർത്തിയ കേസിനൊടുവില്‍ 2011 സെപ്തംബര്‍ 29ന് വിചാരണക്കോടതി വിധി വന്നു. വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരായ എല്ലാ പ്രതികള്‍ക്കും ശിക്ഷ വിധിക്കപ്പെട്ടു. വിചാരണക്കിടെ മരിച്ചവര്‍ക്കെതിരെയടക്കം കോടതി പരാമര്‍ശം നടത്തി. ഒന്നാം പ്രതി ഡിഎഫ്ഒ ഹരികൃഷ്ണന് ജീവപര്യന്തം തടവ് ലഭിച്ചു, പ്രതികളില്‍ 17 പേര്‍ സ്ത്രീകളെ അപമാനിച്ചവരായിരുന്നു. ഇതില്‍ 12 പേര്‍ക്ക് 10 വര്‍ഷം വീതം തടവും അഞ്ച് പേര്‍ക്ക് 7 വര്‍ഷം വീതം തടവും 2000 രൂപ വീതം പിഴയും ലഭിച്ചു. ബാക്കിയുള്ളവര്‍ക്കെല്ലാം 2 വര്‍ഷം വീതം തടവും 1000 രൂപ വീതം പിഴയും ലഭിച്ചു. വാച്ചാത്തിയിലെ ഇരകള്‍ക്ക് മൂന്നുകോടി രൂപയുടെ നഷ്ടപരിഹാരം ലഭിച്ചു.

വാച്ചാത്തിയിൽ ഈ ക്രൂരതകൾ അരങ്ങേറിയിട്ട് ഇപ്പോൾ 29 വര്‍ഷമാകുന്നു. ഇന്നും പോയി നോക്കിയാൽ കാണാം മുറിവുണങ്ങാതെ വിതുമ്പുന്ന ആ ഗ്രാമം. അന്നില്ലാതിരുന്ന ഒരു മാറ്റം ഇന്നാ ഗ്രാമത്തിലുണ്ട്. അരിവാൾ ചുറ്റിക ആലേഖനം ചെയ്യപ്പെട്ട ഒരു ചുവന്ന കൊടി. പുരുഷന്മാരെ മുഴുവന്‍ ആട്ടിപ്പായിച്ച് വാച്ചാത്തിയിലെ സ്ത്രീകളുടെ മാനം കവര്‍ന്ന, കുടിലുകള്‍ ചുട്ടെരിച്ച ഭീകരതക്കെതിരെ 19 വര്‍ഷമെടുത്ത് സിപിഐ എം നടത്തിയ ഇടപെടല്‍ ഇപ്പോഴും ആ കൊടി പിടിക്കേണ്ടതിൻ്റെ ആവശ്യകതയും, ആ കൊടിയുടെ ശക്തിയും അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഇന്ന് 16 അംഗങ്ങളുള്ള പാർടി ബ്രാഞ്ച് ഈ ആദിവാസി ഊരിലുണ്ട്. ഇതിൽ ഭൂരിപക്ഷവും വനിതകളാണ്. 2006 മുതൽ 2016 വരെ പാർടിക്ക് അരൂർ മണ്ഡലത്തിൽ എം എൽ എ ഉണ്ടായിരുന്നപ്പോൾ വാച്ചാത്തിയിലേക്ക് മാത്രം എലമെൻ്ററി സ്കൂളും ഹയർസെക്കൻ്ററി സ്കൂളും ഒരു മിൽക്ക് സൊസൈറ്റിയും അനുവദിക്കപ്പെട്ടു. നാം, കമ്മ്യൂണിസ്റ്റുകാർ ആ നാടിനോടുള്ള സ്നേഹവും കരുതലും ഇപ്പോഴും തുടരുന്നു, അവർ തിരിച്ചും.

സഖാക്കളെ, അന്ന് ആ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാക്കളിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

*തമിഴ്‌നാട് ട്രൈബൽ ഓർഗനൈസേഷൻ സ്ഥാപകനേതാവ് സഖാവ് ബാഷാജാനും അരൂരിൽ എം എൽ എ വരെയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് എം അണ്ണാമലൈയും മരണപ്പെട്ടു.

*സഖാവ് പി ഷണ്മുഖം ഇപ്പോൾ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് നാഷണൽ എക്സിക്യുട്ടീവ് അംഗവും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമാണ്.

*സഖാവ് കൃഷ്ണമൂർത്തി ഇപ്പോൾ സേലം ജില്ലാക്കമ്മിറ്റി അംഗമാണ്.

*സഖാവ് എസ് ആര്‍ ഗണേശന്‍ ഇപ്പോൾ അരൂരിൽ പാർടിയുടെ പ്രധാന നേതാവാണ്.

*സഖാവ് വി പൊന്നുസ്വാമി - തമിഴ്‌നാട് ട്രൈബൽ ഓർഗനൈസേഷൻ്റെ ചിത്തേരി മലൈ കമ്മിറ്റി സെക്രട്ടറിയായി തുടരുന്നു.

*സഖാവ് ദില്ലിബാബു - അന്നീ കേസ് നടക്കുമ്പോൾ ഡിവൈഎഫ്ഐ ധർമ്മപുരി ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് ഇപ്പോൾ പാർടി സംസ്ഥാന കമ്മിറ്റി അംഗവും തമിഴ്‌നാട് ട്രൈബൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് ദേശീയ ട്രഷററുമാണ്.

(കടപ്പാട്‌: കാട്ടുകടന്നൽ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top