25 April Thursday

സുപ്രീം കോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരായ സമരത്തെ പിന്തുണച്ച്‌ കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാർഹം; പ്രധാനമന്ത്രി ഇടപെടണം: തോമസ്‌ ഐസക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 22, 2018

തിരുവനന്തപുരം > സുപ്രീം കോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാർഹമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്ക്‌.  നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയ്ക്കു നിർത്താൻ ശ്രമിക്കുക, അവരെ ജാതിയും മതവും പറഞ്ഞ് പരസ്യമായി അധിക്ഷേപിക്കുക തുടങ്ങി കേരളത്തിലെ ബിജെപി നേതാക്കൾ നടത്തുന്ന തരംതാണ ഭീഷണിയ്ക്ക് കൂട്ടുനിൽക്കേണ്ടവരല്ല കേന്ദ്രമന്ത്രിമാർ. സുപ്രീം കോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് കേന്ദ്രമന്ത്രിമാർ ചെയ്യേണ്ടതെന്നും തോമസ്‌ ഐസക്ക്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

സുപ്രീം കോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാർഹമാണ്. സുപ്രീം കോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് കേന്ദ്രമന്ത്രിമാർ ചെയ്യേണ്ടത്. അതിനു പകരം കേരളത്തിൽ ക്രമസമാധാന ലംഘനത്തിന് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയ്ക്കു നിർത്താൻ ശ്രമിക്കുക, അവരെ ജാതിയും മതവും പറഞ്ഞ് പരസ്യമായി അധിക്ഷേപിക്കുക തുടങ്ങി കേരളത്തിലെ ബിജെപി നേതാക്കൾ നടത്തുന്ന തരംതാണ ഭീഷണിയ്ക്ക് കൂട്ടുനിൽക്കേണ്ടവരല്ല കേന്ദ്രമന്ത്രിമാർ. കുറച്ചുകൂടി ചുമതലാബോധവും ഉത്തരവാദിത്തവും അവരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപസമരത്തിന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനാണ് നേതൃത്വം നൽകിയത്. ഇത് ആപൽക്കരമായ സന്ദേശമാണ് നൽകുന്നത്. ക്രമസമാധാനം ലംഘിക്കാൻ കേന്ദ്രമന്ത്രി നേതൃത്വം നൽകിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇതുപോലെ ഇനിയും കേന്ദ്രമന്ത്രിമാർ വരുമെന്നാണ് കേൾക്കുന്നത്. സുപ്രിംകോടതിവിധി നടപ്പാക്കാൻ അനുവദിക്കില്ലെന്നാവശ്യപ്പെട്ടാണ് സമരം എന്ന കാര്യം കേന്ദ്രമന്ത്രിമാർ ഓർക്കണം. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രിമാരെ നിരുത്സാഹപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറാകണം.

കൃത്യനിർവഹണച്ചുമതലയുള്ള പോലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനും തങ്ങളുടെ വരുതിയ്ക്കു നിർത്താനും തരംതാണ പ്രവൃത്തികളാണ് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ സമ്മർദ്ദത്തിനു കീഴ്പ്പെടാതെ സത്യസന്ധമായി ചുമതല നിർവഹിക്കുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ട്. ഇന്ത്യയിൽ മറ്റേതു സംസ്ഥാനത്തുള്ളതിനേക്കാൾ സത്യസന്ധമായും പക്ഷപാതരഹിതമായും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് കേരളത്തിലേത്. അതിന്റെ മനോവീര്യം തകർക്കാൻ തെറിജപക്കാരെ അനുവദിക്കാനാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top