കൊച്ചി > ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ എഴുതിയ കുറിപ്പ് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ വിമര്‍ശനമെന്ന് സോഷ്യല്‍ മീഡിയ. രണ്ടുതരം ആളുകളെയാണ് താന്‍ കണ്ടിട്ടുള്ളതെന്ന് അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു
ഇതില്‍ രണ്ടാമത്തെ വിഭാഗത്തെ പരാമര്‍ശിക്കുന്ന ഭാഗമാണ് കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനമാണെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
'രണ്ട്‌വിഭാഗം ആളുകളുണ്ട്, ഇതില്‍ രണ്ടാമത് വിഭാഗം എളുപ്പമുള്ള കാര്യങ്ങളെ പ്രയാസകരമാക്കുന്നു.ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്ന നടപടികളെടുക്കും. ജനങ്ങള്‍ ആവശ്യങ്ങള്‍ക്കു വേണ്ടി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും യാചിച്ചു നില്‍ക്കുന്നതിലാണ് അവരുടെ ആനന്ദം'. അതേസമയം ആദ്യവിഭാഗക്കാര്‍ നന്മയുടെ താക്കോലാണെന്നും അവര്‍ ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
'മനുഷ്യ ജീവിതം എളുപ്പമാക്കിക്കൊടുക്കുന്നതില്‍ അവര്‍ ആനന്ദിക്കുന്നു. ജീവിതങ്ങളെ നല്ലതിനു വേണ്ടി മാറ്റുന്നത് വലിയ നേട്ടമായി കാണുകയും അതിനു മൂല്യം കല്‍പ്പിക്കുകയും ചെയ്യുന്നു. വാതിലുകള്‍ അവര്‍ തുറന്നിടും. പരിഹാരങ്ങള്‍ നല്‍കും. എല്ലായ്പോഴും ജനക്ഷേമമായിരിക്കും അവര്‍ തേടുന്നത്.രണ്ടാം വിഭാഗക്കാരെ മറികടക്കുന്ന രാജ്യങ്ങളും സര്‍ക്കാരുകളും മാത്രമെ വിജയിക്കൂ'; എന്നുപറഞ്ഞുകൊണ്ടാണ് ഷെയ്ക്ക് തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
കേരളത്തിലുണ്ടായ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് ദുബായ് ഭരണാധികാരിയുടെ പ്രതികരണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..