ന്യൂ ഡല്‍ഹി > ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്‌ത്രീലമ്പടനാക്കി അപമാനിക്കാന്‍ ബിജെപിയുടെ ശ്രമം. നെഹ്റു സ്ത്രീകളുമായി 'അടുപ്പം പ്രകടിപ്പിക്കുന്ന' ചിത്രങ്ങള്‍ ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അവരുടെ മകളേയും നെഹ്റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് അമിത് മാളവ്യ മോശമായി പ്രചരിപ്പിച്ച് പുറത്തു വിട്ടത്.
ഗുജറാത്തിലെ പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് ഐടി സെല്‍ മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രചരണം. നെഹ്റു സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ഹാര്‍ദികിന് നെഹ്റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചു വച്ചു. ഹര്‍ദികിന്റേതെന്ന പേരില്‍ ഒരു സ്വകാര്യ വിഡീയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.
റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്റു ദില്ലി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്റുവിനെ അവര്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ് നെഹ്റു സ്ത്രീലമ്പടനാണെന്ന തരത്തില്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
അവസാനത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റണ്‍എഡ്വീന ദമ്പതികളുടെ മകള്‍ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള നെഹ്റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.
ബിജെപി പ്രചരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..