20 April Saturday
കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ കൃഷിക്കാരുടെ കാര്യം മറന്നു

ജെയ്റ്റ്‌ലിയുടെ പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടുപോലെ; താളവും പിടിക്കാം ആരവവും ഉണ്ടാക്കാം, പക്ഷേ വലിയ അര്‍ത്ഥമൊന്നും ഇല്ല : തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2017

തിരുവനന്തപുരം > സാമ്പത്തിക മാദ്ധ്യം മറികടക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടുപോലെയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അരുണ്‍ ജെയ്റ്റ്ലിയുടെ പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടാണ്. താളവും പിടിക്കാം ആരവവും ഉണ്ടാക്കാം. പക്ഷേ വലിയ അര്‍ത്ഥമൊന്നും ഇല്ല. സകല പത്രങ്ങളുടെയും തലക്കെട്ടാണ് സമ്പദ്ഘടനയ്ക്കുള്ള ഉത്തേജക പാക്കേജ്. പക്ഷെ അഴിച്ചു നോക്കുമ്പോള്‍ ഉള്ളി പോലെയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. 

മാന്ദ്യം അകറ്റാനാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ ഇരട്ടിയാക്കുകയാണ്. നോട്ട് നിരോധനവും ജിഎസ്ടിയുംമൂലം വലയുന്ന അസംഘടിത മേഖലയിലെ പണിയെടുക്കുന്നവരുടെ കൈയില്‍ ഇതുവഴി പണം എത്തിച്ചേരും. സമ്പദ്ഘടനയിലെ ഡിമാന്റ് ഉയരും. പക്ഷെ ബജറ്റ് കമ്മി കൂടും. ഇതിന് ജെയ്റ്റ്ലി തയ്യാറല്ല. അതുകൊണ്ടാണ് ബജറ്റിന് പുറത്തുള്ള റോഡ് നിര്‍മ്മാണവും ബോണ്ടും ഓഹരി വില്‍പ്പനയുമായെല്ലാം ഇറങ്ങിയിട്ടുള്ളത്.

പിന്നെ ഒരു കാര്യവും കൂടി. കുടിശിക വരുത്തിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇത്രയധികം ഇളവ് നല്‍കുമ്പോള്‍ കടംമൂലം ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെകാര്യം എന്തുകൊണ്ട് ജെയ്റ്റ്ലി മറന്നുപോകുന്നുവെന്നും മന്ത്രി ഐസക്ക് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

അരുൺ ജെയ്റ്റ്ലിയുടെ പാക്കേജ് ജിമിക്കി കമ്മൽ പാട്ടാണ്. താളവും പിടിക്കാം ആരവവും ഉണ്ടാക്കാം. പക്ഷേ വലിയ അർത്ഥമൊന്നും ഇല്ല. സകല പത്രങ്ങളുടെയും തലക്കെട്ടാണ് സമ്പദ്ഘടനയ്ക്കുള്ള ഉത്തേജക പാക്കേജ്. പക്ഷെ അഴിച്ചു നോക്കുമ്പോൾ ഉള്ളി പോലെ. ബാങ്കുകൾക്കുള്ള 2.1 ലക്ഷം കോടി രൂപയുടെ സഹായം നോക്കൂ. 18,139 കോടി രൂപയേ ബജറ്റിൽ നിന്നും ഉള്ളൂ. 57,861 കോടി രൂപ പൊതുമേഖലാ ബാങ്കുകൾ സ്വയം ഷെയർ വിറ്റ് (അതായത് സ്വയം സ്വകാര്യവൽക്കരിച്ച്) കണ്ടെത്തണം. 1.35 ലക്ഷം കോടി രൂപ ബോണ്ട് വഴി സമാഹരിച്ച് നൽകും. അവസാനം പറഞ്ഞതിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഇപ്പോൾ മനസിലാകുന്നത് കേന്ദ്രസർക്കാർ ബോണ്ട് ഇറക്കും പൊതുമേഖലാ ബാങ്കുകൾ തന്നെ ബോണ്ടുകൾ വാങ്ങണം. ഈ തുക ബാങ്കുകളുടെ ഓഹരിമൂലധനമായി അവർക്ക് തിരിച്ചു നൽകും. വലതുകൈ കൊണ്ട് ബാങ്കിൽ നിന്ന് വാങ്ങി ഇടതുകൈ കൊണ്ട് തിരിച്ചു നൽകുന്ന പരിപാടിയാണിത്. ഇതിനെ ഇംഗ്ലീഷിൽ വിളിക്കുക ണശിറീം ഉൃലശിൈഴ എന്നാണ്. ഈ പൊടികൈകൾ എല്ലാം ഉണ്ടായിട്ടും ഔപചാരികമായി ബാങ്കുകൾക്ക് ആവശ്യമുള്ള ഓഹരി മൂലധനത്തിന്റെ പകുതിയേ വരൂ 2.1 ലക്ഷം കോടി രൂപ.

അത്രയ്ക്ക് ഭീമമായ തുകയാണ് ഇന്ത്യയിലെ കോർപ്പറേറ്റുകൾ ബാങ്കുകളെ കൊള്ളയടിച്ചു കൊണ്ടുപോയത്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ലക്കും ലഗാനുമില്ലാതെ ഭീമൻ പശ്ചാത്തലസൗകര്യ പ്രോജക്ടുകൾക്കുവേണ്ടി ബാങ്കുകളിൽ നിന്നും വായ്പ കൊടുക്കാൻ തുടങ്ങിയത്. വായ്പയെടുക്കുന്ന മുതലാളിമാർ സ്വന്തം മുതൽ മുടക്കും നടത്തുമെന്ന് ഉറപ്പു നൽകിയാണ് വായ്പയെടുക്കുക. പക്ഷെ സ്വന്തം പണമൊന്നും അവർ മുടക്കാറില്ല. പ്രോജക്ടിന്റെ വലുപ്പം ഊതിവീർപ്പിച്ച് വായ്പ തരപ്പെടുത്തും. മിച്ചംവരുന്ന പണം വിദേശ ബാങ്കുൾ വഴി റൂട്ട് ചെയ്ത് സ്വന്തം പേരിൽ മുതൽമുടക്കും. പദ്ധതി പൊളിയുമ്പോൾ ബാങ്കിനല്ലാതെ 10 പൈസ മുതലാളിയ്ക്ക് നഷ്ടം വരില്ല. ഇതായിരുന്നു കോർപ്പറേറ്റുകളുടെ കള്ളക്കളി. ഒരൊറ്റ മുതലാളിപോലും ഇതുവരെ ഈ തട്ടിപ്പിന്റെ പേരിൽ പ്രതിക്കൂട്ടിലായിട്ടില്ല. അവരുടെ പേരുപോലും വെളിപ്പെടുത്തുന്നില്ല. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 11.5 ലക്ഷം കോടി രൂപ വരും. ഇതിനു പരിഹാരത്തുകയായി തതുല്യമായ പണം ഓഹരിമൂലധനത്തിൽ നിന്നും നീക്കിവച്ചേപറ്റൂ. ഇത്തരത്തിൽ മൂലധനം നഷ്ടപ്പെട്ട ബാങ്കുകളെ രക്ഷിക്കുന്നതിന് റീക്യാപിറ്റലൈസേഷൻ കൂടിയേതീരൂ. ഇതിനു കൊടുക്കാൻ ബജറ്റിൽ പണം ഇല്ല. പകരം മുഖം മിനുക്കൽ പണികൾ കൊണ്ട് രക്ഷപെടാമെന്നാണ് ജെയ്റ്റ്ലി കരുതുന്നത്.

5.3 ലക്ഷം കോടി രൂപ ഭാരതമാല പരിയോജന വഴി മുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബജറ്റിൽ നിന്നല്ല എന്നുമാത്രം. എങ്കിലും നല്ല കാര്യം. പക്ഷെ ഇത്രയധികം എഴുതി പിടിപ്പിക്കാനില്ല. നാഷണൽ ഹൈവേയ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന് പുതിയ പേരിട്ട് അവതരിപ്പിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് ഗതാഗത വകുപ്പ് ഇത് പ്രസ്താവിക്കുകയും മാധ്യമങ്ങൾ ഒരുവട്ടം ആഘോഷിക്കുകയും ചെയ്തതാണ്. ഇതുതന്നെ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. മൂന്നുവർഷം കൊണ്ട് പണിയുമെന്നാണ് വെയ്പ്പ്. കഴിഞ്ഞ വർഷം 15,000 കിലോമീറ്റർ റോഡ് പണിയുമെന്ന് പറഞ്ഞിട്ട് തീർത്തത് 5,200 കിലോമീറ്റർ മാത്രം. ഈ വേഗതയിൽ റോഡ് നിർമ്മാണം നടത്തി മാന്ദ്യം അകറ്റാമെന്നുള്ള ആശ ദിവാസ്വപ്നം മാത്രം.

ഇതിനൊന്നും ഞങ്ങൾ എതിരല്ല. പക്ഷെ മാന്ദ്യം അകറ്റാനാണെങ്കിൽ ആദ്യം ചെയ്യേണ്ടത് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ ഇരട്ടിയാക്കുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടി.യുംമൂലം വലയുന്ന അസംഘടിത മേഖലയിലെ പണിയെടുക്കുന്നവരുടെ കൈയിൽ ഇതുവഴി പണം എത്തിച്ചേരും. സമ്പദ്ഘടനയിലെ ഡിമാന്റ് ഉയരും. പക്ഷെ ബജറ്റ് കമ്മി കൂടും. ഇതിന് ജെയ്റ്റ്ലി തയ്യാറല്ല. അതുകൊണ്ടാണ് ബജറ്റിന് പുറത്തുള്ള റോഡ് നിർമ്മാണവും ബോണ്ടും ഓഹരി വിൽപ്പനയുമായെല്ലാം ഇറങ്ങിയിട്ടുള്ളത്. പിന്നെ ഒരു കാര്യവും കൂടി. കുടിശിക വരുത്തിയ കോർപ്പറേറ്റുകൾക്ക് ഇത്രയധികം ഇളവ് നൽകുമ്പോൾ കടംമൂലം ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെകാര്യം എന്തുകൊണ്ട് ജെയ്റ്റ്ലി മറന്നുപോകുന്നു?



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top