5 ശൂദ്രരെ കൊല്ലുന്നത് അശ്വമേധയാഗം വിജയിക്കുന്നതിനു തുല്യമായ പുണ്യമാണെന്ന് പറഞ്ഞ് ജാതീയ കൊലപാതകങ്ങൾക്ക് ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്‌ത ആർഎസ്‌എസിന്റെ വനിതാ സംഘടനയായ ദുർഗാവാഹിനി നേതാവിനെതിരെ ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ദുർഗാവാഹിനി നേതാവായ സഞ്ജീവനി മിശ്രയാണ് താൻ വാളേന്തി നിൽക്കുന്ന ചിത്രത്തോടൊപ്പം ഈ വാക്കുകൾ ഫേസ്‌ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ നിറയൊഴിച്ച് ദളിതരെ കൊന്നതും സംഘപരിവാറിന്റെ ഇതേ സവർണ ബോധമാണെന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചു.
ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ കുറിച്ച വരികളാണ്. വിമർശനവും പ്രതിഷേധവും രൂക്ഷമായപ്പോൾ അവർ പോസ്റ്റു പിൻവലിച്ചു.
സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.
ഇവരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചർച്ച ശ്രദ്ധയിൽപ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളിൽ വിളക്കു വെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്ത് അവർ ചോദിച്ചത് ഇങ്ങനെയാണ് इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।.
ബുദ്ധന്റെ ചിത്രത്തിനേക്കാൾ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെൺകുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാൽ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആർഎസ്എസുകാരി പ്രചരിപ്പിക്കുന്നത്.
സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേൽ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവർണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.
നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴിൽ ഒരുമിപ്പിക്കാൻ നടക്കുന്നവർ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാർത്ഥ്യത്തിനെതിരെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..