25 April Thursday

ജിയോ എന്ന എട്ടിന്റെ പണി വാങ്ങിക്കൂട്ടാന്‍ കാത്തുനില്‍ക്കുന്നവര്‍ !

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2016

റിലയന്‍സ് ജിയോയുടെ വരവും ഓഫറുകളും പരസ്യവും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ 'പരസ്യ മോഡലാക്കി' വിവാദനേട്ടം കൊയ്യുക എന്ന തന്ത്രത്തിനപ്പുറം കുതന്ത്രങ്ങളുടെ നീണ്ടനിരയാണ് ജിയോ. തുടക്കത്തില്‍തന്നെ എട്ടിന്റെ പണിയാണ് സഹോദരന്‍ അംബാനിക്കും മറ്റു കമ്പനികള്‍ക്കും കിട്ടിയത്. ഇനിയുള്ള പണി വരുന്ന വഴിയും അത് വാങ്ങിക്കൂട്ടാന്‍ നില്‍ക്കുന്നവരും ആരൊക്കെയെന്ന് വ്യക്തമാക്കി രഞ്ജിത് ആന്റണി എഴുതിയ കുറിപ്പ് ശ്രദ്ധനേടിക്കഴിഞ്ഞു. ഗൂഗിള്‍പ്ളസില്‍ നിന്നുള്ള കുറിപ്പ് വായിക്കാം:

റിലയന്‍സ് ജിയൊ !!

ഇന്‍ഡ്യന്‍ മാര്‍ക്കെറ്റില്‍ ഇതു വരെ കണ്ട ഏറ്റവും മനോഹരമായ പ്രൈസിംഗ് കളിയാണ് ജിയൊ.!!

അല്‍പം ചരിത്രം

ജിയൊ എന്നത് മുകേഷ് അമ്പാനി സഹോദരന് കൊടുത്ത ഒരു എട്ടിന്‍റെ പണിയാണ്. ധിരുബായി അമ്പാനി മരിച്ചപ്പോള്‍ ഉണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നല്‍കണ്ട വന്ന കമ്പനിയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. റിലയന്‍സ് കമ്യുണിക്കേഷന്‍സ് മുകേഷിന്‍റെ അരുമ ആയിരുന്നു. അത് കൈവിട്ട് പോയി. അന്ന് അനില്‍ അമ്പാനിയുമായി മുകേഷ് ഒരു നോണ് കോംപീറ്റ് ധാരണ ഉണ്ടാക്കിയിരുന്നു. 2010 വരെ മൊബൈല്‍ മേഖലയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്സിനോട് മത്സരിക്കുന്ന ഉത്പന്നങ്ങള്‍ മാര്‍ക്കെറ്റില്‍ ഇറക്കില്ല എന്ന്. 2010 ല്‍ ആ ഉടംബടിയുടെ കാലാവധി കഴിഞ്ഞു. അന്ന് തൊട്ട് മുകേഷ് അമ്പാനി പ്ലാന്‍ ചെയ്തിരുന്ന ഒരു സ്വപ്നത്തിന്‍റെ പരിസമാപ്തിയാണ് "ജിയൊ".

മനസ്സിലാക്കണ്ടത് ജിയൊ അനില്‍ അമ്പാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്സിന്‍റെ ഉത്പന്നമല്ല. മുകേഷ് അമ്പാനിയുടെ സ്വന്തം കമ്പനിയാണത്. 4G സ്പെക്ട്രം ലൈസന്‍സ് നേടിയെടുത്ത ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡിനെ മുകേഷ് അമ്പാനി വാങ്ങി ജിയൊ എന്ന പേരില്‍ അവതരിപ്പിച്ചതാണത്.

മൊബൈല്‍ ദാതാക്കളുടെ സെയില്‍സ്സില്‍ ജോലി ചെയ്യുന്നവര്‍ക്ക് ARPU എന്ന വാക്ക് പരിചിതമായിരിക്കും. Average Returns per User എന്നാണ് ഫുള്‍ ഫോം. ഇന്‍ഡ്യയില്‍ 100 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. അതില്‍ 10% പേരെ മൊബൈലില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ ഫോണ് ഫോണായാണ് ഉപയോഗിക്കുന്നത്. ഫോണ് വിളികള്‍ക്കും, എസ്.എം.എസ് അയക്കാനും മറ്റും. മൊബൈല്‍ കമ്പനികള്‍ കാശുണ്ടാക്കുന്നത് ഈ ഫോണ് വിളികള്‍ക്കും, എസ്.എം.എസ്സിനും കാശീടാക്കിയാണ്. ഇന്‍ഡ്യന്‍ മാര്‍ക്കെറ്റില്‍ ARPU 150 രൂപയാണ്. അതായത് ഒരു ഉപഭോക്താവിന്‍റെ കൈയ്യില്‍ നിന്നും ആവറേജ് ലഭിക്കുന്ന വരിക്കാശ് 150 രൂപ. മൊബൈല്‍ കമ്പനികള്‍ക്ക് ലാഭകരമായ വാല്യു ആണ് 150 രൂപ. ഒരു വ്യക്തിയെ സംബന്ധിച്ച് 150 രൂപ ചില്ലിക്കാശാണ്. പക്ഷെ കമ്പനിയുടെ ലാഭം ഈ 150 എന്ന മാജിക് നമ്പറില്‍ ആശ്രയിച്ചാണിരിക്കുന്നത്. മൊബൈല്‍ കമ്പനികളില്‍ സെയില്‍സ്സില്‍ ജോലി ചെയ്യുന്നവര്‍ക്ക് ടാര്‍ഗെറ്റ് നിശ്ചയിക്കുന്നത് ഈ ARPU value വെച്ചാണ്.

149 രൂപയാണ് റിലയന്‍സ്സിന്‍റെ പോസ്‌‌റ്റ് പെയിഡ് പ്ലാനിലെ ഏറ്റവും കുറഞ്ഞ താരിഫ്. 149 രൂപ ഒരു മാജിക് നമ്പറല്ല. അത് ലഭിച്ചത് ARPU വാല്യുവില്‍ നിന്നാണ്. 150 രൂപ. അപ്പഴും ചോദിക്കും 150 രൂപയല്ലല്ലൊ, 1 രൂപ നഷ്ടമല്ലെ?. അവിടെയാണ് അടുത്ത കളി. ഈ 149 രൂപ 28 ദിവസത്തേയ്‌‌ക്കാണ്. ഈ 28 ഉം മാജിക് നമ്പറല്ല. 365/28 ചെയ്തു നോക്കു. 13 എന്ന് കിട്ടും. അതായത് ഒരു വരിക്കാരന്‍ 12 മാസമല്ല. 13 മാസമാണ് ബില്ലടയ്‌‌ക്കണ്ടത്. അതായത് ജിയൊ യുടെ ARPU 150 രൂപയല്ല മറിച്ച് 160 രൂപയാണ്.

അതായത് മറ്റു മൊബൈല്‍ കമ്പനികളില്‍ നിന്നും ഒരു ചില്ലിക്കാശു പോലും ജിയോയ്‌‌ക്ക് നഷ്ടമില്ല എന്നു മാത്രമല്ല, 10 രുപ വരിക്കാരന്‍ ഒന്നിന് കൂടുതല്‍ കിട്ടുകയും ചെയ്യും.

ഇനിയാണ് അടുത്ത കളി. വോയിസ് കോളുകളും, എസ്.എം.എസ്സും ജിയൊ യില്‍ ഫ്രീ ആണ്. മറ്റ് മൊബൈല്‍ ദാതാക്കളുടെ കഞ്ഞിയില്‍ പാറ്റ ഇടുന്ന ഇടപാടായി ഇത്. അതായത് ഐഡിയ, റിലയന്‍സ്, വൊഡാഫോണ്, എയര്‍ടെല്‍ മുതലായ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ വരിക്കാരന് പ്രത്യേകിച്ച് വാല്യു ഒന്നുമില്ല. അവരൊക്കെ കൂടടച്ച് ജിയോ യിലേയ്‌‌ക്കെത്തും. സ്വന്തമായി ഫൈബര്‍ ഒപ്‌‌റ്റിക്സ് നെറ്റ്‌‌വര്‍ക് ഇല്ലാത്ത മറ്റ് മൊബൈല്‍ ദാതാക്കള്‍ക്ക് ജിയൊ നല്‍കുന്ന പോലെ വോയിസ് കോളുകള്‍ ഫ്രീ ആയി നല്‍കാന്‍ കഴിയില്ല. ജിയൊ യുടെ വോയിസ് കോളുകള്‍ VOIP വഴി അവരുടെ സ്വന്തം ഫൈബര്‍ നെറ്റ്‌‌വര്‍ക്കിലൂടെ സ്വിച്ച് ചെയ്താണ് പോകുന്നത്. മറ്റ് മൊബൈല്‍ ദാതാക്കള്‍ക്കില്ലാത്തതും ജിയോയ്‌‌ക്കുള്ളതും ഈ ബാക് ബോണ് നെറ്റ്‌‌വര്‍ക്കാണ്.

ജിയോ യുടെ ക്വാളിറ്റി ഇതു പോലെ തുടരാനായെങ്കില്‍ അടുത്ത അഞ്ചു കൊല്ലത്തില്‍ ഐഡിയ, വൊഡാഫോണ് മുതലായ മറ്റു ദാതാക്കള്‍ ജിയോയ്‌‌ക്ക് വിറ്റ് ഇന്‍ഡ്യന്‍ മാര്‍ക്കെറ്റില്‍ നിന്ന് പുറത്തു പോകുവേ നിവര്‍ത്തിയുള്ളു. ഭാവിയില്‍ ജിയൊ യും, ബി.എസ്.എന്‍.എല്‍ ഉം മാത്രമാകും. മൊണോപ്പളി ഒഴിവാക്കാനായി ജിയൊ മറ്റു ചിലരുമായും ധാരണയുണ്ടാക്കുകയും ചെറിയ ചില അപ്പക്കഷ്ണങ്ങള്‍ നല്‍കി ചിലരെ മാര്‍ക്കെറ്റില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തേക്കും. തികച്ചും പോസിറ്റീവ് ആയി മാത്രം ചിന്തിച്ചാല്‍, ഇന്‍ഡ്യന്‍ മൊബൈല്‍ മേഖലയിലെ ഏറ്റവും ക്രിയേറ്റീവായി ലോഞ്ച് ചെയ്യപ്പെട്ട പ്രോഡക്ടാണ് ജിയൊ. ഇന്‍ഡ്യന്‍ മൊബൈല്‍ രംഗം ഉടച്ചു വാര്‍ക്കാനുള്ള കപ്പാസിറ്റി ജിയൊയ്‌‌ക്കുണ്ട്.

ജിയോയുടെ ലോഞ്ചും ഗംഭീരമായി. പ്രധാനമന്ത്രിയെ തന്നെ പരസ്യത്തിനുപയോഗിച്ചത് വഴി തങ്ങളുടെ പ്രൈസിംഗിന്‍റെ കളികളും ഭാവി നീക്കങ്ങളെ കുറിച്ചുള്ള ആശങ്കളും, ചോദ്യങ്ങളും അവര്‍ക്ക് ഒഴുവാക്കാനായി. എല്ലാവരും മോഡി പരസ്യത്തില്‍ പങ്കെടുത്തതിന്‍റെ മൊറാലിറ്റിയെകുറിച്ചുള്ള ചര്‍ച്ചയിലാണ്. അതിങ്ങനെ ഒരു എക്കോ ചേമ്പറില്‍ കിടന്ന് മാറ്റൊലി കൊണ്ട് കെട്ടടങ്ങും. ജിയൊ വിദഗ്‌‌ദ്ധമായി തങ്ങളുടെ മാര്‍ക്കെറ്റ് ഉണ്ടാക്കി കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top