25 April Thursday

കെ റെയിലോ സമാന ഗതാഗത സൗകര്യങ്ങളോ വന്നില്ലെങ്കിലും ശ്രീനിവാസന്മാർക്ക് മാറ്റമൊന്നും വരാൻ പോകുന്നില്ല; ശ്രീകാന്ത്‌ പി കെ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

വിനീത് ശ്രീനിവാസന്റെ അമ്മയെ പോലെ എന്റെ അമ്മയോടും ജോലിയിൽ നിന്ന് ലീവെടുത്ത് കൂടെ വന്ന് നിൽക്കാൻ പറയാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഠിപ്പിക്കാൻ എടുത്ത ലോണ് പിന്നെ ഞാൻ കിഡ്‌നി വിറ്റ് അടക്കേണ്ടി വരും. ശ്രീകാന്ത്‌ പി കെ എഴുതുന്നു.

ശ്രീനിവാസന്റെ മകൻ വിനീതിനെ പോലെ ഞാനും തമിഴ്‌നാട്ടിൽ നിന്നാണ് എഞ്ചിനിയറിങ് പഠിച്ചത്.ഞങ്ങൾ രണ്ടു പേരും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്താണ് സ്വദേശം. കൈരളി ടി വി യിൽ ശ്രീനിവാസനും കുടുംബവുമൊത്തുള്ള പഴയ ഇന്റർവ്യൂ ഈയിടെ യൂ ട്യൂബിലും ഫെയ്‌സ് ബുക്കിലും ഹിറ്റായിരുന്നു.ടീനേജ് പ്രായത്തിലെ വിനീതും കുട്ടി ധ്യാനുമൊക്കെയുള്ള കേൾക്കാനും കാണാനും രസമുള്ള ഇന്റർവ്യൂ ആണ്.

ആ വീഡിയോയിൽ ശ്രീനിവാസന്റെ ഭാര്യയായ ശ്രീമതി വിമല പറയുന്നുണ്ട് സ്‌കൂൾ അധ്യാപികയായ അവർ ലീവെടുത്ത് വിനീത് മോന്റെ ആഗ്രഹ പ്രകാരം ചെന്നൈയിലെത്തി അവിടെ ഒന്നിച്ചു നിൽക്കലാണെന്ന്.അച്ചൻ ശ്രീനിവാസൻ സിനിമാ തിരക്കുകളിൽ സജീവമാകുമ്പോൾ മക്കളുടെ കാര്യത്തിനും മറ്റുമായി സ്വന്തം ഇഷ്ടപ്രകാരം അവർ ലീവെടുത്ത് നിൽക്കുവാണ്.അച്ഛൻ ശ്രീനി മക്കളെ കാണാൻ ഇടക്ക് കൊച്ചിയിൽ നിന്ന് വിമാനം കേറിയങ്ങ് വരും.ഇവരുടേയും തിരിച്ചു നാട്ടിലേക്കുള്ള യാത്ര വിമാന മാർഗ്ഗമായിരിക്കുമെന്ന് തീർച്ച. ഇളയ മകൻ ധ്യാൻ എഞ്ചിനിയറിങ് ഡ്രോപ്പ് ചെയ്താണ് സിനിമയുടെ പുറകെ പോയത്.തീർച്ചയായും അങ്ങനെ തന്നെ വേണം.നമ്മുടെ പാഷന് പുറകെ തന്നെ പോകണം.അമ്മ അവരുടെ സന്തോഷം അതാണെങ്കിൽ ജോലി ഉപേക്ഷിച്ചു മക്കളുടെ കൂടെ നിൽക്കണം.അച്ഛൻ ഇടക്കിടെ മക്കളേയും ഭാര്യയേയും കാണാൻ പറന്നെത്തണം.

സേലത്ത് എഞ്ചിനിയറിങ് കോളേജിൽ ചേർന്ന് ആദ്യ ആഴ്ചകളിൽ മുടിഞ്ഞ റാഗിംഗും ഹോം സിക്നെസും കാരണം ഞാൻ ഡെയിലി വീട്ടിൽ വിളിച്ചു കരയുമായിരുന്നു.കൂടെ ചേർന്ന കുട്ടികളിൽ നാലഞ്ചു പേര് നിർത്തി പോയതാണ് പ്രചോദനം.എന്നെ കൊണ്ട് പറ്റുന്നില്ല, ഭക്ഷണം പിടിക്കുന്നില്ല, ഹോസ്റ്റലിൽ പ്രശ്നം,റാഗിങ്,എന്നൊക്കെ പലതും പറഞ്ഞു കരഞ്ഞു നോക്കി.അച്ഛൻ പറഞ്ഞത് നിർത്തി വരുന്നുണ്ടേൽ വന്നോ പിന്നെ നാട്ടിൽ എവിടേം വേറെ കോഴ്‌സിന് പഠിപ്പിക്കില്ല അച്ഛന്റെ കൂടെ പണിക്ക് പോകണം എന്നാണ്,അല്ലേൽ നാട്ടിൽ വന്ന് റബ്ബർ ടാപ്പിംഗ് ചെയ്‌തോളാൻ. വിനീത് ശ്രീനിവാസന്റെ അമ്മയെ പോലെ എന്റെ അമ്മയോടും ജോലിയിൽ നിന്ന് ലീവെടുത്ത് കൂടെ വന്ന് നിൽക്കാൻ പറയാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഠിപ്പിക്കാൻ എടുത്ത ലോണ് പിന്നെ ഞാൻ കിഡ്‌നി വിറ്റ് അടക്കേണ്ടി വരും.

അന്ന് സേലത്ത് നിന്ന് മലബാറിലേക്ക് വൈകിട്ട് കഴിഞ്ഞാൽ രണ്ടേ രണ്ട് വണ്ടികളാണ് .രാത്രി 9.30 മണിക്ക് ചെന്നൈ - മംഗലാപുരം സൂപ്പർ ഫാസ്റ്റും,പുലർച്ചെ 12.15 - ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസും.ഇതിൽ 9.30 ന്റെ  വണ്ടി ആഴ്ചയിൽ 2 ദിവസം മാത്രമായിരുന്നു. സേലത്തും കോയമ്പത്തൂരുമൊക്കെ ബസ് സ്റ്റോപ് കണക്കിനാണ് എഞ്ചിനിയറിങ് കോളേജുകൾ.ഓണം,ദീപാവലി,പൊങ്കൽ പോലുള്ള ലീവ് സമയങ്ങളിൽ റെയിൽവേ സ്റ്റേഷൻ തൃശൂർ പൂരം പോലെയായിരിക്കും.ആകെയുള്ള ഒരു വണ്ടിയിൽ കയറി പറ്റുക എന്നത് ഓണം ബംബർ അടിക്കുന്ന പോലെയൊരു സംഭവമാണ്. കയറി പറ്റിയാൽ തന്നെ ഏതാണ്ട് പാലക്കാട് കഴിയും വരെ ചിലപ്പോ നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ പോലും പറ്റിയെന്ന് വരില്ല.കോഴിക്കോട് വരെ 7 മണിക്കൂറൊക്കെ പലപ്പോഴും ഒരേ നിൽപ്പ് നിന്നിട്ടുണ്ട്.

കെ.റെയിലോ അത് പോലുള്ള സമാന ഗതാഗത അടിസ്ഥാന സൗകര്യങ്ങളോ വന്നാലും ഇല്ലേലും ശ്രീനിവാസന്മാർക്ക് പ്രത്യേകിച്ചു മാറ്റമൊന്നും വരാൻ പോകുന്നില്ല.രണ്ട് മക്കളും അവരുടെ ജീവിതത്തിൽ ഇന്നുവരെ ഒരു ജനറൽ കമ്പാർട്ട്മെന്റ് ട്രെയിനിൽ കക്കൂസിന് അരിക് പറ്റി പത്തു മിനിറ്റ് യാത്ര ചെയ്തിട്ടുണ്ടാകില്ല.പ്രിവിലേജിന്റെ അങ്ങേ തലയും സമ്പത്തിന്റെ ഇങ്ങേ തലയും ഒരുമിച്ചു കൂട്ടി മുട്ടുമ്പോൾ ചിലർക്കുണ്ടാകുന്ന കൊണവതിയാരമാണ് അതിവേഗ റെയിൽവേ വന്നില്ലെങ്കിൽ ആരും ചത്തു പോകില്ലെന്നൊക്കെ പറയുന്നത്. ആരും എന്നതിന് ഞാനും എന്നെ പോലുള്ളവരും എന്നെ അർത്ഥമുള്ളൂ.

ചക്ക തിന്നാൽ ക്യാൻസർ മാറുമെന്നും കമ്പനി ഭരണമാണ് നാടിനാവശ്യമെന്നും യാതൊരു ഫാക്‌ട് ആൻഡ് ഫിഗേഴ്‌സുമില്ലാതെ വായിൽ തോന്നുന്നതു കോതക്ക് പാടുന്ന ഇത്തരം പ്രിവിലേജ്ഡ് പാഴുകളുടെ മുന്നിലേക്ക് മൈക്കും കൊണ്ട് ഓടുന്ന മാധ്യമ തൊഴിലാളികൾആ മൈക്ക് പരശുറാം എക്‌സ്‌പ്ര‌സിൽ രാവിലെ കയറി പറ്റാൻ ശ്രമിക്കുന്ന ആയിര കണക്കിന് മനുഷ്യരോടും അന്യ നാട്ടിൽ വിദ്യാഭ്യാസവും തൊഴിലും ചെയ്യുന്ന യുവാക്കൾക്കുമൊക്കെ നീട്ടി നോക്ക്. അവർ പറഞ്ഞു തരും ശ്രീനിവാസന്മാർക്കുള്ള മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top