28 March Thursday

''നിങ്ങൾ ധൈര്യമായി കോൺഗ്രസ്സിന് വോട്ടു ചെയ്തോളൂ. കോൺഗ്രസ്സിനെ ശക്തിപ്പെടുത്തിക്കോളൂ പക്ഷെ എന്തിനാണ് ഈ ഇടതുപക്ഷ നാട്യങ്ങൾ ?''‐ ശ്രീജിത്ത്‌ ശിവരാമൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

ശ്രീജിത്ത്‌ ശിവരാമൻ

ശ്രീജിത്ത്‌ ശിവരാമൻ

കേരളമെന്ന പരിമിതമായ അജണ്ട വിട്ട് ദേശീയതലത്തിൽ ചിന്തിക്കുമ്പോൾ കോൺഗ്രസ്സിന് തന്നെ വോട്ടു ചെയ്യുന്നതാകുമത്രേ ഉചിതം. "വിജയ സാധ്യതയുള്ള" കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതാണത്രേ ഉചിതം. കേരളത്തിലെ ഉത്തരാധുനിക ബുദ്ധിജീവികളായ ടി ടി ശ്രീകുമാറും ജെ ദേവികയും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വോട്ടു ചെയ്യുന്നതാണ് ഉചിതം എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. പശുവിനെ കൊന്നവർക്കു നേരെ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാർ രാജ്യരക്ഷാ നിയമ പ്രകാരം കേസെടുത്തത് അറിഞ്ഞിരുന്നോ? പശുവിനെ ദേശമാതാവാക്കണമെന്ന കോൺഗ്രസ്സ് കൊണ്ടുവന്ന പ്രമേയം ഹിമാചൽ നിയമസഭയിൽ എതിർത്ത ഒരേയൊരു എം എൽ എ ഏതു പാർട്ടിക്കാരനാണ് ? ശ്രീജിത്ത്‌ ശിവരാമൻ എഴുതുന്നു.

വലതു മാരീചരുടെ ഇടതു നാട്യങ്ങൾ.

കേരളത്തിലെ ഉത്തരാധുനിക ബുദ്ധിജീവികളായ ടി ടി ശ്രീകുമാറും ജെ ദേവികയും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വോട്ടു ചെയ്യുന്നതാണ് ഉചിതം എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു.അവർ പറയുന്നു

"this is a national election where priorities are very different from specific regional issues. Strengthening UPA is tactically more important than dangling to a parochial kerala agenda" ( T .T Sreekumar)

"And congress in parliament may be very different - or one hopes so- from the regional congress which seems to be taken the newly minted hindutva extremism as the new normal. So this time it is perhaps important to vote for a congress candidate if they seems to have a better chance of winning" (J Devika)

കേരളമെന്ന പരിമിതമായ അജണ്ട വിട്ട് ദേശീയതലത്തിൽ ചിന്തിക്കുമ്പോൾ കോൺഗ്രസ്സിന് തന്നെ വോട്ടു ചെയ്യുന്നതാകുമത്രേ ഉചിതം. "വിജയ സാധ്യതയുള്ള" കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതാണത്രേ ഉചിതം. ഈ വിജയ സാധ്യതയെന്നത് കേരളത്തിന്റെ പൊതു ബോധത്തെ നിയന്ത്രിക്കുന്ന വലതു മാധ്യമങ്ങളുടെ കൂടി സൃഷ്ടിയാണെന്നിരിക്കെ ചുരുക്കി പറഞ്ഞാൽ ഭൂരിഭാഗം സീറ്റിലും കോൺഗ്രസ്സിന് വോട്ടു ചെയ്യുന്നതാണ് ഉചിതമെന്നു സാരം.ഇടതു പക്ഷത്തിനു ദേശീയതലത്തിൽ കൂടുതൽ പ്രാധാന്യമുണ്ടാക്കാൻ അവർ കഠിനാദ്ധ്വാനം ചെയ്യണമെന്നുള്ള ഉപദേശവുമുണ്ട്. ഒരർത്ഥത്തിൽ അവരുടെ പൂർവ നിലപാടുകളേക്കാൾ സത്യസന്ധമാണ് ഈ തുറന്നു പറച്ചിൽ അതുകൊണ്ടു തന്നെ അവരുടെ വൈയക്തിക നിലപാടിനോട് നാം വിയോജിക്കേണ്ടതില്ല. പക്ഷെ അതിനായവർ ഉയർത്തുന്ന വാദങ്ങൾ അങ്ങേയറ്റം ബാലിശവും അടിസ്ഥാന രഹിതവുമായതിനാൽ അവയോടുള്ള വിയോജിപ്പുകൾ പരസ്യമായി ഉയർത്തേണ്ടതുണ്ട്. ഇടതുപക്ഷത്തിന് ഇടതുസത്ത കുറവായതിനാലാണ് ഞാൻ വലതുപക്ഷമായതെന്ന വാദം വലതു മാരീച വേഷങ്ങൾ എക്കാലവും ഉയർത്തിയിട്ടുള്ളതാണ്.

ഓരോ വ്യക്തിക്കും വ്യക്തിനിഷ്ഠമായി ഒരു ആദർശാത്മക കമ്മ്യുണിസ്റ്റ് പാർട്ടിയെ അവനവന്റെയുള്ളിൽ സൃഷ്ടിക്കാനുള്ള അവകാശമുണ്ട്. അതാകട്ടെ അവനവന്റെ ആദർശ ലോകത്തിന്റെ പരിച്ഛേദവും ആയിരിക്കും. കുമ്മനം രാജശേഖരന്റെ ആദർശാത്മക കമ്മ്യുണിസ്റ്റ് പാർട്ടി അഗ്രസ്സീവ് നാഷണലിസ്റ്റ് ബ്രാഹ്മിണിക്കൽ പാർട്ടിയായിരിക്കും. അതാകണം കമ്മ്യുണിസ്റ്റ് പാർട്ടിയെന്ന് കുമ്മനം വാദിച്ചാൽ അത് പരിഹാസ്യമായിത്തത്തീരും. ജെ ദേവികയുടെ മനസ്സിൽ ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയെ സൃഷ്ടിച്ചിട്ടുണ്ട്. വർഗ്ഗ നിലപാടുകൾ അവസാനിപ്പിച്ച് ഉത്തരാധുനിക ലഘുസമരങ്ങളോടും രാഷ്ട്രീയ ഇസ്‌ലാമിനോടും സമരസപ്പെടുന്ന സാമ്രാജ്യത്വ വിരോധം ഉപേക്ഷിച്ച ഒരു ഉത്തരാധുനിക കമ്മ്യുണിസ്റ്റ് പാർട്ടി. ദയവു ചെയ്തത് സി പി എമ്മിനെ അതിനായി നിർബന്ധിക്കരുത്.

ദേവിക പറയുന്നു
"കമ്മ്യുണിസ്റ്റ് പാർട്ടിക്ക് മറ്റുള്ള കക്ഷികളിൽ നിന്നുള്ള വ്യത്യാസം അത് സമതയെയും സോഷ്യലിസത്തെയും വാഗ്ദാനം ചെയ്യുന്നു എന്നതാണ്. എന്നാൽ പിണറായി വിജയന്റെ ഭരണകാലത്തിൽ ഇത് രണ്ടും കാര്യമായി വളർന്നെന്നു പറയാൻ തെളിവുകൾ വളരെ കുറവാണ് ".
സമത എന്നത് കൊണ്ട് സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക നീതികളുടെ തലത്തെയാണ് അഭിസംബോധന ചെയ്യാൻ ശ്രമിച്ചതെങ്കിൽ അവയളക്കേണ്ടത് സാമൂഹിക സൂചകങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതിൽ കേരളം ഏറെ മുന്നിലാണെന്നും ജെ ദേവികയെന്ന സാമൂഹിക ശാസ്ത്രജ്ഞക്ക് അറിയാത്തതല്ല. ഇനി ആ സൂചകങ്ങളെ താഴോട്ട് വലിക്കുന്ന എന്ത് നടപടിയാണ് പിണറായി വിജയൻ കൈക്കൊണ്ടതെന്നു പറയാനുള്ള ബാധ്യത ദേവികക്കുണ്ട്. കേരളത്തിലെ ധനമൂലധന ശക്തികള്ക്കും അസമത്വ കാരണക്കാരോടും എവിടെയാണ് പിണറായി സന്ധി ചെയ്തത്? അറിയാൻ കൗതുകമുണ്ട്.

സമതക്കൊപ്പം കൂട്ടിക്കെട്ടിയ വാക്കായ സോഷ്യലിസത്തെ പറ്റി മുതിർന്ന ചിന്തകയായ ദേവിക എത്ര ഉപരിപ്ലവമായാണ് ധരിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ. ദേവിക പറയുന്നത് പോലെ സോഷ്യലിസം പടിപടിയായി വളർത്തുന്നതിനല്ല തങ്ങൾ അധികാരത്തിലേറിയതെന്നും ഒരു ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥക്കകത്ത് ഒരു സംസ്ഥാനത്ത് മാത്രമായി വളർത്താവുന്ന ഒന്നല്ല സോഷ്യലിസമെന്നും ഒന്നാം ഇ എം എസ് മന്ത്രിസഭ മുതൽ തന്നെ കമ്മ്യുണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. പിണറായി വിജയൻ അക്കാര്യത്തിൽ നിരപരാധിയാണ്.

ചങ്ങാത്ത മുതലാളിത്തത്തിലും പരിസ്ഥിതി നിലപാടിലും സി പി എം മറ്റുകക്ഷികൾക്ക് തുല്യമെന്നതിനു ദേവിക കൈയ്യിലുണ്ടെന്നു പറയുന്ന തെളിവുകൾ എത്രയും പെട്ടന്ന് പുറത്ത് വിടണം. ഇലക്ഷൻ കാലത്ത് കോൺഗ്രസ്സിനെങ്കിലും ഉപകരിക്കട്ടെ. സി പി എമ്മിന് കൂടിയ ഇസ്‌ലാം വിരോധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ദേവിക ഉന്നയിച്ചിരിക്കുന്നത്. ഇസ്‌ലാം വിരോധവും പൊളിറ്റിക്കൽ ഇസ്‌ലാം വിരോധവും ഒന്നല്ലെന്നു ദേവിക മനസ്സിലാക്കണം. ഇന്ത്യയിലെ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്ന മുസ്ലീങ്ങളുടെ പ്രശ്നം പാർലമെന്റിനകത്തും പുറത്തും ഉന്നയിച്ചതും കാശ്മീരിലെ പട്ടാള അതിക്രമങ്ങൾക്കെതിരെ രംഗത്ത് വന്നതും , ഗോഹത്യാ കൊലകളിൽ പാർലമെന്റിനകത്തും പുറത്തും പോരാടിയതും മുത്തലാഖ് നിരോധന ബില്ലിനെതിരെ നിലപാടെടുത്തതും ഒക്കെ ദേവികയ്ക്ക് തമസ്കരിക്കാം പക്ഷെ സമൂഹത്തിന്റെ ഓർമ്മകൾ അത്ര ഹ്രസ്വമല്ല.

ഇതിനെങ്കിലും ദേവിക ഉത്തരം പറയണം ... താങ്കൾ വോട്ട് ചെയ്യാൻ പോകുന്ന കോൺഗ്രസ്സ് മുത്തലാഖ് നിരോധന ബില്ലിൽ സ്വീകരിച്ച നിലപാടെന്തായിരുന്നു? പശുവിനെ കൊന്നവർക്കു നേരെ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാർ രാജ്യരക്ഷാ നിയമ പ്രകാരം കേസെടുത്തത് അറിഞ്ഞിരുന്നോ? പശുവിനെ ദേശമാതാവാക്കണമെന്ന കോൺഗ്രസ്സ് കൊണ്ടുവന്ന പ്രമേയം ഹിമാചൽ നിയമസഭയിൽ എതിർത്ത ഒരേയൊരു എം എൽ എ ഏതു പാർട്ടിക്കാരനാണ് ?

ശബരിമല വിഷയത്തിൽ പിണറായി വിജയന് ഇടതുപക്ഷ - ദളിത് - സ്ത്രീപക്ഷ നിലപാടുകളെ 'ഉപയോഗിക്കേണ്ടി വന്നു' എന്നാണു ദേവിക പറയുന്നത്. വാക്കുകളുടെ പ്രയോഗം നോക്കൂ 'ഉപയോഗിക്കേണ്ടി വന്നൂ 'വത്രേ. ആയിരം തെരഞ്ഞെടുപ്പ് തോൽക്കേണ്ടി വന്നാലും ഞങ്ങൾക്ക് ശരിയായ നിലപാടാണ് പ്രശ്നം എന്ന് പറഞ്ഞു ഉറച്ചു നിന്ന ഒരു പാർട്ടിയെ ഒരു മുഖ്യമന്ത്രിയെ എത്ര നിസാരമായാണ് നിങ്ങൾ കാണുന്നത്. ഇടതുപക്ഷ - ദളിത് - സ്ത്രീപക്ഷ നിലപാടുകൾ കേരളത്തിലെ സബാൾട്ടൻ മേനോന്മാരുടെ കുത്തകയാണെന്നും ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി അത്തരമൊരു നിലപാടെടുത്താൽ അത് 'ഉപയോഗിക്കേണ്ടി വരൽ' ആകുമെന്നുമുള്ള എലീറ്റിസ്റ്റ് നിലപാടിന് നല്ല നമസ്കാരം.നിങ്ങൾ വോട്ടു ചെയ്യാൻ പോകുന്ന കോൺഗ്രസ്സ് ഇക്കാര്യത്തിലെടുത്ത നിലപാടെങ്കിലും ഈവയവസരത്തിൽ ഓർക്കുമെന്ന് പ്രത്യാശിക്കുന്നു.

ഒടുവിൽ കേന്ദ്രത്തിലെ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തും മുൻപ് കഴിഞ്ഞ നാല് വര്ഷം ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തോട് അവരുടെ മോബ് ലിഞ്ചിങ്ങുകളോട് , നവലിബറൽ നയങ്ങളോട് ,ഗോഹത്യാ കൊലപാതകങ്ങളോട് , ക്രോനീകാപ്പിറ്റലിസത്തോട് കോൺഗ്രസ്സ് എടുത്ത നിലപാടുകൾ കൂടി പരിശോധിക്കുന്നത് നന്നാവും.
ഒരു വശത്ത് ഇടതുപക്ഷം ക്രൊണീകാപ്പിറ്റലിസത്തിനു വിധേയരായെന്ന ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന ദേവിക അതേ കൈ കൊണ്ട് ക്രൊണീ കാപ്പിറ്റലിസത്തിന്റെ ആൾരൂപങ്ങളായ കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്ന് പറയുകയും ചെയ്യുന്നു. വൈരുദ്ധ്യങ്ങൾക്ക് ടാക്സില്ലല്ലോ.

ഇന്ത്യയിലെ സംഘ പരിവാർ ഫാഷിസത്തിന്റെ വളർച്ച കേവലമായ വർഗീയതയുടെ വളർച്ചയല്ല. അതിനു കൃത്യമായ സമ്പദ്-രാഷ്ട്രീയ തലങ്ങളുണ്ട്. കോൺഗ്രസ്സ് സ്വീകരിച്ച ബൂർഷ്വാ ഭൂവുടമ ഭരണത്തിന്റെ വൈരുധ്യങ്ങളും ആ വൈരുദ്ധ്യങ്ങളിൽ നിന്ന് രക്ഷ നേടാൻ എൺപതുകളിൽ സ്വീകരിച്ച വർഗീയ പ്രീണനങ്ങളും (ബാബരി മസ്ജിദ് ആരാധനക്ക് തുറന്നു കൊടുത്തതുൾപ്പെടെ ) തുടർന്ന് വന്ന നവലിബറൽ നയങ്ങളുടെ പ്രത്യാഘാതങ്ങളുമൊക്കെ ചേർന്നാണ് 2014 ൽ ബി ജെ പി യെ അധികാരത്തിലെത്തിച്ചത്. ഇടതു പക്ഷ , പ്രാദേശിക പാർട്ടികളുടെ നിയന്ത്രണമില്ലാത്ത ഒരു ഭരണം ഇന്ത്യയിൽ ഭാവിയിൽ കൂടുതൽ ശക്തമായ ഹിന്ദുത്വ ഫാഷിസത്തിന് വഴിതുറക്കുക തന്നെ ചെയ്യും.

അതുകൊണ്ട് നിങ്ങൾ ധൈര്യമായി കോൺഗ്രസ്സിന് വോട്ടു ചെയ്തോളൂ. കോൺഗ്രസ്സിനെ ശക്തിപ്പെടുത്തിക്കോളൂ പക്ഷെ എന്തിനാണ് ഈ ഇടതുപക്ഷ നാട്യങ്ങൾ ?.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top