പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ കേരളത്തിലെ മീഡിയയുടെ അനിയന്ത്രിതമായ ആഹ്ലാദവും ആഘോഷവും എന്താണ്? എന്താണ് അവരുടെ താത്പര്യം? അച്ചടക്കത്തോടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, ഇയാൾ കൊള്ളാമല്ലോ എന്ന് എതിരാളികളെ കൊണ്ട് പോലും പറയിപ്പിക്കുന്ന ഒരു യുവനേതാവ് തോൽക്കുമെന്നുള്ള ഉറപ്പുള്ള മത്സരത്തിൽ നിറഞ്ഞ് നിന്നു. അയാളെ പരിഹസിക്കുന്നത് എന്തിനാണ്? എന്തുതരം മര്യാദയാണത്?... ശ്രീജിത്ത് ദിവാകരൻ
2011 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുന്നത് 72- 68 മാർജിനിലാണ്. ഇടത്പക്ഷം ഒന്നാഞ്ഞുപിടിച്ചിരുന്നേൽ തുടർഭരണം ഉണ്ടായേനെ. മണലൂർ, പിറവം, കോട്ടയം, പാറശാല സീറ്റുകളിൽ ഏതാണ്ട് അഞ്ഞൂറിൽ താഴെ മാർജിനിലാണ് ഇടത്പക്ഷം തോറ്റത് എന്നാണോർമ്മ. കോൺഗ്രസിലാകട്ടെ അധികമാർക്കും വലിയ ഭൂരിപക്ഷമൊന്നും ഒരിടത്തും ലഭിച്ചില്ല. പതിവ് പോലെ ലീഗിന്റെ ഉറച്ച 20 സീറ്റുകളുടെ ബലമായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. ഭരണം കിട്ടിയിട്ടും കോൺഗ്രസായിരുന്നില്ല, സിപിഐ എം ആയിരുന്നു സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫ്- എൽഡിഎഫ് വോട്ട് ശതമാനത്തിലുള്ള വിത്യാസം ഒന്നിൽ താഴെയായിരുന്നുവെന്ന് തോന്നുന്നു.
അങ്ങനെ കോൺഗ്രസ് ഞെരുങ്ങിയ തെരഞ്ഞെടുപ്പിൽ 33000-ൽ അധികം ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുത്തത്. തൊട്ടപ്പുറത്ത് കോട്ടയത്ത് വലം കൈയ്യായ തിരുവഞ്ചൂർ കഷ്ടി രക്ഷപ്പെട്ട സമയത്താണ് എന്നോർക്കണം. ആ പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ മരണം ഇത്രയേറെ ആഘോഷിക്കപ്പെട്ട, അതിന്റെ ദുഖഭാരം ഇത്രയേറെ ഓർമ്മക്കപ്പെടുന്ന, വിയോഗത്തിന്റെ വൈകാരിത വിട്ടുമാറാത്ത, സമയത്ത് ഉമ്മൻ ചാണ്ടിയുടെ മകൻ, അപ്പ എന്ന ഒറ്റ ബലത്തിലും പ്രാർത്ഥനാ സഹായം ഉണ്ടാകണം എന്ന ഉറ്റ അപേക്ഷയിലും തെരഞ്ഞെടുപ്പിനെ നേരിട്ട് 37000 വോട്ടിന് വിജയിച്ചതിൽ സത്യത്തിൽ എന്താണ് അത്ഭുതം?
ഭരണവിരുദ്ധ വികാരമുണ്ടോ? ഉണ്ടാകാം. അതിലും അത്ഭുതമില്ല. മനോരമ പത്രം വായിക്കുന്ന, ചാനൽ കാണുന്ന ഭൂരിപക്ഷമുള്ള നാടാണ്. പഴയത് പോലെ മുഖ്യമന്ത്രിയുടെ സാന്നിധ്യമോ മറുപടികളോ ആരോപണങ്ങൾക്ക് ബദലായി കാണാറില്ല. പാർട്ടി നൽകുന്ന വിശദീകരണങ്ങളോ ഭരണത്തിന്റേ നേട്ടങ്ങളോ മിക്കവാറും മീഡിയ നാട്ടുകാരറിയാതെ സൂക്ഷിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമെന്നത് ഒരു ഫീലിങ്ങാണ്. അത് ഉണ്ടാകാം, ഉണ്ടാക്കപ്പെടാം.
തീർച്ചയായും കോൺഗ്രസിന് സന്തോഷിക്കാനുള്ള വകയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി വളരെ വലുതായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാത്രമാണ് ഇടയ്‌ക്കൊരു ആശ്വാസമുണ്ടായിരുന്നത്. 2011ൽ സമാധാനമായി ജയിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ലാത്ത നിയമസഭ തെരഞ്ഞെടുപ്പ് ജയം, 2014ലും 2019ലും ലോകസഭയിൽ വിജയിച്ചുവെങ്കിലും കേന്ദ്രത്തിലേറ്റ തിരിച്ചടി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ പരാജയം, 2021-ലെ അസംബ്ലിയിലുണ്ടായ തിരിച്ചടി എന്നിങ്ങനെ തുടർച്ചയായ പ്രതിസന്ധികൾക്കിടയിൽ സംഘടനാപരമായ അച്ചടക്കത്തോടെ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനും വിജയിക്കാനുമായി. അവരെ സംബന്ധിച്ചടത്തോളം മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ ആത്മവിശ്വാസം നൽകുന്ന ജയം. അതുവരെ നമുക്ക് മനസിലാക്കാം. അവരുടെ സോഷ്യൽ മീഡിയയിലെ ആഹ്ലാദവും നമുക്ക് മനസിലാക്കാം.
പക്ഷേ കേരളത്തിലെ മീഡിയയുടെ അനിയന്ത്രിതമായ ആഹ്ലാദവും ആഘോഷവും എന്താണ്? എന്താണ് അവരുടെ താത്പര്യം? അച്ചടക്കത്തോടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, ഇയാൾ കൊള്ളാമല്ലോ എന്ന് എതിരാളികളെ കൊണ്ട് പോലും പറയിപ്പിക്കുന്ന ഒരു യുവനേതാവ് തോൽക്കുമെന്നുള്ള ഉറപ്പുള്ള മത്സരത്തിൽ നിറഞ്ഞ് നിന്നു. അയാളെ പരിഹസിക്കുന്നത് എന്തിനാണ്? എന്തുതരം മര്യാദയാണത്?
സൈബർ ലിഞ്ചിങ് ധാരാളമായുണ്ട്. അത് നടത്തുന്നത് പക്ഷേ ഒരു വിഭാഗം മാത്രമൊന്നുമല്ല. മീഡിയ രംഗത്തുള്ളവരെ ഏറ്റവുമധികം വിമർശിക്കുന്നത് ഇടത്പക്ഷത്ത് നിന്നുള്ളവരായതിനാൽ അവർ നടത്തുന്ന സൈബർ ലിഞ്ചിങ് ആകും അവരുടെ കണ്ണിൽ സ്വഭാവികമായും പെടുക. കാരണം അവർക്ക് വ്യക്തിപരമായി പോലും താത്പര്യകാര്യമാണ് അതിനെതിരെ പ്രതികരിക്കുക എന്നത്.
സൈബർ ലിഞ്ചിങ് നടത്തുന്നത് ഭീരുക്കളായ ഒരു കൂട്ടം ക്രിമിനലുകളാണ്. അവർ എവിടെയും ഉണ്ട്. പക്ഷേ അതിനിരയാകുന്നത് മാധ്യമപ്രവർത്തകരും വലത്പക്ഷത്തിന് വേണ്ടപ്പെട്ടവരും മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം അതിനേക്കാളേറെ വഷളാണ്. ആക്രമണവും പ്രതികാരവും പോലെയാണത്. ഒരിക്കലും അവസാനിക്കാത്തത്. എല്ലാക്കൂട്ടർക്കും ന്യായമുണ്ടാകും. ചൂണ്ടിക്കാണിക്കാൻ ഉദാഹരണമുണ്ടാകും. പക്ഷേ ഏകപക്ഷീയമല്ല അത്. സൈബർ ലിഞ്ചിങ്ങിനേക്കാൾ മാരകമാണ് മീഡിയ ലിഞ്ചിങ്. മുഖമില്ലാത്ത അനോണികളല്ല, സാമൂഹ്യ അംഗീകാരവും പദവികളുമുള്ള കേരളത്തിലെ മുൻ നിര ലെഗസി മീഡിയ ജേണലിസ്റ്റുകളാണ് സ്വന്തം കോർപറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇത് നടത്തുന്നത്. അത് കൂടി ഇല്ലാതായാലേ നമ്മുടെ അന്തരീക്ഷം മെച്ചപ്പെടുകയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..