29 March Friday

കാലം സാക്ഷി; അന്ന് തല്ലുകൊണ്ട സ്ഥലത്ത്, ഇന്ന് അടുത്ത വര്‍ഷത്തേക്കുള്ള പുസ്‌തകങ്ങള്‍ ഇറക്കിയിരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 6, 2019

കൊച്ചി> അധ്യയന വര്‍ഷം തുടങ്ങി പകുതിയാകുമ്പോഴും  പാഠപുസ്തകങ്ങള്‍ നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.യുഡിഎഫ് സര്‍ക്കാരിന്റെ ആ പതിവ് രീതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ വലിയ മാറ്റമുണ്ടായത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമായി മാറിയപ്പോള്‍ മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി അടുത്ത വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ കുട്ടികളിലേക്കെത്തുകയാണ് .

പ്രതീക്ഷിച്ചതിലും നേരത്തെ പുസ്തകങ്ങള്‍ എത്തിച്ചേര്‍ന്നത് തന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് മുന്‍ എസ്എഫ്‌ഐ നേതാവും അധ്യാപികയുമായ സിബ്‌ല  സി എം. എസ്എഫ്‌ഐ കാലഘട്ടത്തില്‍ പാഠപുസ്തകങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരവും, അന്ന് സമരം നടന്ന സ്ഥലത്ത് നിന്നും അഞ്ഞൂറ് മീറ്റര്‍ മാത്രം ദൂരെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ ഇറക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിബ്‌ല തന്റെ അനുഭവക്കുറിപ്പെഴുതിയിരിക്കുന്നത്.

പോസ്റ്റ് ചുവടെ

ഈ രണ്ട് ചിത്രങ്ങള്‍ കണ്ടിട്ടെന്ത് തോന്നുന്നു...?

ഒന്ന്,
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓണപ്പരീക്ഷയായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം കിട്ടാത്തതിന് എസ്എഫ്‌ഐ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പോലീസ് അടിയേറ്റ് വീണ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു.

രണ്ട്,
ഇന്ന് അടുത്ത വര്‍ഷത്തേക്കുള്ള പാഠ പുസ്‌തകങ്ങള്‍ മലപ്പുറത്തെ ബുക്ക് ഡിപ്പോയില്‍ ഇറക്കുന്നു

ഫോട്ടോയില്‍ കാണുന്ന രണ്ട് സ്ഥലവും തമ്മില്‍ 500 മീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ.. പക്ഷേ കാലങ്ങള്‍ തമ്മില്‍ ഏറെ ദൂരമുണ്ട്. പൊതുവിദ്യാഭാസം നശിപ്പിക്കാന്‍ ശ്രമിച്ചവരും പൊതുവിദ്യാഭാസം സംരക്ഷിക്കാന്‍ ശ്രമിച്ചവരും തമ്മിലുള്ള ദൂരമാണത്.

ആ സമരത്തില്‍ എനിക്ക് ഗുരുതരമായി ലാത്തിയടിയേറ്റു, ശരീരമാസകലം പരിക്ക് പറ്റി, നട്ടെല്ലില്‍ ചതവ് വന്നു. ഇ എം എസ് ആശുപത്രിയിലും കോട്ടക്കല്‍ ആര്യവൈദ്യശാലയിലും മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടി വന്നു കുറേയൊക്കെ ശരിയാകാന്‍, ഇപ്പോഴും അതിന്റെ അടയാളങ്ങള്‍ പേറിയാണ് ജീവിക്കുന്നത്. ചികിത്സ ഇനിയും ബാക്കിയുണ്ട്, എവിടേയും തോറ്റ് പോയില്ല, . ഞങ്ങള്‍ അത്രമേല്‍ ശരിയായിരുന്നു.

നോക്കൂ..

ഞങ്ങള്‍ നടത്തിയ സമരങ്ങള്‍ എത്രമേല്‍ അര്‍ഥമുള്ളതായിരുന്നുവെന്ന്. ആ മുദ്രാവാക്യങ്ങള്‍ക്ക് എന്ത് കരുത്തായിരുന്നു എന്ന്.. ഇന്ന് ഞങ്ങളുടെ സര്‍ക്കാര്‍, സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി മുഖ്യമന്ത്രിയായ സര്‍ക്കാര്‍, അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ അടക്കുന്നതിന് മുന്‍പേ എത്തിച്ചിരിക്കുന്നു... അവധിക്കാലത്ത് തന്നെ അവ കുട്ടികളുടെ കൈകളിലെത്തും... ഞങ്ങള്‍ അടി കൊണ്ട് മുദ്രാവാക്യം വിളിച്ച് വീണ് കിടന്ന മലപ്പുറം സിവില്‍ സ്റ്റേഷന്റെ ഗേറ്റിലൂടെയാണ് പുസ്തകവുമായി വന്ന ലോറി കടന്ന് പോവുക. കാലമാണ് സാക്ഷി, അവിടത്തെ മണ്‍തരികള്‍ കാലത്തിന് സാക്ഷി പറയും. പുസ്തക നിഷേധികളുടെ കാലത്ത് ഞാനൊരു വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ ഞാനൊരധ്യാപികയാണ്.. മുന്നിലെത്തുന്ന കുട്ടികള്‍ക്ക് അറിവ് പകരാന്‍ ഇതെത്ര വലിയ പാഠമാണ്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top