26 April Friday

എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരായ എസ്ഐഒ വ്യാജ പ്രചരണം പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2017

കണ്ണൂര്‍ > എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജിനെതിരെ എസ്ഐഒ പ്രവര്‍ത്തകര്‍ നടത്തിയ വ്യാജ പ്രചരണം പൊളിഞ്ഞു. കേരളത്തില്‍ നിന്ന് പിടിക്കപ്പെട്ട ഐഎസ് പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ളാമി നേതാക്കളുണ്ടെന്ന് മുഹമ്മദ് സിറാജ് പ്രസംഗിച്ചു എന്ന പേരിലാണ് എസ്ഐഒ പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയത്. എന്നാല്‍, ഈ ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടുപോലുമില്ലെന്ന് സിറാജ് വ്യക്തമാക്കിയതോടെയാണ് വ്യാജ പ്രചരണം പൊളിഞ്ഞത്.

'ഇസ്ളാമിസ്റ്റുകളുടെ അനുവാദം വാങ്ങി വേണം ഞാന്‍ എന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കാന്‍ എന്ന് തിട്ടൂരമിറക്കിയാല്‍ കേള്‍ക്കാന്‍ മനസ്സില്ല'- സിറാജ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് എസ്ഐഒ പ്രവര്‍ത്തകരുടെ വ്യാജ പ്രതികരണത്തെ സിറാജ് ചോദ്യം ചെയ്തത്. പ്രതികരണം ചുവടെ:

മതരാഷ്ട്രവാദികളോട് പറയാന്‍ ഇത്രമാത്രം

നുണങ്ങള്‍ക്കെതിരെ നേരിന്റെ പ്രതിരോധം എന്ന പേരില്‍ മടപ്പള്ളി കോളേജില്‍ എസ് എഫ് ഐ നടത്തിയ കേമ്പയിനുമായി ബന്ധപ്പെട്ട് ചില നുണകള്‍ പ്രചരിപ്പിക്കുകയാണ്. എസ് എഫ് ഐ യുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പങ്കെടുകുക കൂടി ചെയ്യാത്ത ആ പരിപാടിയില്‍ ഞാന്‍ പറഞ്ഞതായി ചില കാര്യങ്ങള്‍ നിങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരുക്കാര്യം വ്യക്തമാക്കട്ടെ അ പരിപാടിയില്‍ പങ്കെടുത്ത എസ് എഫ് ഐ നേതാക്കന്‍മാര്‍ പറഞ്ഞതെല്ലാം ജനാധിപത്യ മതേതര സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.

സ്വന്തം പേര് പോലും കേമ്പസുകളില്‍ പറയാന്‍ മടിക്കുന്നവരാണ് നിങ്ങള്‍. സ്വന്തം പേര് പറഞ്ഞാല്‍ മൗദൂദിയന്‍ വാദികളായ നിങ്ങളെ വിദ്യാര്‍ത്ഥികള്‍ തിരസ്ക്കരിക്കും എന്ന ഭയമാവാം നിങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത് ' ഇസ്ലാമിക മത രാഷ്ട്ര സങ്കല്‍പ്പവുമായി പ്രവര്‍ത്തിക്കുന്ന നിങ്ങളെ തള്ളിപ്പറഞ്ഞത്‌ മുസ്ലീം സമുദായത്തിലെ തന്നെ ബഹുഭൂരിപക്ഷമാണ്‌. അവിടെയാണ്‌ നിങ്ങള്‍ പരാജയപ്പെട്ടത്‌.

ഞങ്ങളെ പെരും നുണകള്‍ കൊണ്ട്‌ ഇല്ലാതാക്കാന്‍ നൊക്കുന്നതിനു മുന്‍പ്‌ നിങ്ങളെ തള്ളിപ്പറഞ്ഞ മുസ്ലീം മതവിശ്വാസികളെയെങ്കിലും ആത്മവിസ്വാസത്തിലെടുക്കാന്‍ ശ്രമിക്കു. നിങ്ങള്‍ പരാജയപ്പെടും. ആരൊക്കെയാണ്‌ നിങ്ങളെ തീവ്രവാദ ശക്തികള്‍ എന്ന് വിളിച്ചതെന്ന് അപ്പോള്‍ മനസ്സിലാകും. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യ മുയര്‍ത്തിയ സിമിയും അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി ഇസ്ലാം മതത്തെപോലും അവഹേളിച്ച വിധ്വംസക ശക്തികളും മതരാഷ്ട്ര സങ്കല്‍പ്പവുമായി മതനിരപേക്ഷ മനസ്സുകളെ പോലും വിഷലിപ്പ്ത്തമാക്കുകയും ചെയ്യുന്ന നിങ്ങളും ഒരേ ആശയത്തിന്റെ അരുമ സന്തതികള്‍ തന്നെയാണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന സത്യങ്ങളില്‍ ഒന്ന്മാത്രമാണ്.

അതു കൊണ്ട് തന്നെ ആവണം നേരിന്റെ പ്രതിരോധം തീര്‍ക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ ഗീവല്‍സിയന്‍ തന്ത്രം പയറ്റുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ല ജെ.എന്‍.യുവിലെ നെജീബിന്റെ തീരോധാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന പരിപാടിയില്‍ നജീബിന്റെ സഹോദരിയുടെ പ്രസംഗം പരിഭാഷ ചെയുബോള്‍ അവര്‍ പറയാത്ത കാര്യങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞ് എസ്‌.എഫ്‌.ഐ. യെ താറടിക്കാന്‍ നോക്കി ഇളിഭ്യരായി മാറിയ നിങ്ങളില്‍ നിന്ന് ഇത്രമാത്രം നുണകളല്ലെ വന്നുള്ളു എന്നതിലാണ് ഞങ്ങളുടെ അത്ഭുതം. എന്റെ പേര്‌ സിറാജ്‌. ഇസ്ലാമിസ്റ്റുകളുടെ അനുവാദം വാങ്ങി വേണം ഞാന്‍ എന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കാന്‍ എന്ന് തിട്ടൂരമിറക്കിയാല്‍ കേള്‍ക്കാന്‍ മനസ്സില്ല. അപവാദ പ്രചരണങ്ങളുടെ കുത്തൊഴുക്കുമായി ഇനിയും വരുമെന്നറിയാം. മറ്റൊരു സിറാജിനെ നിങ്ങള്‍ ആക്രമിക്കുമെന്നും. കൊലവിളികള്‍ക്ക്‌ മുന്നില്‍ പതറിയിട്ടില്ല, പിന്നല്ലേ കള്ളക്കളികള്‍.

നജീബിന്റെ സഹോദരി എസ്എഫ്ഐക്കെതിരെ പ്രസംഗിച്ചെന്ന് വ്യാജ ആരോപണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചരണം തള്ളി സദഫ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top