കൊച്ചി> ലൗ ജിഹാദ് ഹെല്‍പ്പ് ഡസ്ക് എന്ന പേരില്‍ സംഘപരിവാര്‍ മെസഞ്ചറില്‍ സൃഷ്ടിച്ച രഹസ്യഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത്. മത കലാപാഹ്വാനങ്ങള്‍ പോലും നിറയുന്ന ഗ്രൂപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കം അംഗമാണ്. ആര്‍എസ്എസ് ബന്ധം നിഷേധിച്ച് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ ഈശ്വര്‍ ഗ്രൂപ്പിന്റെ നടത്തിപ്പുകാരനായി രംഗത്തുണ്ട്. ലൗ ജിഹാദ് നേരിടാനെന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പില്‍ സംഘ പരിവാര്‍ അനുകൂലികള്‍ തമ്മില്‍ തന്നെ പോര്‍വിളികളും കാണാം. ഗ്രൂപ്പില്‍ ആരൊക്കെയോ നുഴഞ്ഞുകയറിയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നു.
അതാത് പ്രദേശത്തെ മുസ്ലിംകള്‍ പ്രേമം നടിച്ച് ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന ലൗ ജിഹാദ് പരസ്പരം അറിയിക്കുകയും കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ആണ് ലക്ഷ്യമെന്നു ഗ്രൂപ്പ് പറയുന്നു .'ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കളുമായി സംശയകരമായ് സാഹചര്യത്തില്‍ ബസ് കയറുന്നത് കണ്ടു. ഉടന്‍ ഇടപെടണം' എന്ന മട്ടിലുള്ള അറിയിപ്പുകളും ഗ്രൂപ്പിലുണ്ട്. മുമ്പ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തി വ്യാജമെന്ന് കണ്ടെത്തിയ ലവ് ജിഹാദ് കഥകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ് ഗ്രൂപ്പ് .
ഗ്രൂപ്പിലെ മുതിര്‍ന്ന സംഘിയായ ടി എല്‍ ജയകാന്തനും മറ്റ് അംഗങ്ങളും തമ്മിലാണ് രൂക്ഷമായ വാക്പോരു നടന്നത്. ഒരു വനിതാ അംഗത്തെ ജയകാന്തന്‍ അധിക്ഷേപിയ്ക്കുന്നതും അവര്‍ രൂക്ഷമായി പ്രതികരിയ്ക്കുന്നതും കാണാം. ജയകാന്തനെ സംരക്ഷിയ്ക്കാന്‍ രാഹുല്‍ ഈശ്വര്‍ ഇടപെടുന്നതും കാണാം .
ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്ക്രീന്‍ ഷോട്ടുകളടക്കം പുറത്തുവന്നത് സംഘി കേന്ദ്രങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.ഗാന്ധിസമാണ് ഇന്ത്യയുടെ ആത്മാവെന്നും മറ്റും പ്രസംഗിക്കുന്ന രാഹുല്‍ ഈശ്വരുടെയും മറ്റും തനിനിറം പുറത്തുവന്നത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
ദളിത് പ്രവര്‍ത്തകയായ ധന്യ രാമന്‍, സോപാന ഗായകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ തുടങ്ങിയവരെയൊക്കെ ഗ്രൂപ്പില്‍ അംഗങ്ങളായി കാണിക്കുന്നുണ്ട്. എന്നാല്‍ സംഘ പരിവാറിന്റെ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവുമായും തനിക്ക് ബന്ധമില്ലെന്ന് ധന്യരാമന്‍ അറിയിച്ചു. ഇത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിട്ടില്ല. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും ഭീഷണി ഒരേസമയം നേരിട്ടാണ് പ്രവര്‍ത്തിയ്ക്കുന്നത്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പോലീസില്‍ പരത്തി കൊടുത്തതായും ധന്യ ദേശാഭിമാനി ഓണ്‍ലൈനോട് പറഞ്ഞു. ഹരിഗോവിന്ദന്റെ പ്രതികരണം ലഭ്യമല്ല.
ചില സ്ക്രീന്‍ ഷോട്ടുകള്‍ താഴെ:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..