കൊച്ചി > എന്താണ് സറാഹാ ആപ്പ് ? കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയ ചര്‍ച്ചയില്‍ ഉയരുന്ന ചോദ്യമാണിത്. സറാഹാ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇന്ത്യയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ ആപ്പിന്റെ പ്രവര്‍ത്തനവും പ്രത്യേകതയും പലര്‍ക്കും അറിയില്ല.
തീര്‍ത്തും അജ്ഞാതരായി നിന്നു കൊണ്ട് എന്ത് സന്ദേശവും കൈമാറാനുള്ള പ്ലാറ്റ്‌ഫോമാണ് സറാഹാ ഒരുക്കുന്നത്. സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്ന ആളും പരസ്പരം ആരാണെന്ന് അറിയില്ല എന്നതാണ് സറാഹായുടെ പ്രത്യേകത. മറ്റുള്ളവരില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാനും തിരിച്ച് അയക്കാനും സാധിക്കും എന്ന് മാത്രം. പരസ്പരം ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ല എന്നതാണ് ഈ ആപ്പിനെ ജനകീയമാക്കുന്നത്.
'സറാഹാ ഡോട്ട് കോം' ല്‍ കയറി ആര്‍ക്കും ഒരു പ്രൊഫൈല്‍ ഉണ്ടാക്കാം. ലോഗിന്‍ ചെയ്യാതെ തന്നെയും സറാഹാ ഉപയോഗിക്കാന്‍ സാധിക്കും. അജ്ഞാതരായി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വ്യക്തിത്വം വെളിപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. സന്ദേശങ്ങളെല്ലാം ഇന്‍ബോക്‌സില്‍ വന്നുകൊള്ളും.
സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലാണ് ആപ്പ് ആദ്യം പ്രചരിച്ചത്. സൗദി സ്വദേശിയായ സൈന്‍ അലാബുദ്ദീന്‍ തൗഫീഖാണ് സറാഹാ വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ വളരെ പെട്ടെന്നാണ് സറാഹാ പ്രചാരം നേടിയത്.
സന്ദേശങ്ങളുടെ രഹസ്യ സ്വഭാവം കാരണം ആപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കളാണ് ഇതിനോടകം സറാഹാ ഉപയോഗിക്കുന്നത്. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. സറാഹാ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ലിങ്ക് ചെയ്യാമെന്നതും പ്രത്യേകതയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..