26 April Friday

പ്രണബ് വെറുമൊരു പേരല്ല; എഴുപത് മുതലുള്ള കോണ്‍ഗ്രസ് ചരിത്രം കൂടിയാണ്

പി കെ ശ്രീകാന്ത് Updated: Friday Jun 8, 2018

പി കെ ശ്രീകാന്ത്

പി കെ ശ്രീകാന്ത്

പ്രണബ് കുമാർ മുഖർജി: സ്വതന്ത്ര ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതി.

സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെ മകനായി ജനനം.1969ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപുരിൽ വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചു കൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക്.ആ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്നിങ്ങോട്ട് ഇന്ദിരാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും സഹചാരിയും.1969ൽ രാജ്യസഭാംഗമായാണ് പാർലമെന്ററി രംഗത്തേക്കുള്ള പ്രവേശനം.1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി.പിന്നീട് ഇന്ദിര മന്ത്രിസഭയിൽ ധനമന്ത്രിയായ ഇദ്ദേഹം കേന്ദ്രസർക്കാറിൽ മാത്രമല്ല, കോൺഗ്രസ്സിന്റെ രാഷ്ട്രീയനയരൂപവത്കരണത്തിന്റെയും മുഖ്യസൂത്രധാരനായി.അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരയുടെ കൂടെ ഉറച്ചു നിന്നു.19821984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രി.19801985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം.ഇന്ദിരക്ക് ശേഷം രാജ്യ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് കരുതിയെങ്കിലും നടന്നത് കോണ്ഗ്രസിൽ നിന്നു തെറ്റി പിരിഞ്ഞു രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ്സ് എന്നൊരു പാർട്ടി രൂപീകരിക്കൽ.വീണ്ടും തിരിച്ചു വന്ന് രാജീവുമായി സന്ധി ചേർന്ന് നരസിംഹ റാവു കാലത്ത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ.സോണിയാ ഗാന്ധിയെ കോണ്ഗ്രസ്സ് നേതൃ സ്ഥാനത്ത് കൊണ്ടു വന്നതിനു പിന്നിലെ ബുദ്ധി കേന്ദ്രം.2004 ലെ ഒന്നാം യുപിഎയിലെ മന്ത്രി സ്ഥാനം മുതൽ 2012 ൽ രാഷ്ട്രപതി കാന്റിഡേയ്റ്റായി മത്സരിക്കാൻ സ്ഥാനം രാജി വെക്കും വരെ മൻമോഹൻ മന്ത്രി സഭകളിലെ രണ്ടാമൻ.കോണ്ഗ്രസ് ഹൈ കമാന്റിൽ നെഹ്റു കുടുംബം കഴിഞ്ഞാൽ ഏറ്റവും വലിയ കമാന്റിങ് പവർ.വിദേശ കാര്യം,പ്രതിരോധം,ധനകാര്യം തുടങ്ങി സുപ്രധാന പദവികൾ വഹിച്ച പാർലിമെന്ററി രാഷ്ട്രീയ ചരിത്രം.മകൻ പശ്ചിമ ബംഗാളിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎ അഭിജിത് മുഖർജി.

ഏകദേശം ഇത്രയുമാണ് പ്രണബ് മുഖർജി എന്ന കോണ്ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ സംഗ്രഹം.എഐസിസി മെമ്പർ ആയിരുന്ന പിതാവിൽ തുടങ്ങി കോണ്ഗ്രസ് ടിക്കറ്റിൽ എംഎൽഎ യാക്കിയ മകൻവരെയുള്ള പരിപൂർണ കോണ്ഗ്രസ് ജീവിതം.

പ്രണബ് മുഖർജി രാഷ്ട്രത്തിന്റെ വീര പുത്രൻ എന്നു വിശേഷിപ്പിച്ച കെബി ഹെഡ്ഗേവാറും കൂട്ടാളികളും ഇറ്റലിയിൽ നിന്ന് മുസോളിനിയുടെ അനുഗ്രഹാശ്ശിസുകളോടെ 1925 മാർച്ചിൽ ഒരു വിജയ ദശമി ദിനത്തിൽ സ്ഥാപിച്ചു ആദ്യ സർ സംഘ ചാലകായി അവരോധിക്കപ്പെട്ട ആ സംഘടനയാണ് ഇന്ന് രാജ്യത്ത് കെട്ടി തൂക്കിയും,വെട്ടി അരിഞ്ഞും,അടിച്ചു കൊന്നും,കലാപങ്ങളായ കലാപങ്ങൾ നടത്തിയും വളർന്നു പന്തലിച്ചു സർവ്വ നാശം വിതക്കുന്നത്.സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാർ മൂന്ന് തവണ ആർ.എസ്.എസ്സിനെ നിരോധിക്കുകയുണ്ടായി.അതിലൊന്ന് പ്രണബ് മുഖർജിയുടെ പാർട്ടിയുടെ നേതാവും രാജ്യത്തിന്റെ രാഷ്ട്ര പിതാവുമായ എംകെ ഗാന്ധിയുടെ വധത്തെ തുടർന്നാണ്.2025 നൂറാം വാർഷികമാഘോഷിക്കാൻ പോകുന്ന ആ സംഘടന ഒരേയൊരു ലക്ഷ്യമാണ് ആഘോഷങ്ങൾക്കായി കാത്തു വച്ചിരിക്കുന്നത്.അത് ഇന്ത്യയെ ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തോടെയാവുക എന്നുള്ളതാണ്.

അധികാരമെന്ന പ്രത്യയ ശാസ്ത്ര സംസ്ഥാപനത്തിനായി എങ്ങോട്ടും ഒടിയുന്നതും വളയുന്നതുമായ അയവാർന്ന ആൾകൂട്ടമാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ്.രാഷ്ട്രീയപാർട്ടി എന്നതൊക്കെ പാർലിമെന്ററി വ്യവസ്ഥ അവർക്ക് പ്രധാനം ചെയ്ത ആഡംബരമാണ്.കോണ്ഗ്രസും ഒരു പശുവും ചേർന്നാൽ ബിജെപിയായി എന്നു പറഞ്ഞത് അരുൺ ഷൂരിയാണ്.യഥാർത്ഥത്തിൽ കോണ്ഗ്രസ്സിൽ നിന്ന് നെഹ്രു പോയാൽ അത് ബിജെപിയായി എന്നതാണ് സത്യം.

നിയമ സഭാസീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഷർട്ട് ഊരി തെരുവിൽ പ്രകടനം നടത്തിയ യൂത്ത് കോണ്ഗ്രസ് മുതൽ ഇപ്പോൾ രാജ്യ സഭാ സീറ്റിന്റെ പേരിൽ സ്വന്തം നേതാക്കളുടെ കോലം കത്തിക്കുന്ന കെ എസ് യു വരെ ആ ഒരു അധികാര രാഷ്ട്രീയത്തിന്റെ കണ്ണിയുടെ ഭാഗമാവാനല്ലാതെ കമ്മിറ്റഡായ ഏതെങ്കിലും പൊളിറ്റിക്കൽ മൂവ്മെന്റിന്റെ ഭാഗമായതായി ആർക്കും അറിവുണ്ടാവില്ല.അതിന്റെ ആവശ്യവും അവർക്കില്ല.ദാണ്ടെ കെ സുധാരകരനെ വിളിച്ചു കോണ്ഗ്രസിനെ രക്ഷിക്കൂ എന്നാണ് കുറേ യൂത്ത് കോണ്ഗ്രസുകാർ തിരുവനന്തപുറത്ത് ഫ്‌ളക്‌സ് വെച്ചിരുന്നത്.അവരാ ഫ്ലക്സടിക്കുന്ന സമയത്ത് സുധാകരൻ ബിജെപിയുമായി വിലപേശുകയായിരുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നയാൾ പറയുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ ഓർമ്മകൾ നിർമ്മാണം ചെയ്ത സാംസ്കാരിക മേൽക്കോയ്മയുടെ പുറത്ത് കെട്ടി പൊങ്ങിയ മൃദുലമോ തീവ്രമോ ആയ ഹിന്ദുത്വ സംസ്കാരികതയുടെ ദേശീയതാ ബോധവും പകരം വെക്കാൻ ഇടയില്ലാതിരുന്ന അധികാര സുരക്ഷിതത്വവുമാണ് ആ ആൾകൂട്ടത്തെ സ്വാതന്ത്രാനന്തരം വർഷങ്ങളോളം കോണ്ഗ്രസ് എന്ന പേരിൽ പിടിച്ചു നിർത്തിയത്.നെഹ്റു ആ ഒഴുക്കിന്റെ ദിശയ്ക്ക് ഒരു രാഷ്ട്രീയ രൂപം നൽകിയിരുന്നു എന്ന് മാത്രം.നെഹ്രുവിന്റെ കാലശേഷം ആ ധാരയെ കൈവിട്ട ആ ആൾകൂട്ടത്തിന്റെ സ്വാഭാവിക സ്ഥാനം തന്നെയാണ് സാമ്പത്തികവും സാമൂഹികവും അധികാരപരവുമായ നയ സമീപനങ്ങളിൽ ബിജെപി എന്നുള്ളത്.ഇന്നുമവർ കോണ്ഗ്രസ് തന്നെയാണ്,മറ്റൊരു പേരിൽ എന്നു മാത്രം.ഐഡിയോളജിക്കലി സംയോജിക്കപ്പെടാത്ത ആൾകൂട്ടം കേവലം താൽപ്പര്യങ്ങൾ മാത്രമാണ്.

ഒരുകാലത്ത് കോണ്ഗ്രസ് പാർട്ടിയിലെ മധ്യ വലത് ലിബറൽ പക്ഷത്തിലെ പ്രധാനിയായിരുന്നു പ്രണബ് മുഖർജി.തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും കോണ്ഗ്രസ് പാർട്ടിയിലൂടെ ഏതാണ്ട് സകലമാന സ്ഥാനങ്ങളും വഹിച്ചു രാജ്യത്തിന്റെ പ്രഥമ പൗര പദവിയിലെത്തിയ മനുഷ്യൻ.ആ മുഖർജിക്ക് ഇന്ന് വെറുക്കപ്പെടേണ്ട ആർഎസ്എസ് സ്ഥാപകൻ രാഷ്ട്രത്തിന്റെ പ്രീയപ്പെട്ട വീരപുത്രനാകുന്നു.

പ്രണബ് എന്നത് വെറുമൊരു പേരല്ല.എഴുപത് മുതൽ ഇങ്ങോട്ടുള്ള കോണ്ഗ്രസ് പാർട്ടിയുടെ ചരിത്രം കൂടിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top