20 April Saturday

രാഷ്ട്രീയവും അവാർഡുമായി ബന്ധമില്ലെന്നോ?..ചിരിപ്പിച്ചു കൊല്ലരുതെന്ന് 'സംഘമിത്ര'ങ്ങളോട് എന്‍ പി ഉല്ലേഖ്

വെബ് ഡെസ്‌ക്‌Updated: Monday Aug 23, 2021

മമ്മൂട്ടി ,ജോണ്‍ ബ്രിട്ടാസ്, എന്‍ പി ഉല്ലേഖ്

പത്മ അവാര്‍ഡുകളും ഭാരത രത്നയും നല്‍കുന്നതില്‍ രാഷ്ട്രീയമില്ലെന്നു വാദിയ്ക്കുന്ന സംഘപരിവാറിന് അവാര്‍ഡ് ചരിത്രം ഉദ്ധരിച്ചു  മറുപടിയുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ഉല്ലേഖ്. മമ്മൂട്ടിക്ക് പദ്‌മഭൂഷൻ ഇതുവരെ കിട്ടാതിരിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി എഴുതിയ ലേഖനത്തെ നേരിടാനാണ് സംഘപരിവാര്‍ ഈ വാദവുമായി എത്തിയത്. അവരുടെ 'ചരിത്രജ്ഞാന'ത്തിന്റെ  പൊള്ളത്തരം തുറന്നുകാട്ടിയാണ് ഉല്ലേഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

പൂര്‍ണ്ണരൂപം ഇവിടെ:

അവാർഡുകളിൽ രാഷ്ട്രീയമില്ല എന്ന വാദം ശക്തമായി ഉയർത്തുകയാണ് കേരളത്തിലെ സംഘമിത്രങ്ങൾ. അങ്ങനെ വാദിക്കുന്ന കണ്ടമാനം പോസ്റ്റുകൾ കണ്ടു ചിരിച്ചു മരിച്ചശേഷം പുനർജ്ജനിച്ചാണ് ഇതെഴുതുന്നത്.

അവരെ നയിക്കുന്നത് sense of guilt ആണ്. 1998 ഇൽ പദ്‌മശ്രീ കിട്ടിയ മമ്മൂട്ടിക്ക് പദ്‌മഭൂഷൻ ഇതുവരെ കിട്ടാതിരിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് എന്ന്‌ ജോൺ ബ്രിട്ടാസ് Outlook മാസികയിൽ എഴുതിയതിയതിനെ വിമർശിച്ചുകൊണ്ടാണ് ഈ പൂരപ്പാട്ട് മുഴുവനും.

ചിലർ അഭിപ്രായപ്പെടുന്നത് 1998ൽ മമ്മൂട്ടിക്കു പദ്‌മ അവാർഡ് നൽകിയത് വാജപേയ് സർക്കാർ ആയിരുന്നുവത്രേ. വാജ്‌പെയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ അദ്ദേഹം അധികാരത്തിൽ വരുന്നതിനു മുൻപുള്ള ഐ കെ ഗുജ്‌റാൾ സർക്കാരാണ് 1998ൽ മമ്മൂട്ടിക്ക് പദ്‌മശ്രീ നൽകിയത്. ആ വർഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞു മാർച്ച്‌ 19ന് മാത്രമാണ് വാജപേയ് പ്രധാനമന്ത്രിയാകുന്നത് (ഇഎംഎസ് അന്തരിച്ച ദിവസം).

രാഷ്ട്രീയവും അവാർഡും തമ്മിൽ ബന്ധമില്ലെന്നോ?

1954 മുതൽ കോൺഗ്രസ്സ് ഭരണത്തിൻകീഴിൽ ഭാരത് രത്‌ന (India's biggest civilian honour) നെഹ്‌റു കുടുംബം പാട്ടത്തിനെടുത്തിരിക്കുകയാണെന്ന് കൊട്ടിഘോഷിച്ച നടന്ന സംഘമിത്രങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ ഉറക്കെ ചിരിക്കാതിരിക്കാൻ എങ്ങനെ പറ്റും.
അത്തരം രാഷ്ട്രീയ ഇടപെടലുകൾ സത്യമല്ലെന്നു ആർക്കു പറയാനൊക്കും?

നെഹ്‌റു സ്വയം ഭാരത് രത്ന തനിക്കു തന്നെ നൽകി എന്നും മിത്രങ്ങൾ പറഞ്ഞിട്ടുണ്ട് (എന്നാൽ അങ്ങനെയല്ലെന്നും ഭഗവാൻദാസ്സിന്റെയും വിശ്വേശ്വരയ്യയുടെയും കൂടെ പണ്ഡിറ്റ്‌ജി അറിയാതെ താൻ ആണ് അദ്ദേഹത്തിന്റെ പേര് ചേർത്തത് എന്ന്‌ ബാബു രാജേന്ദ്ര പ്രസാദ് പിന്നീട് പറഞ്ഞിട്ടുണ്ട്). 1955ൽ ആണ് അത് നെഹ്‌റുവിന് ഈ ബഹുമതി കിട്ടിയത്.

1971ഇൽ ഇന്ദിരാ ഗാന്ധി സ്വയം അവർക്കുതന്നെ നൽകി ഭാരത് രത്ന. പക്ഷെ അവരെ വിമർശിക്കാൻ മിത്രങ്ങൾക്കു കുറച്ചു മടിയുണ്ട്. അവരുടെ പാദസേവ നടത്തിയവർ എന്നത് കൊണ്ടു മാത്രമല്ല അവരെ പോലെ ആവാൻ ആഗ്രഹമുള്ള ചില ഭരണാധികാരികൾ അവരുടെ ഇടയിൽ ഉണ്ട് എന്നത് കൊണ്ടാണ്. സർവ്വാധിപത്യത്തോടുള്ള കൊതി ഭക്തിയായി മാറുന്ന കാഴ്ച കൗതുകത്തോടെ കാണുന്നു.

പട്ടേലിനും അംബേദ്‌കർക്കും അന്നുവരെ കിട്ടാത്ത ഭാരത് രത്ന 1988ഇൽ (മരണാനന്തരം) എംജി രാമചന്ദ്രന് ഇന്ദിരാ മകൻ രാജീവ്‌ ഗാന്ധി കൊടുത്തതിന്റെ വിശദീകരണം എന്താണ്? നഗ്നമായ രാഷ്ട്രീയവിലപേശലല്ലേ അത്? ആർക്കാണതറിയാത്തത്? 1989ലെ തമിഴനാട് തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ വെറും ചീപ്പ്‌ gimmick. കാമരാജിന് ഇന്ദിരാ ഗാന്ധി മരണാനന്തരം ഭാരത് രത്ന നൽകിയതും 1977 തെരഞ്ഞെടുപ്പു രാഷ്ട്രീയം മുൻനിർത്തി തന്നെ.

ഇതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞവരാണ് ഒരുകാലത്തു മിത്രങ്ങൾ. അതൊക്കെ മറന്നോ?
 
ഇത്തരം പച്ചയായ രാഷ്ട്രീയ അവാർഡുകളെ തള്ളിപ്പറഞ്ഞാണ്‌ 1977ഇൽ അധികാരത്തിൽ വന്ന ജനതാ ഗവണ്മെന്റ് ഭാരത് രത്നയെ ഗൗനിക്കാതിരുന്നത്. മിത്രങ്ങളെ നിങ്ങൾ അതും മറന്നോ?
 
പട്ടേലിനും സുഭാഷ് ബോസിനും ഇതേ അവാർഡ് നൽകാൻ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നരസിംഹറാവു വരേണ്ടി വന്നു എന്നത് മറ്റൊരു ചരിത്ര സത്യം. അതിലും രാഷ്ട്രീയമുണ്ട്.
 
ഇന്ദിരാഗാന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി ഇന്ത്യൻ രാഷ്ട്രീയത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ജയപ്രകാശ് നാരായൺന് ഭാരത് രത്ന കൊടുത്തത് ബിജെപി പ്രധാനമന്ത്രി വാജ്പെയ് ആണ്. അതിലും രാഷ്ട്രീയമില്ലേ? ഇല്ല എന്ന്‌ പറയാൻ സാധിക്കുമോ? ലോബി ചെയ്ത സംഗീതജ്ഞൻ രവിശങ്കറിനും കൊടുത്തു ബിജെപി ഭാരത് രത്ന.
 
മോദി വന്ന ശേഷം മാത്രമാണ് വാജ്പേയ് ക്കു ഭാരത്‌ രത്ന കിട്ടിയത്. 2008ഇൽ തന്നെ അദ്ദേഹത്തിന് നൽകാൻ കടുത്ത lobbying നടന്നിരുന്നു എന്നത് മറ്റൊരു കാര്യം. അപ്പോൾ പിന്നീട് കൊടുത്തതും മുൻപ് കൊടുക്കാതിരുന്നതും രാഷ്ട്രീയമല്ലേ അല്ലെങ്കിൽ രാഷ്ട്രീയാധിഷ്ഠിതമല്ലേ?
 
ആർ എസ് എസ് നേതാവും  വാജ്പേയ് വിരുദ്ധനും ആയിരുന്ന നാനാജി ദേശ്മുഖിനു രണ്ടും വർഷം മുൻപ് ഭാരത് രത്ന കൊടുത്തതും രാഷ്ട്രീയമല്ലേ? (കലാപത്തിനുശേഷം മോദിയെ ഗുജറാത്തു മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്നു പുറത്താക്കണം എന്ന്‌ പറഞ്ഞയാളാണ് വാജപയ് എന്നത് ഓർമയിൽ വേണം).
 
അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ മണ്മറഞ്ഞു പോയ നേതാക്കൾക്കും അതുപോലെ ബഹുമതികൾ അർഹിച്ചിട്ടും കിട്ടാത്തവർക്കും നൽകുന്നത് സ്വാഭാവികം മാത്രം. ജ്യോതിബസുവിനു ഭാരത് രത്ന നൽകണം എന്ന നിര്‍ദേശം  2008ൽ ഉയർന്നുവന്നത് ആ context ഇൽ ആണ് കാണേണ്ടത്. അതുപോലെ പ്രഥമ പ്രതിപക്ഷനേതാവിന്റെ കർത്തവ്യം നിർവഹിച്ച അനശ്വര മാർക്സിസ്റ്റ്‌ നേതാവും സ്വാതന്ത്ര്യ സമരപോരാളിയും സാമൂഹ്യ പരിഷ്കർത്താവുമായ എകെജിയുടെ പ്രതിമ പാർലിമെന്റിൽ ഇടം പിടിക്കാൻ വർഷങ്ങൾ എടുത്തു. അതിലില്ലേ രാഷ്ട്രീയം? അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നില്ലേ പ്രശ്നം? അവസാനം മാർക്സിസ്റ്റ്‌കാരനായ സോമനാഥ് ചാറ്റർജീ വരേണ്ടി വന്നു ഒരു പ്രതിമ ഉയരാൻ.

എന്നാലോ ബ്രിട്ടീഷ്‌കാരന് മാപ്പെഴുതിക്കൊടുത്തു എന്നത് അംഗീകരമായി കണ്ടു വാജ്പൈ 2003ഇൽ തന്നെ സവർക്കറുടെ പോർട്രൈറ്റ് സെൻട്രൽ ഹാളിൽ അനാച്ഛാദനം ചെയ്തു. അതിനേക്കാൾ നാറിയ രാഷ്ട്രീയമുണ്ടോ ഈ രാജ്യത്തു പ്രീയ മിത്രങ്ങളെ?

ബോളിവുഡിൽ നടനകലയുടെ എബിസി അറിയാത്ത എത്രയോ വങ്കന്മാർക്ക് വെറും സംഘി അനുകൂലികൾ എന്നത് കൊണ്ടുമാത്രം എത്രയോ ബഹുമതികൾ കിട്ടിയിരിക്കുന്നു? അതിലില്ലേ നിങ്ങളുടെ പുഴുത്തു നാറുന്ന രാഷ്ട്രീയം?

ഈ പ്രവണതയെ പണ്ടേ കണ്ട മാർക്സിസ്റ്റ്‌ ചിന്തകൻ അന്റോണിയോ ഗ്രാഷി ഇതിനെ cultural hegemony എന്ന്‌ വിളിച്ചു. രാഷ്ട്രീയം അതിന്റെ grip ശക്തമാക്കുന്നതിന്റെ അടുത്തഘട്ടമാണത്. ഇതിപ്പോൾ എഴുതുമ്പോൾ എന്റെ മേശക്കരികെയുള്ള ഗ്രാഷിയെ പറ്റിയുള്ള ഗ്രന്ഥങ്ങളിലേക്കാണ് എന്റെ കണ്ണുകൾ പോവുന്നത് . അതിലൊന്ന് മികച്ചതാണ്. Derek Boothman പരിഭാഷപ്പെടുത്തി എഡിറ്റ്‌ ചെയ്ത പുസ്തകം. എന്തൊരു genius ആയിരുന്നു ആ മനുഷ്യൻ.

അദ്ദേഹം പറഞ്ഞുതന്ന hegemony ആണ് നാം ചുറ്റും കാണുന്നത്. അതിനു കീഴ്പ്പെടരുത് എന്ന വാശിയാണ് TM കൃഷ്ണയെപോലുള്ളവരെ rebels ആയി മാറ്റുന്നത്.

പറഞ്ഞുവന്നത് കേരളത്തിന്റെ പ്രിയങ്കരനായ മമ്മൂട്ടിക്ക് അവാർഡ് കിട്ടാത്തതിന്റെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. അത് തുറന്നുകാട്ടപ്പെടുമ്പോൾ വിളറിപൂണ്ടിട്ട് ഒരു കാര്യവുമില്ല. സത്യത്തെ തടയാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടാണ് ഈ കൂട്ടനിലവിളിയും മറ്റും.

എട്ടുകാലി മമ്മൂഞ്ഞിയെ പോലെ പട്ടെലിന്റെ യും സുഭാഷ് ബോസിന്റെയും ഭഗത് സിംഗിന്റെയും പിതൃത്വം ഏറ്റെടുക്കാനും എഭ്യന്മാരുടെ mythmaking നടത്താനും മിത്രങ്ങൾക്കു ഇപ്പോൾ വലിയ സേന തന്നെയുണ്ട്.

മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കിൽ അവഗണിച്ചത് എന്ന്‌ പറയരുത്. ആ വാദത്തിന് വിശ്വാസ്യതയില്ല. പക്ഷെ മിത്രങ്ങൾ മനസിലാക്കേണ്ടത് അൻപതു വർഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നിൽക്കുന്ന ഒരു സാന്നിധ്യം അംഗീകരിക്കാൻ മടികാട്ടുമ്പോൾ കുറവ് അനുഭവപ്പെടുന്നത് അവാർഡിനാണ്. അംബേദ്കർ ആയി അഭിനയിച്ചു തിളങ്ങിയ ഒരു നടൻ ഇത്തരം ഒരു ബഹിഷ്‌ക്കരണം അർഹിക്കുന്നില്ല. ജൽപ്പനങ്ങളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top