20 April Saturday

രഹസ്യ സംഘി ഗ്രൂപ്പിൽ അനുമതിയില്ലാതെയും ചിലരെ ചേർത്തു: വർഗീയ വിഷത്തിൽ മനം മടുത്തു ചിലർ ഗ്രൂപ്പുവിട്ടു; തെളിവ് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2017

കൊച്ചി> ഇല്ലാത്ത ലവ് ജിഹാദിനെ നേരിടാൻ സംഘി കേന്ദ്രങ്ങൾ സൃഷ്ടിച്ച മെസഞ്ചർ ഗ്രൂപ്പിൽ, തന്നെ അനുമതിയില്ലാതെ ചേർത്തിരുന്നതായി ഫേസ്‌ബുക്കിൽ എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ. 'അവിടെ തിളച്ച് പൊന്തിയ ഹിന്ദു സഹോദരി സ്നേഹം താങ്ങാവുന്നതിലും അപ്പുറം ആയിരുന്ന' തിനാൽ താൻ ഗ്രൂപ്പ് വിടുകയായിരുന്നുവെന്നു തെളിവിനു സ്‌ക്രീൻ ഷോട്ട് സഹിതം എഴുതുന്നത് വനജ വാസുദേവാണ് . ഇങ്ങനെ ഗ്രുപ്പേ ഇല്ലെന്നു സംഘി പ്രമുഖർ അവകാശപ്പെടുന്നതിനിടയിലാണ് വനജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

രഹസ്യ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം ദേശാഭിമാനി വാർത്ത നൽകിയിരുന്നു.(വാർത്ത ഇവിടെ വായിക്കാം) ഈ വാർത്ത ദേശാഭിമാനി മുക്കിയതായി രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു.

വനജയുടെ പോസ്റ്റിന്റെ പൂർണരൂപം താഴെ:

ഗ്രൂപ്പിൽ രാവിലെ മുതല്‍ ഞാന്‍ ലൗ ജിഹാദിന്റെ ആളാണോ, സംഘപരിവാറിന്റെ ആളാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇന്‍ബോക്സ് നിറയ്ക്കുകയാണ്. എന്താണ് സംഭവം എന്ന് പിടികിട്ടിയില്ല. പിന്നീട് ഒരു സുഹൃത്ത് പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞത്. ഇന്ന് ഒരു ന്യൂസുണ്ടായിരുന്നു. ശ്രീ.കുമ്മനം രാജശേഖരനും, രാഹുല്‍ ഈശ്വരും, ധന്യാരാമനും എല്ലാം ഉള്ള ലൗ ജിഹാദിന് എതിരെയുള്ള സംഘപരിവാറിന്റെ ഫേസ്ബുക്ക് ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നു. തെളിവായി കൊടുത്ത സ്ക്രീന്‍ ഷോട്ടില്‍ ഒന്ന് എന്റെ കൂടിയാണ് . അത് എന്നെ ഒരുപാട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിര്‍ത്തിയേക്കുന്നതിനാല്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുക എന്നത് എന്റെ കടമ കൂടിയാണ് .

ഏകദേശം രണ്ട് മാസമായിക്കാണും. ഒരു സുപ്രഭാതത്തില്‍ ഒരു ചാറ്റ് ഗ്രൂപ്പില്‍ ആഡ് ചെയ്തിരിക്കുന്നത് കണ്ടത്. ''ലൗ ജിഹാദ് ഹെല്‍പ്പ് ഡസ്ക് ഏന്നോ മറ്റുമായിരുന്നു പേര്. ഇതെന്താപ്പാ സംഭവം എന്ന് നോക്കിയപ്പോഴാണ് മുസ്ളീം സഹോദരന്‍മാരില്‍ നിന്നും ഹിന്ദുസഹോദരിമാരെ സഹായിക്കാന്‍ തയ്യാറാക്കിയ പ്രത്യക ഡസ്ക് ആണ് അതെന്ന് മനസ്സിലായത്. ഹിന്ദുവോ, മുസ്ളീമോ ക്രിസ്ത്യനോ ആരായാലും സ്നേഹിച്ഛാല്‍ ആണും പെണ്ണും കെട്ടിയിരിക്കണം, അല്ലേല്‍ മേലാല്‍ ഈ പണിക്ക് നിക്കരുത് എന്ന തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളായത് കൊണ്ട് അവിടെ തിളച്ച് പൊന്തിയ ഹിന്ദു സഹോദരി സ്നേഹം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. എന്തായാലും കാലത്ത് വന്നതല്ലേ എന്റെതായ സംഭവന അവിടെ കൊടുത്തേക്കാന്ന് കരുതി. അതാണ് എന്റേതായി സംഘപരിവാര്‍ ഗ്രൂപ്പില്‍ വന്ന ഏക കമന്റ്. (ആദ്യ സ്ക്രീന്‍ ഷോട്ട്.) ആ സംഭാവനയും കൊടുത്ത് രസീത് പോലും കൈപറ്റാതെ അന്ന് തന്നെ ഗ്രൂപ്പിന്റെ മതില്‍ ചാടി ഇറങ്ങി. അതിന് ശേഷം എന്റെ അനുവാദം ഇല്ലാതെ എന്നെ ആ ഗ്രൂപ്പില്‍ ചേര്‍ത്ത മഹാനുഭാവന്‍ ആയ Sureshkrishna Pathinarupothiyil ഇന്‍ബോക്സില്‍ വരികയും ഞാന്‍ എന്റെ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ ഗ്രൂപ്പില്‍ ആരൊക്കെയുണ്ടെന്നോ, അതിലെ ചര്‍ച്ചകള്‍ എന്തെന്നോ, ഇതിന്റെ ഉദ്ദേശം എന്തെന്നോ എനിക്ക് അറിയില്ല....

ഗ്രൂപ്പിൽ ചേർത്തതിന് മാപ്പു ചോദിച്ചു ഗ്രൂപ്പ് അഡ്മിൻ വനജയ്ക്ക് ഇൻബോക്സ് ചെയ്ത കുറിപ്പ്

ഗ്രൂപ്പിൽ ചേർത്തതിന് മാപ്പു ചോദിച്ചു ഗ്രൂപ്പ് അഡ്മിൻ വനജയ്ക്ക് ഇൻബോക്സ് ചെയ്ത കുറിപ്പ്

ഇനി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. നിങ്ങളെപോലെ തന്നെ വ്യക്തമായ രാഷ്ട്രീയം എനിക്ക് ഉണ്ട്. വ്യത്യസ്ഥ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഉറ്റ സുഹൃത്തുക്കള്‍ ഉണ്ട്. നന്മയുടെ ലോകത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ട് വന്നതും തോളൊട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ കൂടുതലും മുസ്ളീം സഹോദരന്‍മാരാണ്. എന്റെ സഹോദരങ്ങളെ ഏട്ടാ എന്ന് വിളിക്കുന്ന അതേ സ്നേഹത്തോടെയാണ് ഇക്ക എന്ന് അവരെ വിളിക്കുന്നത്. വ്യതസ്ത ജാതിയില്‍ നിന്ന് (ഹിന്ദു മുസ്ളീം ) വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്ന കൂട്ടുകാര്‍ ഉണ്ട്. നിങ്ങള്‍ ഈ പറയുന്ന പ്രേമിച്ച് മതം മാറ്റല്‍ നടക്കുന്നുണ്ടാവാം. ലൗ ജിഹാദെന്ന് ആവും പേരും. എനിക്ക് ഇതൊന്നും അറിയാനോ അതിന്റെ പിറകിന് പോകാനോ താത്പര്യം ഇല്ല. നാളെ എന്റെ അനിയന്‍ മറ്റൊരു ജാതിയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കൂട്ടി വന്നാല്‍ ജാതിയും മതവും കുത്തിപ്പൊളിച്ച് നോക്കാതെ അവനേയും അമ്മയേയും ഒരുപോലെ ഉള്‍കൊണ്ട് സ്നേഹിക്കാന്‍ പ്രാപ്തിയുണ്ടോന്നെ ഞാന്‍ നോക്കൂ. വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നല്ലവശങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.

കുറെനാളായി ചോദിക്കാതേം പറയാതേം കൊണ്ടുപോയ കണ്ട ഗ്രൂപ്പിലെല്ലാം ആഡ് ചെയ്യുന്ന ആങ്ങളമാരോട് രണ്ട് കവിള്‍ സംസാരിക്കണം എന്ന് വിചാരിച്ചിട്ട് ഇമ്മിണി നാളായി. ആ ദണ്ണം ഞാനങ്ങ് തീര്‍ക്കുകയാ...
''അല്ലയോ മഹാനുഭാവന്‍മാരെ , മിക്കവാറും ഫേക്കുകള്‍ , ഫെമിനിസ്റ്റുകള്‍, സദാചാര മൊത്തകച്ചവടക്കാര്‍, രാത്രിയില്‍ ഉറങ്ങാന്‍ തൊട്ടില് കെട്ടി താരാട്ട് പാടുന്ന ആങ്ങളമാര്‍, തിരിച്ച് എന്തേലും ചോദിച്ചാല്‍ അപ്പോള്‍തന്നെ ബ്ളോക്കാഫീസിലേക്ക് വിടുന്ന ചേച്ചിമാര്‍ അവരുടെ ഭടന്‍മാര്‍ തുടങ്ങിയ സങ്കര ഇനങ്ങളുടെ ഒറ്റയ്ക്കും കൂട്ടമായും ഇന്‍ബോക്സിലേക്കും, പോസ്റ്റുകള്‍ക്ക് അടിയിലേക്കും കാല്‍നട ജാഥ നടത്താറുണ്ട്. അതിന്റെ കൂടെ ഇതൂടെ വയ്യ..വേണ്ടാത്തോണ്ട.എനിക്ക് താത്പര്യം ഉള്ള ഗ്രൂപ്പുകളില്‍ ഞാന്‍ അങ്ങോട്ട് റിക്വസ്റ്റ് കൊടുത്ത് ചേരുന്നുണ്ട്. അല്ലാത്തിടത്ത് നിന്ന് പുറപ്പെട്ട് പോയിട്ടും ഉണ്ട്. ങ്ങള്‍ എന്ത് ഗ്രൂപ്പ് വേണേലും നടത്തിക്കോ. പക്ഷേ അതിലേക്ക് ആളിനെ ചേര്‍ക്കുമ്പോള്‍ അവരുടെ അനുവാദത്തോടെ ചേര്‍ക്കുക എന്ന മിനിമം മര്യാദ കാട്ടുക. എത്രയാന്ന് വച്ചാടാ ഉവ്വേ മതില്‍ ചാടി രക്ഷപെടുക. നിങ്ങളുടെ ഒക്കെ 'കത്തി കുഴപ്പ് ' (എഴുത്തുകാര്‍ അശ്ളീലപദം ഉപയോഗിക്കരുതെന്ന അലിഖിത താത്പര്യാര്‍ത്ഥം ) കാരണം ബാക്കി ഉള്ളവന് ഇങ്ങനെ വരുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഇനി മേലില്‍ ഏതേലും ഗ്രൂപ്പില്‍ ഞാനറിയാതെ കൊണ്ടിട്ടാല്‍ അഞ്ചാറ് കവിള്‍ സംസാരിക്കുമെന്ന് മാത്രമല്ല അതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നാറ്റിക്കാവുന്നതിന്റെ പരമാവധി ഞാന്‍ നാറ്റിക്കും. അമ്മച്ചിയാണേ ഞാന്‍ ചെയ്തിരിക്കും.

ഇത്രയും പറഞ്ഞിട്ടും ഇനിയും ലൗ ജിഹാദ്, വാര്‍ത്ത, സംഘപരിവാര്‍, സ്ക്രീന്‍ ഷോട്ട്, ഉള്ളതാണോ എന്നൊക്കെ ആനയേയും തെളിച്ച് ഇന്‍ബോക്സിലേക്ക് വരുന്ന നിഷ്കളങ്ക ദേഹങ്ങള്‍ക്ക് അവിടെ ഇഞ്ചിയും പച്ചമുളകും ഇടിച്ച് ചേര്‍ത്ത ബോഞ്ചിവെള്ളങ്ങള്‍ കലക്കി വച്ചിട്ടുണ്ട്. മട മടാന്ന് മുക്കി കുടിപ്പിച്ചെ വിടൂ...,വേറെ നിവര്‍ത്തി ഇല്ലാത്തോണ്ടാ...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top