19 April Friday

ജാതി ഭ്രാന്തന്മാരുടെ 'ജന്മഭൂമി'; തുല്യതാ ബോധം മനസില്‍ സൂക്ഷിക്കുന്ന ഓരോ മലയാളിയും ഈ ജാതി ഭ്രാന്തിനെതിരെ രംഗത്ത് വരും: പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

കൊച്ചി >  മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച ബിജെപി മുഖപത്രം ജന്മഭൂമിയുടെ ജാതിഭ്രാന്തിനെതിരെ  തുല്യതാ  ബോധം മനസില്‍ സൂക്ഷിക്കുന്ന ഓരോ മലയാളിയും രംഗത്ത് വരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയോട് ബിജെപി പിന്‍പറ്റുന്ന നവ ബ്രാഹ്മണ്യത്തിന്റെ സമീപനം ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി ഇതിലും ഭീകരമായിരിക്കുമെന്നും മുഹമ്മദ് റിയാസ് കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജാതി ഭ്രാന്തന്മാരുടെ ''ജന്മഭൂമി''...

മലയാളത്തിലിറങ്ങുന്ന ബിജെപിയുടെ മുഖപത്രം ജന്മഭൂമിയുടെ ഒന്നാം പേജില്‍ വന്ന കാര്‍ട്ടൂണാണിത്. നമ്മുടെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആണ് അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ പറഞ്ഞു ഇതില്‍ അധിക്ഷേപിച്ചിരിക്കുന്നത്.

നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനെ ജാതി പേര് പറഞ്ഞു അധിക്ഷേപിച്ചപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് വിരോധത്താല്‍ അന്ധരായ ചിലരുടെ മാത്രം ജല്പനകളായി ആ വര്‍ത്തമാനങ്ങളെ കണ്ട് ന്യായീകരിച്ചവര്‍ ഇതിനു മറുപടി പറയണം. തെങ്ങു കയറ്റക്കാരന്റെ മകന്‍ മുഖ്യമന്ത്രി ആയതില്‍ സ്വയം അഭിമാനിക്കുന്ന ജനതയുടെ കേരളത്തില്‍, തെങ്ങു കയറ്റക്കാരന്റെ മകന്‍ തെങ്ങു കയറാന്‍ പോയാല്‍ മതിയെന്ന് യാതൊരു ലജ്ജയുമില്ലാതെ പരിഷ്‌കൃത കേരളത്തിന്റെ മുഖത്ത് നോക്കി പറയുക വഴി മനുസ്മൃതി പറഞ്ഞു വച്ച ചാതുര്‍വര്‍ണ്ണ്യത്തെ സാധുകരിക്കാന്‍ അല്ലാതെ മറ്റെന്താണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത് ?.
ഈ മനുസ്മൃതി ആശയങ്ങള്‍ ഇല്ലെന്ന കാരണത്തിലാണ് ബാബ സാഹേബ് അംബേദ്കറിന്റെ നേതൃത്വത്തില്‍ പുതിയൊരു ഭരണഘടന നിലവില്‍ വന്നപ്പോള്‍ അതിനെ അംഗീകരിക്കില്ലെന്നു ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി പറഞ്ഞത്. ആ ഭരണഘടനാ വിരോധം തന്നെയാണ് സമീപ കാലത്തെ കോടതി വിധിക്കെതിരായ സമരത്തിലും പ്രതിഫലിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയോട് ബിജെപി പിന്‍പറ്റുന്ന നവ ബ്രാഹ്മണ്യത്തിന്റെ സമീപനം ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി പറയേണ്ടതില്ലലോ. ഒരു മനുഷ്യന്റ കഴിവും കഴിവില്ലായ്മയും അയാളേത് കുലത്തില്‍ പിറന്നെന്നനുസരിച്ച് തീരുമാനിക്കുന്ന പ്രാകൃത കാലത്തെ കേരളം കഴിഞ്ഞനൂറ്റാണ്ടിന്റെ പകുതിയോടെ ഉന്‍മൂലനം ചെയ്തതാണ്. അനീതിയുടെ ആ കാലത്തെ തിരിച്ചു കൊണ്ടുവരാനാണു ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. ആധുനിക കേരളത്തിന്റെ തുല്യതാ ബോധം മനസില്‍ സൂക്ഷിക്കുന്ന ഓരോ മലയാളിയും ഈ ജാതി ഭ്രാന്തിനെതിരെ രംഗത്ത് വരും, സംശയമില്ല....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top