11 May Saturday

കെഎസ്‌യുവിൽ നിന്നും വളർന്നില്ല, ആന്റണിയുടെ രാഷ്ട്രീയ അടിസ്ഥാനം കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം, പി രാജീവ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഫേസ്ബുക്ക് കുറിപ്പ്

ശ്രീ എ കെ ആന്റണി കോൺഗ്രസ്സിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് എസ്എഫ്ഐക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. കെഎസ്‌യുവിന്റെ സ്ഥാപക നേതാവെന്ന നിലയിൽ പ്രത്യേകിച്ചും. 'വിമോചന' സമരത്തിലൂടെ വിദ്യാർത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവല്ലോ. അദ്ദേഹം പത്രസമ്മേളനത്തിൽ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങൾക്ക് നിരവധി മറുപടികൾ വന്നു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ നമ്മളെ അസ്വസ്ഥമാക്കേണ്ടത് മറ്റൊന്നാണ്. കോൺഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കർണ്ണാടകയിലേയും ബിജെപിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

ശ്രീ ഏ കെ ആന്റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാ നാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? പി ആർ.എസ് ഡാറ്റ പ്രകാരം ശ്രീ ഏ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്.

പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ശ്രീ ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോഡി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.

എന്നാൽ, ഈ മൗനം എസ്എഫ്ഐ ക്കെതിരായ പ്രചരണത്തിനില്ല.
കെഎസ്‌യുവിൽ നിന്നും വളർന്നില്ല എന്നതല്ല പ്രശ്നം - കോൺഗ്രസ്സിന്റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top