മഹാഗുജറാത്തിനായി നടന്ന പോരാട്ടത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച എകെജിയെ സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് അനുസ്മരിയ്ക്കുന്നു..ഫേസ്‌ബുക്കില്‍ നിന്ന്
ഇന്നു ഗുജറാത്തിനെ പലരുടേയും പേരിൽ അവതരിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ, ഗുജറാത്ത് എന്ന സംസ്ഥാനത്തിന് മറക്കാൻ കഴിയാത്ത വ്യക്തിയാണ് എകെജി.
ഗുജറാത്തില്ലാതിരുന്ന കാലം. ഇന്നത്തെ ഗുജറാത്ത് ബോംബെയുടെ ഭാഗമായിരുന്നു. മഹാഗുജറാത്തിനായി ജനങ്ങൾ അണിചേർന്നു. കോൺഗ്രസും മുഖ്യമന്ത്രി മൊറാർജി ദേശായിയും അതിനെതിരെ നിലപാട് സ്വീകരിച്ചു. ഭാഷാ സംസ്ഥാനത്തിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നിലകൊണ്ടു. ഗുജറാത്തിലെ പോരാട്ടത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാർലമെണ്ട് അംഗമായിരുന്ന ഏ കെ ജി അങ്ങോട്ട് ചെന്നു. 'അഹമ്മദാബാദിനടുത്തുള്ള എല്ലാ റെയിൽവേ സ്റ്റേഷനനുകളിലും ജനങ്ങൾ തിങ്ങി കുടിയിരുന്നു. അവർ യാതൊരു സങ്കോചവും കൂടാതെ ഞങ്ങളുടെ മുറിയിൽ ചാടിക്കയറി.
ഗുജറാത്തിലെ എം പിമാർ എന്തുകൊണ്ടാണ് സ്ഥലത്ത് എത്താത്തതെന്ന് അവർ തിരക്കി.' ( എന്റെ ജീവിതകഥ പേജ് 227)
ദിവസങ്ങളോളം ഏ കെ ജി അവിടെ സമരമുഖത്ത് ചെലവഴിച്ചു. ഒരു വശത്ത് കർഫു, മറു വശത്ത് ടിയർ ഗ്യാസ് , ലാത്തിച്ചാർജ് . എന്നിട്ടും ജനങ്ങളുടെ ആവേശം ഉയർന്നു തന്നെ നിന്നു. ' കമ്യുണിസ്റ്റ്, സോഷ്യലിസ്റ്റ് പാർടികളാണ് ഈ സമരത്തിന്റെ പിന്നിലുള്ളതെന്നും പറഞ്ഞ് സമരം തകർക്കാൻ അവർ ശ്രമിച്ചു കൊണ്ടേയിരുന്നു. ഈ രണ്ട് പാർടികൾക്കും അന്ന് വളരെ കുറച്ച് അനുഭാവികളേ ഉണ്ടായിരുന്നുള്ളു. ' ജീവിതത്തിൽ അതിനു മുമ്പ് പാർടി ഓഫിസ് കാണുക പോലും ചെയ്യാത്ത ആയിരങ്ങൾ വഴിയന്വേഷിച്ച് വന്നു കണ്ട കാര്യം ഏ കെ ജി അനുസ്മരിക്കുന്നു.
ജയഗ്നി ലാൽ എന്നൊരാൾ നിശാനിയമം ഇല്ലാത്ത സ്ഥലത്തു കുടെ പോകുമ്പോൾ പോ ലിസ് വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് മടങ്ങിയ ഏകെജിയെ പാർടി ഓഫിസിൽ വെച്ച് അറസ്റ്റ് ചെയ്തു സബർമതി ജയിലിടച്ചു. ' പാർലമെന്റ് മെമ്പറായിട്ടും ജയിലിലെ എന്റെ അനുഭവങ്ങൾ പഴയതു തന്നെയായിരുന്നു. മരണശിക്ഷക്ക് വിധിച്ചവരുടെ കൂടെയാണ് എന്നെ പാർപ്പിച്ചത്. '
ജയിലിലെ ഭീകരാന്തരീക്ഷത്തിനെതിരെ ഏ കെ ജി നിരാഹാര സമരം പ്രഖ്യാപിച്ചു. നാലാം ദിവസം കോടതിയിൽ ഹാജരാക്കുമ്പോൾ പതിനായിരങ്ങൾ തിങ്ങിക്കൂടി. ജനതിരക്ക് കാരണം അന്ന് കേസെടുക്കാൻ പോലും കഴിഞ്ഞില്ല. ആഴ്ചകളോളം ഏ കെ ജി ജയിലിൽ കിടന്നു. മാർച്ച് 12നു ജയിലിലടക്കപ്പെട്ട അദ്ദേഹത്തെ ഏപ്രിൽ 6 നാണ് വിട്ടയച്ചത്. പതിനായിരങ്ങൾ ജയിലിനു പുറത്തേക്കുവന്ന സഖാവിനെ സ്വീകരിച്ചു. വൻ സ്വീകരണ പൊതയോഗത്തിൽ ഏ കെ ജി പ്രസംഗിച്ചു. ജയിൽ വിമോചിതനായ എ കെ ജി ഗുജറാത്തിലാകെ സഞ്ചരിച്ച് പോരാട്ടത്തെ നയിച്ചു. ശക്തമായ ജനകീയ പോരാട്ടങ്ങളുടെ ഭാഗമായി ഭാഷ സംസ്ഥാനങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി.
ഏ കെ ജിയുടെ ആത്മകഥ വായിച്ച് പലതും ഗണിക്കുന്നവർ ഇതൊന്നും കാണില്ല. ഗുജറാത്ത് ഭരിക്കുന്നവരുടെ മുൻ തലമുറയല്ല ആ സംസ്ഥാനത്തിനായി ത്യാഗം അനുഭവിച്ച് ജയിലിൽ കിടന്ന് പോരാട്ടം നയിച്ചത്. എ കെ ജി എന്ന ജനകീയ കമ്യുണിസ്റ്റ്. ഓർമ്മകൾ ഉണ്ടായിരിക്കണം...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..