26 April Friday

വെട്ടിയെടുത്ത് ഐസിലിട്ട് ഹോസ്‌പിറ്റലിൽ കൊണ്ടുപോയി വിൽക്കാൻ കഴിയുന്ന സാധനമല്ല അവയവം... ഡോ. അരുൺ മംഗലത്ത് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2022

ഇലന്തൂർ കൊല്ലപ്പെട്ട സ്ത്രീകളുടെ അവയവങ്ങൾ വിൽക്കാൻ ശ്രമിച്ചു എന്ന് തരത്തിലുള്ള റിപ്പോർട്ടുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ജനറൽ സർജൻ ഡോ. അരുൺ മംഗലത്ത്. അവയവം ദാതാവിൽ നിന്ന് സ്വീകർത്താവിൽ എത്തിക്കാൻ എന്തൊക്കെ സാഹസങ്ങളാണ് നമ്മൾ കാട്ടിയിട്ടുള്ളത്. അതിനിടയിലാണ് ചില കാനിബാളുകളും "അവയവ മാഫിയ"യും ചേർന്ന് കൊല്ലപ്പെട്ടവരുടെ അവയവം അടിച്ചുമാറ്റി എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. വെട്ടിയെടുത്ത് ഐസിലിട്ട് ഹോസ്‌പിറ്റലിൽ കൊണ്ടുപോയി വിൽക്കാൻ കഴിയുന്ന സാധനമാണ് അവയവം എന്ന് ഇന്നും വിശ്വസിക്കുന്നവരോട് എന്തു പറയാൻ- ഡോ. അരുൺ എഴുതുന്നു.


ഒരു മാസം മുൻപേ രാത്രിയിൽ എനിക്കൊരു കോൾ വന്നു. " അരുൺ നാളെ ഫ്രീ ആണോ ?"
"അല്ല, എനിക്കു വാസ്കുലാർ ലിസ്റ്റിന് പോകാനുണ്ട്. എന്താ കാര്യം"
"നാളെ ഒരു എക്സ്റ്റ്രാക്ഷൻ ഉണ്ട്. അതിന് സഹായിക്കാൻ ഉണ്ടാവുമോ എന്നറിയാനായിരുന്നു. സാരമില്ല."
പിറ്റേന്ന് രാവിലെ ആശുപത്രിയിൽ പാർക്ക് ചെയ്തു വരുമ്പോൾ ഒരു ഹെലിക്കോപ്റ്റർ ഹെലിപ്പാഡിൽ കിടപ്പുണ്ട്. നഗരത്തിൽ നിന്നുള്ള ഒരു സംഘം രണ്ടുമൂന്ന് കൂറ്റൻ പെട്ടിയും ഒക്കെയായി വന്നിറങ്ങിയിരിക്കയാണ്. സിറ്റിയിലെ മുൻനിര ആശുപത്രിയിൽ നിന്നുള്ള സർജന്മാരും നേഴ്സസും ആണ് ടീമിൽ. അപ്പോഴാണ് അവയവങ്ങൾ ട്രാൻസ്പോർട്ട് ചെയ്യുകയാണ് അന്നത്തെ എക്സ്ട്രാക്ഷൻ എന്നെനിക്ക് മനസിലായത്.

ഞങ്ങളുടെ ആശുപത്രിയിൽ തലച്ചോർ മരണം സംഭവിച്ച ഏതോ ഒരു ഹതഭാഗ്യന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ്. ആ അവയവങ്ങൾ ശരീരത്തിൽ നിന്ന് കൃത്യമായി നീക്കി യാതൊരു കുഴപ്പവും സംഭവിക്കാതെ പെട്ടെന്ന് നഗരത്തിലെ ആശുപത്രികളിൽ എത്തിച്ച് രോഗബാധിതർക്ക് വച്ചു പിടിപ്പിക്കാനുള്ള സംഘമാണ് എത്തിയിരിക്കുന്നത്. അനേകം സർജന്മാർ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലേക്കാണ് പുറത്തുനിന്ന് ട്രാൻസ്പ്ലാന്റേഷനിൽ വിദഗ്ധരായ സർജന്മാരുടെ ഒരു സംഘം എത്തുന്നത്. അവർക്ക് ആവശ്യമായ എന്തെങ്കിലും ചെറിയ സഹായം നൽകുക മാത്രമാണ് നമ്മൾക്കു ചെയ്യാനാകുക. അത്രയും അധികമാണ് ഇതിൽ വേണ്ട വൈദഗ്ധ്യം.

നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. മെഡിക്കൽ കോളേജിൽ അവയവമാറ്റം നടന്നതൊക്കെ എത്ര വലിയ വാർത്തയായാണ് നാം കൊണ്ടാടുന്നത്. പെട്ടെന്ന് അവയവം ദാതാവിൽ നിന്ന് സ്വീകർത്താവിൽ എത്തിക്കാൻ എന്തൊക്കെ സാഹസങ്ങളാണ് നമ്മൾ കാട്ടിയിട്ടുള്ളത്. അതിനിടയിലാണ് ചില കാനിബാളുകളും "അവയവ മാഫിയ"യും ചേർന്ന് കൊല്ലപ്പെട്ടവരുടെ അവയവം അടിച്ചുമാറ്റി എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. സ്വന്തം ലേഖനങ്ങളെങ്കിലും ഈ ലേഖകന്മാർ വായിക്കുന്നുണ്ടോ എന്നതാണ് എന്റെ സംശയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top