26 April Friday

'പ്രതിക്കുട്ടിലായ ചാനലിന് മറുപടിയില്ലെന്നത് ആക്ഷേപം ശരിവയ്ക്കുന്നു'-മംഗളത്തില്‍നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍കൂടി രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2017

കൊച്ചി > മംഗളം ചാനലിന്റെ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍കൂടി രാജിവെച്ചു. ചാനലിന്റെ തൃശൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ നിഥിന്‍ അംബുജന്‍ ആണ് രാജിവെച്ചത്. ചാനല്‍ ആദ്യ ബിഗ് ബ്രേക്കിങ്ങ് എന്ന നിലയില്‍ പുറത്തുവിട്ട വാര്‍ത്തയോട് വിയോജിച്ചാണ് രാജി.

ചാനലിനെതിരെ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം നല്‍കാനായിട്ടില്ല. ഇത് ചാനലിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ്. ഇത്തരം മാധ്യമപ്രവര്‍ത്തനത്തോട് യോജിപ്പില്ല എന്നു മാത്രമല്ല ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്ന് ബോധ്യം ഉണ്ടെന്നും നിഥിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്‌‌ബുക്ക് പോസ്റ്റ് ചുവടെ:

ഇന്നലെ വരെ ഞാന്‍ മംഗളം ടെലിവിഷന്‍ കുടുബാംഗമായിരുന്നു. ഇന്ന് മംഗളം ടെലിവിഷന്‍ എന്നെയേല്‍പ്പിച്ച ഉത്തരവാദിത്തമായ തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്.ഫെബ്രുവരി 8നായിരുന്ന ജേര്‍ണലിസ്റ്റ് ട്രെയിനി എന്ന നിലയില്‍ ഞാന്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.ഫെബ്രുവരി 24ന് തൃശ്ശൂര്‍ ബ്യൂറോയിലെ ചാനല്‍ റിപ്പോര്‍ട്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.മാധ്യമ പ്രവര്‍ത്തനമെന്നത് ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും,സാധാരണക്കാര്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്തയര്‍പ്പിക്കന്നതു കൊണ്ടും ഏല്‍പ്പിച്ച ചുമതലയെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തത്. ചാനലിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തയെന്ന നിലയില്‍ ഇതിന്റെ ഉദ്ഘാടനവേളയിലും ചാനല്‍ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുമെന്ന് ഞാനും ഏറെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ 26ന് 11 മണിക്ക് ചാനല്‍ ഓണ്‍എയര്‍ ചെയ്ത ബ്രേക്കിംഗ് ന്യൂസിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ...

ന്യൂസ് പുറത്ത് വിട്ടതിന് ശേഷം അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ സംഭാഷണത്തിലെ സ്ത്രി ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയില്‍ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോണ്‍ കട്ട് ചെയ്തില്ല (അതിനര്‍ഥം അവരുടെ ഇഷ്ടപ്രകാരമുള്ള സംഭാഷണമായിട്ടല്ലേ അതിനെ കാണേണ്ടത് ),ഇതില്‍ അവര്‍ക്ക് പരാതിയുണ്ടോ, ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല.

ഇനി മാധ്യമ പ്രവര്‍ത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ ? ഇത്തരത്തില്‍ ഉയര്‍ന്നു വന്ന വിവാദ ചോദ്യങ്ങള്‍ക്ക് ചാനല്‍ രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍ക്കുമെന്ന് കരുതി. എന്നാല്‍ വാര്‍ത്ത പുറത്ത് വിട്ട് നാലുനാള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് ഇത്തരം ചോദ്യങ്ങള്‍ക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.ഇത് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതാണ്

വാസ്തവമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.അങ്ങനെയെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍.അത്തരം മാധ്യമ പ്രവര്‍ത്തനത്തോട് യോജിപ്പുമില്ല.പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവര്‍ത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവര്‍ത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടത്.

സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നല്‍കി കൊണ്ട് തുടക്കം കുറിച്ച് ,ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവര്‍ത്തകരാകെ സംശയത്തിന്റെ നിഴലിലായി.സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാര്‍മ്മികതയുടെയുമൊക്കെ അതിര്‍ത്തികള്‍ കൂടുതല്‍ അവ്യക്തമാവുകയും ചെയ്തു.

ചാനല്‍ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളില്‍ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെതുകയും ചെയ്തു.
അത് തന്നെയാണ് മംഗളത്തില്‍ നിന്ന് പടിയിറങ്ങാം എന്ന നിലപാടിലേക്ക് കൊണ്ടെത്തിച്ചത്.

അതിന്യൂനപക്ഷം വരുന്ന സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വര്‍ഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവര്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണ....

(മംഗളം ടെലിവിഷന്‍ അംഗമെന്ന നിലയില്‍ വാര്‍ത്ത വന്നതിന് ശേഷം വ്യക്തിപരമായും അല്ലാതെയും അത്തരം മാധ്യമ സംസ്കാരത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോടുള്ള മറുപടിയാണിത് ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top