28 March Thursday

'ഇഷ്ടമുള്ള ഒരാള്‍ എന്നാല്‍, കയ്യിലെ പാവ അല്ലെന്ന ബോധം വളരണം. ക്രിമിനല്‍ മനസുള്ള കൗമാരത്തെ തിരുത്തിയേ മതിയാകൂ'

വെബ് ഡെസ്‌ക്‌Updated: Friday Oct 1, 2021

സാമൂഹ്യ ഇടങ്ങള്‍ ഇല്ലാതാവുകയും, സംഘര്‍ഷ രഹിതമായ അനുഭവങ്ങളിലൂടെ വളര്‍ന്നു വരികയും ചെയ്യുന്ന കൗമാരം ഇന്ന് സാമൂഹ്യ പ്രശ്‌നമായി വളരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ഒരു നിമിഷം കൊണ്ട്, സ്‌നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സുമായി നടക്കുന്ന കൗമാരത്തെ തിരുത്തിയേ മതിയാകൂ. 'യെസ്' എന്ന് മാത്രമല്ല, 'നോ' എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിജയങ്ങള്‍ മാത്രമല്ല ജീവിതത്തില്‍, പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികള്‍ പഠിക്കണമെന്നും റഹിം പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിതിനാമോളെ അനുസ്മരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് റഹീമിന്റെ പ്രതികരണം. ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു മരണപ്പെട്ട നിതിന.

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


ബന്ധങ്ങളില്‍ വീണ്ടും ചോര പടരുന്നു.
അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്. ഇന്ന് പാലാ സെന്റ് തോമസ് കോളേജില്‍ വച്ചു ഒരു പെണ്‍കൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു.

നിതിനാ മോള്‍ ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടി ആയിരുന്നു. സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്.

കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണ്. ഭാവിയില്‍ സമൂഹത്തിന് തുണയാകേണ്ട, വ്യത്യസ്ത മേഖലകളില്‍ ശോഭിക്കേണ്ട പ്രതിഭകളാണ് 'സുഹൃത്തിന്റെ'ചോരക്കൊതിയില്‍ ഇല്ലാതാകുന്നത്.

ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്.
യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറയെ നമ്മള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
വിജയങ്ങള്‍ മാത്രമല്ല ജീവിതത്തില്‍, പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികള്‍ പഠിക്കണം. സാമൂഹ്യ ഇടങ്ങള്‍ ഇല്ലാതാവുകയും, സംഘര്‍ഷ രഹിതമായ അനുഭവങ്ങളിലൂടെ വളര്‍ന്നു വരികയും ചെയ്യുന്ന കൗമാരം ഇന്ന് സാമൂഹ്യ പ്രശ്‌നമായി വളരുന്നു. ഒരു നിമിഷം കൊണ്ട്, സ്‌നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സുമായി നടക്കുന്ന കൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ..

ഇനി ഇതുപോലെ ഒരു ദുരന്ത വാര്‍ത്തയും ഉണ്ടാകാതിരിക്കട്ടെ. ആണ്‍ പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനര്‍വായന വേണം. ഇഷ്ടമുള്ള ഒരാള്‍ എന്നാല്‍, തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരില്‍ വളരണം.

കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദര്‍ശിച്ചു.
കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാന്‍ എല്ലാ
നിയമ സഹായവും ഉറപ്പാക്കും.
നിതിനയ്ക്ക് ആദരാഞ്ജലികള്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top