26 April Friday

കയ്പമംഗലം വീണ്ടും കയ്ക്കുന്നു; ഡീന്‍ കുര്യാക്കോസിനെ പരിഹസിച്ച് പ്രതാപന്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2016

തിരുവനന്തപുരം > യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതിന് ശേഷം കയ്പമംഗലം സീറ്റ് ആവശ്യപെട്ട് പ്രതാപന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് സംബന്ധിച്ചുള്ള വിവാദത്തിന്റെ തുടര്‍ച്ചയായാണ് വിമര്‍ശനം. കത്ത് സംബന്ധിച്ച് പ്രതാപനെതിരെ പരസ്യമായി രംഗത്ത് വന്ന ഡീന്‍ കുര്യാക്കോസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതാപന്റെ പോസ്റ്റ്. ഏപ്രില്‍ 21ന് അര്‍ദ്ധരാത്രി ഡീന്‍ തന്നെ കണ്ട് വന്നതും മാപ്പപേക്ഷിച്ചതും സഹിതം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

കയ്പമംഗലം സീറ്റ് ചോദിച്ച പ്രതാപന്റെ ആദര്‍ശം എവിടെപോയെന്നും പൊയ്മുഖം അഴിഞ്ഞുവീണെന്നും പരസ്യമായി പ്രതികരിച്ച ഡീന്‍ കുടുക്കിലായിരുന്നു. കത്തില്ലെന്ന് ഹൈക്കമാന്‍ഡും സുധീരനും വ്യക്തമാക്കിയതോടെ ഡീന്‍ പ്രതാപനെ കണ്ട് മാപ്പപേക്ഷിച്ചത് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രതികരിക്കാഞ്ഞതുമാണ് പ്രതാപന്റെ പോസ്റ്റിന് കാരണം.

പ്രതാപന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ഏപ്രിൽ 21.

അന്ന് ഞാൻ വീട്ടിലെത്താൻ പതിവിലും ഒരു മണിക്കൂറോളം വൈകി.
രാവിലെ ആരംഭിച്ച തിരക്കുപിടിച്ച യാത്രകളും, തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളും കഴിഞ്ഞ് പാർട്ടി തല അവലോകന യോഗങ്ങൾ അർദ്ധരാത്രി കഴിഞ്ഞും തുടർന്നു.

മാളയിലെ എന്റെ എം.എൽ.എ. ഓഫീസിൽ കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.ധനപാലന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞപ്പോൾ പുലർച്ചെ രണ്ടു മണി കഴിഞ്ഞു. മണിക്കൂറുകളായി എന്നെ കാത്തു നിന്ന മാധ്യമ പ്രവർത്തകരുടെ അഭിമുഖവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മണി പുലർച്ചെ മൂന്നര.

തളിക്കുളത്തെ എന്റെ വീട്ടിലെക്കുള്ള ഇടവഴിയിൽ ആ നേരത്തും രണ്ടു പേർ കാറിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എന്റെ പുറകെ തെല്ലു മടിയോടെ അവർ വീട്ടിലേക്ക് കയറി വന്നു.
ഒരാൾ യൂത്ത് കോൺഗ്രസ് നേതാവ് സുനീറായിരുന്നു. മറ്റേയാളെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല.
അത് സാക്ഷാൽ ഡീൻ കുര്യാക്കോസായിരുന്നു.

എന്റെ ഫോണിൽ, എന്നെയൊന്ന് നേരിട്ട് വിളിച്ചിരുന്നെങ്കിൽ, ഡീൻ... താങ്കൾക്ക് രാത്രി പതിനൊന്ന് മണി മുതൽ ഈ നേരം വരെ ഈ ഇരുൾ മൂടിയ ഇടവഴിയിൽ എന്നെ കാത്ത് കാറിലിരിക്കേണ്ടി വരില്ലായിരുന്നു.
ഒരു നിമിഷം പോലും പാഴാക്കാനില്ലാത്ത അതി നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ പ്രത്യേകിച്ച്...

ഞാൻ മാളയിലെ എം.എൽ.എ ഓഫീസിലേക്ക് വരാൻ പറഞ്ഞേനെ, അല്ലെങ്കിൽ ഡീനിനടുത്തേക്ക് ഞാൻ വരുമായിരുന്നല്ലോ...? അത്രയേറെ ആദരവുണ്ട് താങ്കൾ 'അലങ്കരിക്കുന്ന' ആ പദവിയോട്, എന്നെപ്പോലുള്ള സാധാരണക്കാരായ കോൺഗ്രസ്സുകാർക്ക്. കാരണം ഏ.കെ.ആന്റണിയും വി.എം.സുധീരനും പോലുള്ള മഹാരഥന്മാർ യുവാക്കളുടെ ശബ്ദമെന്താണെന്ന് കാണിച്ചു കൊടുത്ത് മാറ്റുകൂട്ടിയ പദവിയാണത്.

ഡീൻ ഉറക്കച്ചടവോടെ ഏറെ സംസാരിച്ചു. 'ആവേശം കൊണ്ടും വികാരം കൊണ്ടും, എടുത്തു ചാടി നടത്തിയതാണ് ആ പ്രസ്താവന... തെറ്റുപറ്റിപ്പോയി...... ക്ഷമിക്കണം.... ' അങ്ങനെ എന്തൊക്കെയോ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു., വീടിന്റെ തൊട്ടു കിഴക്കുള്ള തളിക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് സുപ്രഭാതം കേൾക്കുന്നവരെ.

ഞാനെന്റെ മനസു തുറന്നു: 'ജീവിതത്തിലിന്നേ വരെ എന്നോട് കടുത്ത ക്രൂരത കാട്ടിയവരോട് പോലും മനസിൽ പരിഭവം സൂക്ഷിക്കാനറിയാത്ത ദുർബലനാണു ഞാൻ. ഞാനൊരു ദൈവവിശ്വാസിയാണ്. മുകളിലുള്ളയാൾ എല്ലാം കാണുന്നുണ്ടെന്നു മാത്രം വിശ്വസിക്കാനാഗ്രഹിക്കുന്ന ഒരാൾ... ആ വിശ്വാസം തന്നെയാണ് ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ഡീൻ ഏറ്റു പറച്ചിലുകൾ തുടരുമ്പോഴും, നിറഞ്ഞ ഉന്മേഷത്തോടെ, പുഞ്ചിരിയോടെ മറുപടി പറയാൻ എനിക്ക് ഊർജമാകുന്നത്...

പിന്നെ ഡീൻ....

ആവേശത്തിെന്റയും ക്ഷുഭിത യൗവ്വനത്തിന്റെയും കാര്യം... യുവത്വത്തിന്റെ എടുത്തു ചാട്ടവും ചോരത്തിളപ്പും എനിക്കും ഏറെ ഇഷ്ടമാണ്.
മറ്റാരേക്കാളുമേറെ ഞാൻ അത്തരക്കാരെ പ്രോത്സാഹിപ്പിക്കാറും, പിൻതുണക്കാറുമുണ്ട്.
ഞങ്ങളുമെടുത്തിട്ടുണ്ട്, കഴിഞ്ഞ നാളുകളിലൊക്കെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ നിരവധി നിലപാടുകൾ...

പക്ഷേ നിലപാടുകളെടുക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഓർമിപ്പിക്കട്ടെ..

ഒന്ന്:
ചാനൽ മൈക്കുകളുടെയും ക്യാമറ ഫ്ലാഷുകളുടെയും മുന്നിൽ നെഞ്ചുവിരിച്ചെടുക്കുന്ന നിലപാടുകൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ അതേ മാധ്യമപ്പടയ്ക്കു തന്നെ മുന്നിൽച്ചെന്ന് തെറ്റുപറ്റിയെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവമുണ്ടാകണം. അല്ലാതെ ആർക്കെതിരെ നിലപാടെടുത്തോ, അവർക്കടുത്ത് ചെന്ന് രഹസ്യമായി തെറ്റ് ഏറ്റുപറയുകയല്ല, വേണ്ടത്.

മറ്റൊന്ന്:
സാധാരണക്കാരനെ ബാധിക്കുന്ന, നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയേയും... മണ്ണിനെയും മനുഷ്യനേയും ബാധിക്കുന്ന നാടിന്റെ ജീവൽപ്രശ്നങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കേണ്ട ഘട്ടങ്ങളിലൊന്നിലെങ്കിലും, പ്രതിരോധത്തിന്റെ ഒരു ചെറുവിരലെങ്കിലും അനക്കാൻ, എപ്പോഴെങ്കിലുമൊരിക്കൽ താങ്കൾ പറഞ്ഞ ആവേശവും എടുത്തു ചാട്ടവുമെല്ലാം ഉപയോഗിക്കണമെന്നു കൂടി ഓർമിപ്പിക്കട്ടെ.

ഈ കൂടിക്കാഴ്ചയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ നിറ സാന്നിദ്ധ്യമായ ഡീൻ അവിടെ എന്തെങ്കിലുമെഴുതുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..
തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞെങ്കിലും അതുണ്ടാകുമെന്ന് കരുതി...
ഒന്നും കാണാതിരുന്നതിനാലാണ് ഇപ്പോൾ എനിക്കിത് കുറിക്കേണ്ടി വന്നത്.

തെരഞ്ഞെടുപ്പിന് മുൻപായി നിറഞ്ഞ സദസ്സിൽ ആടിയ ഈ കഥയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരും മുമ്പേ തന്നെ തിരശീല വീഴട്ടെ എന്നു കരുതുന്നു.
വൃഥാ നമുക്കാർക്കും ഇനിയും ഇതൊക്കെ ഓർത്തും ചർച്ച ചെയ്തും സമയം കളയാനില്ലല്ലോ..

ഇതു തുറന്നെഴുതുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. നമ്മുടെ സമൂഹത്തിന് യുവാക്കളിൽ ഏറെ പ്രതീക്ഷയുണ്ട്.
അതിനാൽ തന്നെ നമ്മുടെ കൊച്ചനുജന്മാരും അനുജത്തിമാരും നല്ല മാതൃകകളാണ് കണ്ട് പഠിക്കേണ്ടത്.

മറ്റൊന്ന് എന്നോട് സ്നേഹമുള്ള ചിലർക്കെങ്കിലും ഡീനിനോട് മനസ്സിൽ പരിഭവം തോന്നിയിട്ടുണ്ടെങ്കിൽ, അവരിനിയും ആ പരിഭവം മനസ്സിൽ സൂക്ഷിക്കാതിരിക്കുകയും വേണം എന്നതിനാലുമാണ്.

ഡീൻ.... താങ്കളെ ആശ്ലേഷിച്ച് യാത്രയാക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ മാത്രമാണ് എനിക്കു പറയാനുള്ളത്...

താങ്കൾ ചെറുപ്പമാണ് ...

വരും തലമുറകൾക്ക് ഒരു നല്ല മാതൃകയാകാൻ ഇനിയെങ്കിലും താങ്കൾക്ക് കഴിയട്ടെ...

താങ്കളുടെ നല്ല രാഷ്ട്രീയ ഭാവിക്ക് ഈ ജ്യേഷ്ഠ സഹോദരന്റെ എല്ലാ ആശംസകളും പിൻതുണയുമുണ്ടാകും...

സ്നേഹത്തോടെ ,

ടി.എൻ. പ്രതാപൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top