രോഹിത് വെമുലയുടെ മരണത്തിനു കാരണക്കാരാനായ ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശാല വിസി പി അപ്പറാവുവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് നരനായാട്ടാണ് അരങ്ങേറിയത്. മലയാളി വിദ്യാര്‍ഥികളടക്കം നിരവധി വിദ്യാര്‍ഥികളും അധ്യാപകരും ക്രൂര മര്‍ദ്ദനത്തിന് വിധേയരായി. അറസ്റ്റിലായവര്‍ക്ക് എന്ത് സംഭവിച്ചു, എന്ത് സംഭവിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. സര്‍വ്വകലാശാലയില്‍ ഭക്ഷണവും വെള്ളവും വെളിച്ചവും ഇന്റര്‍നെറ്റും മുടക്കി വിദ്യാര്‍ഥികളോടുള്ള ക്രൂരത തുടര്‍ന്നു. എന്നാല്‍, അടിയന്തരാവസ്ഥയ്ക്ക് സമാനമായ അടിച്ചമര്‍ത്തലിനെതിരെ വിദ്യാര്‍ഥി പോരാട്ടത്തിന് ആവേശംകൂടുകയാണ് ചെയ്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള മലയാളി വിദ്യാര്‍ഥി ആദിത്യന്റെ മാതാവ് മകന്റെ നേരുള്ള പേരാട്ടത്തിന് കരുത്തു പകരുകയാണ്. മകനുവേണ്ടിയോ മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമോ എന്തെങ്കിലും ചെയ്യുന്നത് ശരിയല്ലെന്ന് എന്‍ ബി സന്ധ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
'സ്വന്തം കാര്യം നോക്കാന്‍ ഏത് പൊട്ടനും പറ്റും, അങ്ങിനെ അല്ലാതാവാന്‍ ശ്രമിക്കണം മക്കളോട് അച്ഛന്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നതാണ്. പക്ഷേ ഇപ്പോള്‍ രാജ്യത്തെ പ്രബുദ്ധമായ കാമ്പസില്‍ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അവസ്ഥ ഉണ്ടാവുകയും അവിടെ പഠിക്കുന്ന മകന്‍ കസ്റ്റഡിയില്‍ ആവുകയും ചെയ്തിട്ടും ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നു, ഒന്നും ചെയ്യാതെ. ഒന്നും ചെയ്യാനാവാതെ. ആദിയ്ക്ക് വേണ്ടിയോ, മലയാളിക്കുട്ടികള്‍ക്ക് മാത്രമായോ എന്തെങ്കിലും ചെയ്യുന്നത്., ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്നൊരു ഉള്‍ബോധം ഉണ്ട്. അവനെപ്പോലെത്തന്നെയാണ് അവന്റെ കൂടെയുള്ള കുട്ടികളും അദ്ധ്യാപകരും. കസ്റ്റഡിയിലുള്ളവരെ കുറിച്ചോര്‍ത്തു മാത്രമല്ല, അത്രമാത്രം സൌഹൃദപരമായ അന്തരീക്ഷമുണ്ടായിരുന്ന ഒരു കാമ്പസില്‍ മാനസികമായും ശാരീരികമായും വിഷമിക്കുന്ന എല്ലാവരെ കുറിച്ചും ഓര്‍ത്തുകൊണ്ടാണ്. സങ്കടപ്പെടുന്നത്.. എല്ലാവരും ഓരോരോ മാതാപിതാക്കളുടെ പ്രിയപ്പെട്ട മക്കളാണ്.
ഇന്നലെയും ഇന്നും അവന്‍ വിളിച്ചിരുന്നു. ടെന്‍ഷന്‍ ആവല്ലേ എന്ന്! വീണ്ടും വീണ്ടും പറഞ്ഞു. കുട്ടികളും അദ്ധ്യാപകരും എപ്പോഴും വരുന്നുണ്ട്, കാണാന്‍. നിറയെ ‘ഭക്ഷണം കൊണ്ടുവരുന്നുണ്ട്. ചര്‍ച്ചകളും,വരകളും നടക്കുന്നുണ്ട്.
പ്രിയപ്പെട്ട സൌഹൃദങ്ങള്‍, ദീപ, അജിത, പ്രസന്ന വിഷമിക്കല്ലേ എന്ന് വിളിച്ച് കൊണ്ടിരുന്നു. എന്റെ കുട്ടികള്‍ ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.. മുടങ്ങാതെ അവനെ പോയി കണ്ട് വിശദമായി വിവരങ്ങള്‍ വിഷ്ണുപ്രിയ പറയുന്നുണ്ട്.ആദിടെ ടീച്ചര്‍ "He is my bright student,we all are with him" എന്ന്! അവനെ ജയിലില്‍ കണ്ടതിന് ശേഷം വിളിച്ചു.. HCU വിലെ SFI യൂണിറ്റ് സെക്രട്ടറി ഹരികൃഷ്ണന്‍ ആദിയെ കണ്ടു എന്നു പറഞ്ഞു ഒരു മണീക്കൂറോളം സംസാരിച്ചു. എല്ലാവരും സമ്മാനിക്കുന്ന സമാധാനം ചെറുതല്ല.'
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..