ഒരിക്കല്‍ യുദ്ധം തുടങ്ങിയാല്‍ അത് അവസാനിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. യുദ്ധങ്ങള്‍ കാരണം കോടി കണക്കിന് ആളുകളാണ് ഈ ലോകത്ത് ദുരിതം അനുഭവിക്കുന്നത്. നഷ്‌ടങ്ങൾ മാത്രമുള്ള യുദ്ധകാലത്തെപ്പറ്റി അശോകൻ ചരുവിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
ഞാനും യുദ്ധവും.
യുദ്ധം മുറുകുന്നത് കാത്തിരിക്കുകയാണ് ഞാൻ; പത്രവായന നിർത്താൻ. ചാനലുകളും ഉപേക്ഷിക്കും. യുദ്ധം ആരംഭിച്ചാൽ പിന്നെ പത്രങ്ങൾ തമ്മിൽ ഭേദമില്ല. ഒരേ രൂപം; ഭാവം. വാർത്തകളും ചിത്രങ്ങളും എഡിറ്റോറിയലും ഒന്ന്.
ബാല്യകാലത്തെ ഏക ആഹ്ലാദവും ആവേശവും അന്ന് ഇടക്കിടെ യുദ്ധങ്ങളും ഫുട്ബോൾ മാച്ചുകളും ഉണ്ടായിരുന്നു എന്നതാണ്. ഞങ്ങളുടെ പൊഞ്ഞനം ക്ഷേത്ര മൈതാനം നല്ലൊരു ഫുട്ബോൾ ഗ്രൗണ്ടായിരുന്നു. പിന്നെ ഇന്ത്യാ ചൈന, ഇന്ത്യാ പാക്ക് യുദ്ധങ്ങൾ. ഒരു കുട്ടിയെ സംബന്ധിച്ച് ലോകത്തിലേക്ക് തുറക്കുന്ന വാതിലുകളാണ് യുദ്ധങ്ങൾ. ഞാൻ ആവേശപൂർവ്വം പത്രം വായിക്കാൻ തുടങ്ങിയത് അക്കാലത്താണ്. ഫുട്ബോളിലെ ഗോൾ പോലെ യുദ്ധത്തിൽ എതിർപക്ഷത്ത് കൊല്ലപ്പെടുന്നവരുടെ കണക്ക് പെരുകുമ്പോൾ ഞാൻ പുളകം കൊണ്ടിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ കൊടുമ്പിരികൊണ്ട യുദ്ധം നടക്കുന്ന കാലത്ത് ഞാൻ പ്രൈമറി ക്ലാസിൽ പഠിക്കുന്നു. ഇന്ത്യൻ ഭടന്മാർക്ക് ആവേശം കൊടുക്കാനായി ഞങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു. പ്രകടനം കാട്ടൂരങ്ങാടി വരെ പോയി തിരിച്ചു വരും. മഞ്ഞകളും മൂക്കുപതിയന്മാരുമായ ചൈനക്കാർക്കെതിരെ ചങ്കുപൊട്ടുമാറ് അലറിക്കൊണ്ടാണ് ഞങ്ങൾ മുദ്രാവാക്യം വിളിച്ചിരുന്നത്. കമ്യൂണിസ്റ്റ് പ്രവർത്തകരുടെ വീട്ടിൽ നിന്നു വരുന്ന ഒരു കുട്ടിക്ക് തന്റെ ദേശസ്നേഹം ഉച്ചത്തിൽ ഉദ്ഘോഷിക്കേണ്ടതുണ്ടായിരുന്നു അന്ന്. ഇന്ത്യാ പാക്ക് യുദ്ധകാലത്ത് ഇത് മുസ്ലീം കൂട്ടിയുടെ ബാധ്യതയായി മാറും.
നാട്ടിൽ പുറത്തെ ചായക്കടകളിലാണ് പ്രധാനമായും അന്ന് യുദ്ധതന്ത്രങ്ങൾ രൂപപ്പെട്ടിരുന്നത്. ഞങ്ങളുടെ പൊഞ്ഞനം ക്ഷേത്രമൈതാനത്തിന് ഇരുവശത്തുമായി രണ്ടു കടകൾ ഉണ്ടായിരുന്നു. ഒന്ന് ഏറുളി രാമേട്ടന്റെ ചായക്കട. പിന്നെ കുട്ടിനായരുടെ പലചരക്കുപടിക. കുട്ടിനായരുടെ കടയിലെ എടുത്തു കൊടുപ്പുകാരനായിരുന്ന കേന്ദ്രം മുഹമ്മദുകുട്ടിയാണ് ഞാൻ നാളിതുവരെ കണ്ടതിൽ ഏറ്റവും മികച്ച യുദ്ധവിദഗ്‌ദൻ. യുദ്ധത്തിന്റെ ഗതിവിഗതികൾ അദ്ദേഹം കൃത്യമായ പ്രവചിച്ചിരുന്നു.
പുലർച്ച നേരങ്ങളിലാണ് ചായക്കടകൾ സജീവമാവുക. പല റൂമറുകളും അക്കാലത്ത് ചെവിക്കു ചെവി പ്രചരിച്ചിരുന്നു. അർദ്ധരാത്രിയിൽ തേക്കുംമൂലയിലും പറയൻകടവിലും വേഷം മാറിയെത്തിയ ചൈനക്കാർ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്നായിരുന്നു ഒരു വാർത്ത. ബീഡിപ്പണിക്കാരനും കമ്യൂണിസ്റ്റുമായ മൊയ്‌തിൻകുഞ്ഞിന്റെ കുടിലിൽ അതിലൊരാൾ ഒളിച്ചു താമസിക്കുന്നുണ്ട്. പാതിരനേരത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയ ചെറാട്ടെ കേശവൻ നായർ വാഴക്കൂട്ടത്തിൽ ഒരു മഞ്ഞവെളിച്ചം കണ്ടു.
ഞാനും അമ്മമ്മയും റേഷൻ പീടികയിലാണ് കണ്ണുവെച്ചിരുന്നത്. ചോറുണ്ണാൻ അരി എന്ന സംഗതികിട്ടാനില്ല. റേഷൻ ഗോതമ്പ് വന്നാൽ അത് വാങ്ങി മില്ലിൽ പൊടിപ്പിച്ച് റൊട്ടിയുണ്ടാക്കാം എന്നായിരുന്നു ആശ. റൊട്ടിയും കട്ടൻ കാപ്പിയുമായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അന്ന് സ്‌കൂളിൽ മോണിങ് അസംബ്ലി എന്നൊരു സംഭവമുണ്ട്. കുട്ടികൾ ക്ലാസ് അനുസരിച്ച് തിരിഞ്ഞ് വരിനിൽക്കും. പോംപെ സെന്റ് മേരീസിലെ ഹെഡ്മാസ്റ്റർ കോട്ടും മുണ്ടും ധരിച്ച ടി.എൽ.ജേക്കബ്ബ് മാസ്റ്റർ യുദ്ധത്തെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും ദീർഘമായി പ്രസംഗിക്കും. വരിനിൽക്കുന്ന കുട്ടികൾ ഓരോരുത്തരായി തലചുറ്റി വീഴാൻ തുടങ്ങും. തലചുറ്റി വീഴുന്നവർ ഭാഗ്യവാന്മാർ! എന്തെന്നാൽ അദ്ധ്യാപകരുടെ വക ഒരു ചായയും പരിപ്പുവടയും അവർക്ക് അവകാശപ്പെട്ടതായിരുന്നു.
യുദ്ധഫണ്ടിലേക്കുള്ള സംഭാവന പിരിവായിരുന്നു സ്‌കൂളിലെ പ്രധാന പ്രവർത്തനം. പ്രഭു കുടുംബങ്ങളിലെ കുട്ടികൾ സംഭാവന കൊടുത്തതിന്റെ ഗമയിൽ ഞെളിയും. സംഭാവന വസ്തു വഹകളായും സ്വീകരിക്കും. പാത്രങ്ങൾ, കയിലുകൾ, ക്ലോക്ക്, വെളിച്ചെണ്ണ, മണ്ണെണ്ണ, തേങ്ങ, മത്തങ്ങ, പടവലം, ചകിരി (തൊണ്ട് ) എന്നിവ ലഭിച്ചിരുന്നു. ഞാൻ ഒരു പപ്പായയാണ് സംഭാവന ചെയ്തത്. ഓരോ ദിവസവും കിട്ടിയ വഹകൾ ലേലം ചെയ്യും. കൂട്ടുലേലമാണ്. എന്റെ പപ്പായ രജിസ്ട്ര് കച്ചേരിയിലെ ഗ്യമസ്തൻ ഷാരടിയുടെ മകൻ പ്രസാദ് ലേലത്തിൽ പിടിച്ചു. അവനത് വീണ്ടും സംഭാവന ചെയ്‌ത് യോഗ്യനായി.
പത്രങ്ങൾക്ക് മാത്രമല്ല; നമ്മുടെ കാവ്യവ്യവസായത്തിനും ഗുണകരമാണ് യുദ്ധകാലം. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരുമായ നമ്മുടെ പട്ടാളത്തെ സ്തുതിച്ചു കൊണ്ട് നിരന്തരം കവിതകൾ വരും. ഒരു ദേശസ്നേഹ കവിതയെങ്കിലും എഴുതാൻ കവികൾക്ക് ബാധ്യതയുണ്ട്. "കൊല്ലപ്പെട്ടതാര്? ആർ.എസ്.എസ്?കോൺഗ്രസ്? മാർക്സിസ്റ്റ്? ആരായാലും മകനെന്നല്ലോ നിന്റെ പേര്!" എന്നെഴുതുന്ന ഹൃദയപക്ഷ കവികൾ തകിടം മറിയും. "ചൈനക്കാരന്റെ മഞ്ഞച്ചോരയിൽ, പാക്കികളുടെ പച്ചച്ചോരയിൽ സ്നാനം ചെയ്തുവരുന്ന ഭാരതാംബയുടെ വീരഭടന്മാരെ, വന്ദനം വന്ദനം" എന്നിങ്ങനെ മട്ടുമാറും. വ്യത്തവും.
ഇന്ത്യാ ചൈന യുദ്ധം കഴിഞ്ഞഘട്ടവും ആവേശഭരിതമായിരുന്നു. സ്കൂളിൽ നിന്ന് വലിയ മട്ടിലുള്ള വിളയാഹ്ളാദപ്രകടനം കാട്ടൂരങ്ങാടിയെ പുളകം കൊള്ളിച്ചുകൊണ്ട് നടന്നു. നാട്ടിലെ പട്ടാളക്കാർ ലീവിൽ വന്നപ്പോൾ അവർക്ക് വീരോചിതമായ സ്വീകരണമാണ് നൽകിയത്. അന്നും പ്രകടനം നടന്നു. ആറോ ഏഴോ ഭടന്മാർ ഉണ്ടായിരുന്നു. എല്ലാവരും പട്ടാളവേഷത്തിൽ സഞ്ചരിച്ചു. ഒരു ഭടന്റെ കൈവശം തോക്കും ഉണ്ടായിരുന്നു.
സ്വീകരണത്തിന് നന്ദി പറഞ്ഞ് പട്ടാളക്കാർ അന്നു പ്രസംഗിച്ചു. ഓരോ ചൈനക്കാരെയും ഇഞ്ചിഞ്ചായി ചതച്ചു കൊന്ന കഥകൾ അവർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് രോമഞ്ചം ഉണ്ടായി.
കുറച്ചു മുതിർന്ന ശേഷമാണ് ആ യുദ്ധത്തിൽ ഇന്ത്യ ദയനീയമായി തോൽക്കുകയാണുണ്ടായത് എന്ന ദു:ഖകരമായ സത്യം ഞാൻ മനസ്സിലാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..