നാട്ടിക > കയ്‌പമംഗലം തൈവെപ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബിജെപിക്കാര്‍ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കവെ മരണപ്പെട്ട സതീശന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന സംഘപരിവാര്‍ വാദം പൊളിയുന്നു. സിപിഐ എം പ്രവര്‍ത്തകനും സര്‍വോപരി തൈവെപ്പ് പ്രദേശത്ത് ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതും സതീശനാണെന്നതിന്റെ വീഡിയോ സഹിതമുള്ള തെളിവുകള്‍ പുറത്തുവന്നു.
സതീശന്‍ ബിജെപി ബലിദാനിയാണെന്ന അവകാശം ഉന്നയിച്ച് ബിജെപി, സംഘപരിവാര്‍ നേതൃത്വം ഇന്നലെ രംഗത്ത് വന്നിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സതീശന്‍ സിപിഐ എം അനുഭാവിയാണെന്നുമാണ് ഇന്ന് വീഡിയോ ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നത്. തൈവെപ്പ് പ്രദേശത്ത് ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ കൊടിയുമായി സതീശന്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
കൊടിയേന്തി അംഗത്വം ചേര്‍ക്കാന്‍ സഞ്ചരിക്കുന്ന സംഘത്തിന്റെ മുന്‍പന്തിയിലാണ് സതീശന്‍ ഉള്ളത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സതീശന്റെ മൃതദേഹത്തിന് വേണ്ടി കടിപിടികൂട്ടിയവരുടെ യഥാര്‍ത്ഥ ചിത്രമാണ് പുറത്തുവന്നത്.
കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തില്‍ പങ്കെടുക്കാന്‍ പോയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് സതീശന്റെ സഹോദരപുത്രന്മാര്‍ അടങ്ങുന്ന ആര്‍എസ്എസ് സംഘം ആക്രമിച്ചത്. സതീശന്റെ സഹോദരന്‍ ഗോപിയുടെ മകന്‍ ജിനേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതുകണ്ട സതീശന്‍ പിടിച്ചുമാറ്റാനെത്തി. നേരത്തേ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സതീശന് മണിക്കൂറുകള്‍ക്കു ശേഷം ഹൃദയാഘാതമുണ്ടായി.
തൃശൂരിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ധചികിത്സ നല്‍കിയെങ്കിലും ഞായറാഴ്ച മരിച്ചു. തുടര്‍ന്ന് ബിജെപിക്കാര്‍ സംഘടിച്ചെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിച്ചില്ല. മറ്റൊരു മതത്തില്‍പ്പെട്ട ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ശരിയല്ലെന്ന വാദമാണ് സംഘപരിവാറുകാര്‍ ഉയര്‍ത്തിയത്.
എന്നാല്‍ സതീശന്‍ ബിജെപിയുടെ ബലിദാനിയാണെന്നുവരുത്തി രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുയായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..