25 April Thursday

ആശ്രമത്തെ അരക്കില്ലമാക്കി സ്വാമി സന്ദീപാനന്ദഗിരിയെ നിശബ്ദനാക്കാൻ ശ്രമം: തോമസ്‌ ഐസക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 27, 2018

സംഘപരിവാറിന്റെ ആശയപരമായ പരാജയത്തിന്‌ തെളിവാണ്‌ സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ വധശ്രമമെന്ന്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യൻ ഭരണഘടനയ്ക്കു പിന്തുണ നൽകുമ്പോൾ ഭരണഘടനയ്ക്കുമേൽ അധികാരസ്ഥാപനമായി സ്വയം കരുതുന്ന സംഘപരിവാറിന്റെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികമാണന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആക്രമിക്കപ്പെട്ട ആശ്രമം സന്ദർശിച്ചശേഷമായിരുന്നു തോമസ്‌ ഐസക്കിന്റെ പ്രതികരണം.

ഡോ. ടി എം തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

സന്ദീപാനന്ദഗിരിയെ ആശ്രമത്തിലിട്ടു ചുട്ടുകൊല്ലാനാണ് അക്രമി സംഘം എത്തിയത് എന്നകാര്യത്തിൽ ഒരു സംശയവുമില്ല. ഒരുവിധത്തിലും അദ്ദേഹത്തോട് സംവദിച്ച് ജയിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോൾ ആശ്രമത്തെ അരക്കില്ലമാക്കി സ്വാമിയെ നിശബ്ദനാക്കാമെന്നായിരുന്നു അക്രമം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം.

കാറുകൾ രണ്ടും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോൾ തടി കൊണ്ടു നിർമ്മിച്ച മുകളിലത്തെ നില പൂർണമായും കത്തുമെന്നും സ്വാമി രക്ഷപ്പെടില്ലെന്നും ക്രിമിനലുകൾ കരുതി. മാർ ക്രിസോസ്റ്റം തിരുമേനിയുടെ ക്ഷണം സ്വീകരിച്ച് ഒരു മതമൈത്രീ സംഗമത്തിൽ പങ്കെടുക്കാനായി പോകാൻ നേരത്തെ എഴുന്നേറ്റതുകൊണ്ടു മാത്രമാണ് സ്വാമി ഇപ്പോൾ ജീവനോടെയിരിക്കുന്നത്. ഇല്ലെങ്കിൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവർക്ക് സംഘപരിവാർ വിധിച്ച വധശിക്ഷയുടെ ആദ്യ ഇര സ്വാമി സന്ദീപാനന്ദഗിരിയാകുമായിരുന്നു.

സംഘർഷം സൃഷ്ടിക്കാൻ നടന്ന തുടർച്ചയായ ശ്രമങ്ങൾ ഇന്ന് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തിൽ റീത്തു കൊണ്ടു വെച്ച് പ്രകോപനമുണ്ടാക്കി. അതിനും മുമ്പ് ആശ്രമത്തിനുള്ളിൽ ആർഎസ്എസ് ശാഖ നടത്താൻ സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയിരുന്നു. ശാഖ നടത്താൻ അനുവദിക്കില്ലെന്നും വേണമെങ്കിൽ ലൈബ്രറി ഉപയോഗിക്കാമെന്നും എത്രപേർക്കു വേണമെങ്കിലും വന്നിരുന്നു പുസ്തകം വായിക്കാമെന്നും സ്വാമി അവർക്കു മുന്നിൽ നിർദ്ദേശം വെച്ചു.

കുറുവടിയും വടിവാളും തെറിവിളിയുമായി നടക്കുന്നവർക്കെന്തു പുസ്തകം? എന്തു വായന? ആ സംസ്ക്കാരമുണ്ടായിരുന്നെങ്കിൽ ഇവർക്ക് ഈ സംഘടനയിൽ തുടരാനാകുമോ?
സന്ദീപാനന്ദഗിരിയ്ക്കെതിരെ നടന്ന വധശ്രമം യഥാർത്ഥത്തിൽ സുപ്രീം കോടതിയ്ക്കുള്ള മുന്നറിയിപ്പാണ്.

കോടതിയിൽ തോറ്റാൽ കലാപം എന്നാണ് പരമോന്നത കോടതിയോടുള്ള വെല്ലുവിളി. കോടതിയിൽ കേസു തോറ്റവരാണ് അക്രമം നടത്തുന്നതും ആസൂത്രണം ചെയ്യുന്നതും. ഈ വിധിയെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരിൽ കൊലപ്പെടുത്തേണ്ടവരുടെയും അക്രമിക്കേണ്ടവരുടെയും ഹിറ്റ്ലിസ്റ്റ് സംഘപരിവാർ തയ്യാറാക്കിയെന്നു വേണം അനുമാനിക്കേണ്ടത്. ഇതാണോ ചില സംഘപരിവാർ നേതാക്കൾ ചാനലിൽ പ്രഖ്യാപിച്ച ആർഎസ്എസിന്റെ ലുക്ക് ഔട്ട് നോട്ടീസ്? ഈ ഓലപ്പാമ്പു കണ്ട് ആരു ഭയന്നുപോകുമെന്നാണ് ഇവർ ധരിച്ചുവെച്ചിരിക്കുന്നത്?

ഈ ഭീഷണിയ്ക്കു മുന്നിലൊന്നും ആരും കീഴടങ്ങാൻ പോകുന്നില്ല. അക്രമം ഭീരുവിന്റെ ആയുധമാണ്. ആശയപരമായി തങ്ങൾ കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഈ അക്രമത്തിലുടെ സംഘപരിവാർ ഏറ്റു പറയുന്നത്. വിയോജിപ്പുകളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിൽ നേരിടാൻ ഇനിയൊരടവും അവരുടെ കൈയിൽ ബാക്കിയില്ല. സംഘടിതമായ നുണപ്രചരണത്തിനും ചാനൽ മുറിയിൽ നേതാക്കൾ മുഴക്കിയ ഭീഷണിയ്ക്കും ഭക്തജനങ്ങളും വിശ്വാസികളും പുല്ലുവിലപോലും കൊടുക്കുന്നില്ല എന്നവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവസാന ആയുധമായി അക്രമങ്ങളും കൊലപാതകങ്ങളും മാത്രമേ അവരുടെ കൈവശമുള്ളൂ.

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ആർഎസ്എസ് നശിപ്പിച്ച ആശ്രമം പഴയതിനേക്കാൾ പ്രൗഢിയോടെ ഉയർത്തെഴുന്നേൽക്കും എന്നുറപ്പു വരുത്താൻ മതനിരപേക്ഷ മനസുകൾ കേരളത്തിൽ ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലം അശുദ്ധമാക്കാനും മടിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ആൾ സ്വൈരവിഹാരം നടത്തുമ്പോൾ, ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്താൻ നടത്തിയ ശ്രമം സമൂഹം തിരിച്ചറിയും. ഈ അക്രമം ആസൂത്രണം ചെയ്തവർ എത്ര ഉന്നതരായാലും കണക്കു പറയിപ്പിക്കും.

എന്തു തെറ്റാണ് സന്ദീപാനന്ദഗിരി ചെയ്തത്? ഹിന്ദു ധർമ്മശാസ്ത്രത്തിലെ പാണ്ഡിത്യത്തിന്റെ പിൻബലത്തിലാണ് അദ്ദേഹം വാദമുഖങ്ങളുന്നയിക്കുന്നത്. അറിവും ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങൾ. വടിവാളും തെറിവിളിയുമായി നടക്കുന്നവർക്ക് അദ്ദേഹത്തോട് ആശയപരമായി ഏറ്റുമുട്ടി ജയിക്കാനാവില്ല. അതുകൊണ്ടാണ് ഇരുട്ടിൽ പതുങ്ങിയെത്തി ആശ്രമവും കാറും കത്തിച്ചു കടന്നു കളഞ്ഞത്.

ഭരണഘടനയും അതിന്റെ മൂല്യങ്ങളുമൊന്നും സംഘപരിവാറിനു മനസിലാകുന്ന കാര്യങ്ങളല്ല. കൈയറപ്പു മാറിയ ഏതാനും ക്രിമിനലുകളെ കയറൂരിവിട്ട് ഭരണഘടനയ്ക്കുമേൽ അധികാരസ്ഥാപനമായി വാഴാമെന്നാണ് സംഘപരിവാറിന്റെ മോഹം. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യൻ ഭരണഘടനയ്ക്കു പിന്തുണ നൽകുമ്പോൾ അക്കൂട്ടരുടെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികം.

സന്ദീപാനന്ദഗിരി പങ്കെടുത്ത എല്ലാ ചാനൽ ചർച്ചകളിലും സംഘപരിവാർ വാദങ്ങൾ തകർന്നു തരിപ്പണമാവുകയായിരുന്നു. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിൻബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാൻ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകൾക്ക് എങ്ങനെ കഴിയും?

ഇത് വ്യത്യസ്ത സംസ്ക്കാരങ്ങൾ തമ്മിലുള്ള സംഘർഷമാണ്. സൗമ്യമായി, സമചിത്തതയോടെ, ആരോടും തികഞ്ഞ പ്രതിപക്ഷ ബഹുമാനം നിലനിർത്തി സംവദിക്കുന്ന സ്വാമിയും വേണ്ടിവന്നാൽ അമ്പലം മനഃപ്പൂർവം അശുദ്ധമാക്കുമെന്നു ഭീഷണി മുഴക്കുന്ന ക്രിമിനലുകളും തമ്മിൽ ഒരു താരതമ്യവുമില്ല.

ഈ അക്രമം സർക്കാർ കൈയും കെട്ടി നോക്കിനിൽക്കുന്ന പ്രശ്നമല്ല. അക്രമികളോട് ഒരു ദയയുമില്ല. ശബരിമലയിലെ അക്രമങ്ങളോട് കാണിച്ച സംയമനം കേരളമാകെ കാട്ടുമെന്ന പ്രതീക്ഷ ക്രിമിനൽ പരിവാറിനു വേണ്ട. സന്ദീപാനന്ദഗിരിയ്ക്കു നേരെ നടന്ന അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും നിയമത്തിനു മുന്നിലെത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top