19 April Friday

'ഞാനൊരു സംഘിയാണ്, പക്ഷേ ചേട്ടാ..'

മിനേഷ് രാമനുണ്ണിUpdated: Monday Nov 26, 2018


'ഞാനൊരു സംഘിയാണ്, പക്ഷേ'

ബസ്സ് ഇറങ്ങിയതും മുന്‍പില്‍ കണ്ട ആദ്യ ഓട്ടോയില്‍ കയറിയതാണ്. ഓട്ടോക്കാരന്‍ സ്‌‌‌‌‌‌നേഹത്തോടെ വര്‍ത്തമാനം തുടങ്ങി. പേരും നാടും വീടുമൊക്കെ ചോദിച്ചപ്പോള്‍ ഇയാള്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുകയാണോ എന്നാണു ആദ്യം ആലോചിച്ചത്. പെട്ടെന്ന് ആശാന്റെ ഫോണ്‍ ചിലച്ചു.

കക്ഷി ഓട്ടോ ഒരു സൈഡില്‍ ഒതുക്കി നിര്‍ത്തിയിട്ട് എന്നോട് ചോദിച്ചു ' സാറിനു തിരക്കില്ലല്ലോ അല്ലേ? 'ഞാന്‍ ഇല്ലെന്നു പറഞ്ഞു.

ഫോണെടുത്ത് അപ്പുറത്തെ ആളോട് ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. 'ജാമ്യം കിട്ടിയില്ലെന്നോ? അയാള്‍ ഒലത്തും. നമ്മുടെ ജിക്ക് എന്തെങ്കിലും പറ്റിയാല്‍ കേരളം കത്തും' എന്നൊക്കെപ്പറഞ്ഞ് ഫോണ്‍ വെച്ചു.

എന്നിട്ട് എന്നോട് സംസാരിക്കാന്‍ തുടങ്ങി.

'സാറു ഗള്‍ഫിലാണെന്നല്ലേ പറഞ്ഞത്. നാട്ടില്‍ നില്‍ക്കാത്തത് നന്നായി, ശരണം വിളിച്ചാല്‍ അറസ്റ്റ്, ശബരിമലക്ക് പോയാല്‍ ജയില്‍.. എന്തൊരു നാടാണു സാര്‍ ഇത്?'

അതിനു ശേഷം അയാള്‍ ആ പ്രശസ്തമായ വാചകം ഉരുവിട്ടു.

' ഞാനൊരു ബി ജെ പിക്കാരനല്ല, പക്ഷേ...'

ഇനിയങ്ങാട്ട് വരാനുള്ളതെന്താണു എന്നു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും കേള്‍ക്കാമെന്നു കരുതി.
വാട്‌സപ്പ് വിദ്യാഭ്യാസത്തില്‍ പി എച് ഡി നേടിയ അയാള്‍ ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കര്‍ കട്ട് ശമ്പളം കൊടുക്കുന്നതിന്റേയും അത് കൊണ്ട് ഹജ്ജ് സബ്‌സിഡി കൊടുക്കുന്നതിന്റേയും ശബരിമല നടപ്പന്തലില്‍ വെള്ളം ചീറ്റിയ ക്രൂരന്മാരുടെ കാര്യവും ഇരുമുടിക്കെട്ടിലെ വിസ്പറിന്റെ കാര്യവുമൊക്കെ നിര നിരയായ് അവതരിപ്പിച്ചു.

'സാറിനറിയാമോ? ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ കയറിയാല്‍ കാന്തിക മണ്ഡലം തെറ്റും. അമരിക്കയിലെ ഡോക്റ്റര്‍മ്മാര്‍ വരെ സമ്മതിച്ച കാര്യമാണു അത് '

'ഓ മൈ പ്രസൂതി വായൂ..ഓട്ടോ ആണെന്നു കരുതി കയറിയത് ചാണക വണ്ടിയിലാണല്ലോ എന്റെ പങ്കില വാസാ..'

നാലഞ്ച് കിലോമീറ്റര്‍ ഇനിയും പോകാനുണ്ട്. അത്രയും ദൂരം ആശാന്റെ ഈ ഡയലോഗും കേട്ട് ഇരുന്നാല്‍ എന്റെ സമനില തെറ്റും. അറ്റാക്ക് ഈസ് ദ ബെസ്റ്റ് ഡിഫന്‍സ്. ഞാന്‍ മുഖത്ത് അല്‍പം വിഷമം വരുത്തി പറഞ്ഞു.

' ചേട്ടനൊരു കാര്യം അറിയാമോ'?

അയാള്‍ വണ്ടി ഓടിക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കി

' എന്താ?'

'ഞാനൊരു ബി ജെ പിക്കാരനാണ്, പക്ഷേ..'

അയാളുടെ മുഖം ആകാംഷാഭരിതമായി.

ഞാന്‍ ശോക ഭാവത്തോടെ ഫ്‌ലാഷ് ബാക്കിന്റെ കെട്ടഴിച്ചു.

' മന്‍മോഹന്‍ സിംഗിന്റെ ഭരണം മോശമാണെന്ന് തോന്നിയപ്പോഴാണു ഞാന്‍ ചുറ്റും നോക്കിയത്. അപ്പോഴാണു ഗുജറാത്തില്‍ നിന്ന് ഒരു സിംഹം ഡെല്‍ഹിയിലേക്ക് യാത്ര തുടങ്ങുന്നത് കണ്ടത്. ആള്‍ എന്തുകൊണ്ടും യോഗ്യന്‍. 56 ഇഞ്ച് നെഞ്ചളവുള്ള ശക്തനായ വിരാട് ഹിന്ദു. ഗുജറാത്തിനെ വികസിപ്പിച്ച ആള്‍. എതിര്‍ത്തവന്മാരെയൊക്കെ പുഷ്പം പോലെ ഒതുക്കിയ ആള്‍. എല്ലാം കണ്ടപ്പോള്‍ ഞാന്‍ കണ്ണും പൂട്ടി നമോ ബ്രിഗേഡില്‍ ചേര്‍ന്നു. '

ഞാന്‍ പറച്ചില്‍ നിര്‍ത്തി ഓട്ടോചേട്ടനെ നോക്കി.
ആള്‍ ആകാംഷയുടെ മുള്‍ മുനയിലാണു.

'2013-14 കാലം. ലോക്‌സഭ ഇലക്ഷനു മുന്‍പേയാണു. ഞാന്‍ എല്ലാം മറന്ന് എന്നെ തന്നെ മോഡിജിയില്‍ അര്‍പ്പിച്ചു. ഫേസ്ബുക്കില്‍, ട്വിറ്ററില്‍, ഈ മെയിലില്‍ ഒക്കെ മോഡിജിക്ക് വേണ്ടി യുദ്ധം ചെയ്തു. രാഹുലിനെ പപ്പു എന്നു വിളിച്ചു. മന്മോഹനെ പാവ എന്നും സോണിയയെ മദാമ്മ എന്നും വിളിച്ചു. ഫെയിസ്ബുക്കിലും ട്വിറ്ററിലുമൊക്കെ കുറെ ഐഡികള്‍ ഉണ്ടാക്കി ഗുജ്ജറാത്തിലെ പാലം, റോഡ് എന്നിവയൊക്കെ നാടു മുഴുവന്‍ എത്തിച്ചു. ഒന്നും പോരാഞ്ഞ് ചൈനയിലെ പാലം ഫോട്ടോഷോപ്പില്‍ അഹമ്മദാബാദിലെ പാലമാക്കിയും ജപ്പാനിലെ ബസ് സ്റ്റാണ്ട് ജാം നഗറിലെ ബസ് സ്റ്റാന്റാക്കിയും പ്രചരിപ്പിച്ചു. ലക്ഷ്യം നല്ലതാണെങ്കില്‍ ലേശം അധര്‍മ്മൊക്കെ ആവാം എന്നാണല്ലോ ഗീതയിലൊക്കെ പറഞ്ഞിരിക്കുന്നത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല ദിനങ്ങള്‍ വരുമെന്നും അതിനായി നമോ ബ്രിഗേഡില്‍ ചേരണമെന്നും പറഞ്ഞു. പെട്രോളിന്റെ വില, രൂപയുടെ മൂല്യം, കള്ളപ്പണം, കൃഷിക്കാരുടെ പ്രശ്‌നം, തൊഴിലില്ലായ്മ എന്നിവയൊക്കെ പറഞ്ഞു ബി ജെ പിക്കായി കാമ്പെയിന്‍ ചെയ്തു'

'പക്ഷേ.....'

' എന്തു പറ്റി സംഘ സഹോദരാ?'

ഓട്ടോ ചേട്ടന്‍ ചോദിച്ചു.

' എന്റെ കണക്കു കൂട്ടലുകള്‍ തെറ്റി ചേട്ടാ'

'എങ്ങനെ?'

'നമോ വന്‍ ഭൂരിപക്ഷത്തില്‍ വന്നപ്പോള്‍ ഞാന്‍ കരുതി ഇനിയങ്ങോട്ട് പെട്രൊള്‍ വില നിയന്ത്രണം സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്നു. കാരണം നമ്മള്‍ ജനക്ഷേമം മാത്രം ലക്ഷ്യമിട്ടാണല്ലോ ബ്രഹ്മചാരിയായ ആ പ്രധാന സേവകിനെ തിരഞ്ഞെടുത്തത്. പക്ഷേ ഡീസല്‍ വില നിര്‍ണ്ണയാവകാശവും എണ്ണക്കമ്പനികള്‍ക്ക് കൊടുക്കുകയാണു മോഡിജി ചെയ്തത്. രാജ്യത്തിന്റെ നന്മക്കാവും എന്നു കരുതി ഞാന്‍ സമാധാനിച്ചു. ഒന്നുമില്ലെങ്കിലും പ്രൈവറ്റ് കമ്പനികള്‍ കൂടുതല്‍ കാര്യക്ഷമമാണല്ലോ'

'ഞാന്‍ ഏറെ കാത്തിരുന്നത് മോഡിജി നൂറു ദിവസം തികക്കാനായിരുന്നു. നൂറു ദിവസത്തിനുള്ളില്‍ വിദേശത്തുള്ള കള്ളപ്പണം തിരിച്ചു പിടിക്കുമെന്നാണല്ലോ നമ്മള്‍ പറഞ്ഞത്. പക്ഷേ ഇരുന്നൂറും മുന്നൂറും ദിവസം കഴിഞ്ഞിട്ടും അതു കഴിഞ്ഞില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നാണല്ലോ. അതു കൊണ്ട് ഒന്നോ രണ്ടോ കൊല്ലം സമയമെടുത്താലും മോഡിജി സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിക്കുമെന്നും അത് സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുമെന്നുമായിരുന്നു ഞാന്‍ കരുതിയത്. വിവാഹം പോലും വേണ്ടെന്നു വെച്ചയാള്‍ ഇറങ്ങിയത് നമ്മളെ സേവിക്കാനാണല്ലോ.'

'അപ്പോഴാണു കമ്മികള്‍ അദാനിജിയുടേ സ്വത്ത് വര്‍ദ്ധിക്കുന്നതും ജിക്ക് വായ്പകള്‍ വാരിക്കോരി കൊടുക്കുന്നതുമൊക്കെ പറഞ്ഞത്. അദാനിജി ഒരു ഭാരത പൗരനാണല്ലോ. ഒപ്പം ഗുജറാത്ത് സിറ്റിസണും. മോഡിജിക്ക് തിരഞ്ഞെടുപ്പില്‍ അദാനിജിയായിരുന്നല്ലോ യാത്ര ചെയ്യാന്‍ വിമാനം കൊടുത്തത്. തന്നെ സഹായിച്ച ഹിന്ദു സഹോദരനെ തിരിച്ചു സഹായിച്ചതായേ ഞാന്‍ കരുതിയുള്ളൂ.

' പക്ഷേ പിന്നീടാണു മിത്രമേ, കടമെടുത്ത് ലളിത് മോഡി നാട് വിട്ട വാര്‍ത്ത കേട്ടത്. ഒരു മോഡി മറ്റൊരു മോഡിയെ സഹായിച്ചു എന്നേ ഞാന്‍ കരുതിയുള്ളൂ. 'നമ്മുടെ നാട്ടില്‍ ഒരു നായര്‍ക്ക് മറ്റേ നായരെ കണ്ടു കൂടാത്ത അവസ്ഥയല്ലേ? അതിനൊക്കെ ഗുജറാത്തികളെ കണ്ടു പഠിക്കണം' എന്നു പറഞ്ഞ് സമാധാനിച്ചിരിക്കുമ്പോഴാണു ഒന്‍പതിനായിരം കോടി കട്ട വിജയ മല്യ നാടു വിടുന്നത്. അതിനെ എങ്ങനെ ന്യായീകരിക്കും എന്നു ആലോചിക്കുമ്പൊഴാണു നീരവ് മോഡി, മേഹുല്‍ ചോസ്‌കി അങ്ങനെ പതിനായിരവും ഇരുപതിനായിരവും കോടി കോടിയുമൊക്കെ ബാങ്കിനെ വെട്ടിച്ചവര്‍ ഒന്നൊന്നായി മുങ്ങുന്നത്.'

' നോട്ട് നിരോധിച്ച രാത്രി ഞാന്‍ എത്രമാത്രം സന്തോഷിച്ചു എന്നറിയാമോ മിത്രമേ? അന്നു രാത്രി ഒടക്ക് വര്‍ത്തമാനം പറഞ്ഞ ആ താടിക്കാരന്‍ തോമസ് ഐസക്കിനെ ഞാന്‍ കണക്കിനു തെറിപറഞ്ഞു. മോഡിജി ഒന്നും കാണാതെ അതു ചെയ്യില്ല എന്നായിരുന്നു ഞാനും കരുതിയത്. നാലഞ്ച് ലക്ഷം കോടിയുടെ കള്ളപ്പണം പിടിച്ചാല്‍ പിന്നെ നമ്മുടെ നാടിനെ പിടിച്ചാല്‍ കിട്ടില്ലല്ലോ. സുരേന്ദ്രന്‍ ജി പറഞ്ഞതു പോലെ ഞാനും സകലരോടും നാലഞ്ച് മാസം കഴിഞ്ഞാല്‍ പെട്രോള്‍ 50 രൂപയാവും എന്നു പറഞ്ഞു നടന്നു. പക്ഷെ മിത്രമേ, കള്ളപ്പണം തിരിച്ചു വന്നില്ലെന്നു മാത്രമോ അതിന്റെ പിറ്റേ ആഴ്ച നടക്കേണ്ട അമ്മാവന്റെ മകളുടെ കല്യാണത്തിനു നോട്ടില്ലാതെ മൂക്കു കൊണ്ട് 'ക്ഷ' വരച്ചത് ബാക്കിയായി. നാട്ടില്‍ ഭാര്യയും പിള്ളേരും ക്യൂ നിന്ന് വലഞ്ഞത് മിച്ചം. എന്നിട്ട് രണ്ട് മൂന്നു മാസം മുന്‍പേ അതിന്റെ കണക്ക് വന്നപ്പോള്‍ അറിഞ്ഞു 99% നോട്ട് തിരികെ വന്നെന്ന്. നെഞ്ചു പൊട്ടിപ്പോയി സഹോദര, നെഞ്ച് പൊട്ടിപ്പോയി'

' മോഡിജി അഴിമതി ചെയ്യില്ല എന്നായിരുന്നു എന്റെ ധാരണ. ഭാര്യയും മക്കളും ഇല്ലാത്തവര്‍ക്ക് എന്തിനാ പണം? പക്ഷെ റഫേലിന്റെ കഥകള്‍ കോംഗികള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോലിയുരിയുന്നു. കൂടിയ വിലക്കാണത്രെ നമ്മള്‍ വിമാനം വാങ്ങിയത്. ഒപ്പം നമ്മുടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കലിനെ മോഡിജി അംബാനിജിക്കു വേണ്ടി വെട്ടിയത്രേ'

' അതും പോരാഞ്ഞാണു ഉത്തരേന്ത്യയിലെ നമ്മുടെ നേതാക്കളുടെ പ്രസ്താവനകള്‍. തൊലി ഉരിഞ്ഞു പോകും. ബീഫ് കഴിച്ചതിനു ആളെ തല്ലിക്കൊന്നെന്നും പറഞ്ഞ് ബഹളം. ഏതെങ്കിലും ഹോട്ടലില്‍ നിന്ന് ബീഫ് ഫ്രൈ ഓഡര്‍ ചെയ്താല്‍ കൂടെയുള്ള കമ്മികള്‍ ഉള്ളിക്കറിയാണോ എന്നു ചോദിച്ച് കളിയാക്കും. മനസമാധാനായിട്ട് ഭക്ഷണം കഴിക്കാന്‍ വയ്യാതെയായി മിത്രമേ'

' അപ്പോഴാണു ശബരിമല വിധി വരുന്നത്. ആര്‍ എസ് എസ് ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിനു അനുകൂലമായിരുന്നല്ലോ, അതു കൊണ്ട് ഞാന്‍ നാട്ടില്‍ വിളിച്ച് ഭാര്യയോടും ബന്ധുക്കളോടും ഒക്കെ ഇത്തവണ നമുക്ക് ഒന്നിച്ച് മലക്ക് പോകാം എന്നു പറഞ്ഞിരുന്നു. വിധി വന്ന അന്നു രാവിലെ മാനനീയ ഭയ്യാജിയും വി മുരളീധരനും ശ്രീധരന്‍ പിള്ളാജിയുമൊക്കെ അനുകൂലിച്ചതായിരുന്നല്ലോ. ആര്‍ത്തവം അശുദ്ധിയല്ല എന്നു സുരേന്ദ്രന്‍ജിയും മുന്‍പ് എഴുതിയതാണല്ലോ. ആ ത്രില്ലില്‍ ഞാന്‍ പ്രമോദിന്റെ ട്രാവലര്‍ ഡിസംബറിലേക്ക് ബുക്ക് ചെയ്തിരുന്നു. അപ്പോഴാണു മിത്രമേ നമ്മള്‍ നിലപാട് മാറ്റുന്നതും നാമം ജപിക്കുന്നതും. ഭാര്യയോടും ബന്ധുക്കളോടും എന്തു പറയും? പ്രമോദിനോട് എന്തു പറയും? അതാലോചിച്ചിരിക്കുമ്പോഴാണു പിള്ള സാറിന്റെ പ്രസംഗം പുറത്ത് വരുന്നത്. 'സുവര്‍ണ്ണാവസരമാണത്രേ.'
'അങ്ങനെയെങ്കില്‍ അങ്ങനെ ..പാര്‍ട്ടി വളരുമല്ലോ' എന്നാലോചിച്ച് ഒരു ചായ കുടിച്ച് വന്നതാണു. അപ്പോഴാണു പിള്ള സാര്‍ മാറ്റിപ്പറഞ്ഞത്. 'സ്ത്രീകള്‍ വരുന്നത് പ്രശ്‌നമല്ല, കമ്യൂണിസ്റ്റുകള്‍ക്കെതിരെയാണത്രേ സമരം.'

പിറ്റേന്ന് പിന്നേം അഭിപ്രായം മാറ്റി.

'സ്ത്രീ പ്രവേശനം പ്രശ്‌നമാണത്രേ!'

ഇതിനിടക്ക് തന്ത്രി വിളിച്ചു തന്ത്രി വിളിച്ചില്ല വിളിച്ചത് തന്ത്രിയണോ എന്നു ഉറപ്പില്ല എന്നൊല്ലെ പിള്ളാജി ചാടിക്കളിച്ചുകൊണ്ടിരുന്നു
ആര്‍ത്തവം അശുദ്ധിയല്ലെന്നു പറഞ്ഞ സുരേട്ടന്‍ ഇരുമുടിക്കെട്ടുമായി വന്നപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി . പോലീസ് പിടിച്ചപ്പോള്‍ ഇരുമുടിക്കെട്ട് താഴെയിട്ടത് സി സി ടിവിയില്‍ പിടിച്ചത് കണ്ടില്ലേ? കേന്ദ്രമന്ത്രിയെ ആ പൊലീസുകാരന്‍ യതീഷ് ചന്ദ്ര വാട്ടി വിട്ടത് കണ്ടില്ലേ. അയ്യപ്പന്‍ പോലും നമ്മുടെ കൂടെയല്ലെന്നാണു എനിക്ക് തോന്നുന്നത്.'

'എന്താ നമ്മുടെ നേതാക്കള്‍ ഇങ്ങനെയായത്? ആ പിണറായിയെ കണ്ടില്ലേ? അയാള്‍ എന്ത് സാധനമാണു? ഇത്രയൊക്കെ നടന്നിട്ടും അയാള്‍ അഭിപ്രായം മാറ്റിയോ? ഞാന്‍ ഇപ്പോ എണീക്കുന്നത് തന്നെ ശ്രീധരന്‍ പിള്ളാജി എന്ത് അഭിപ്രായമാണു പുതിയതായി പറയുന്നത് എന്നു പേടിച്ചാണു.'

'മോഡിജി വന്നാല്‍ വര്‍ഷം തോറും രണ്ട് കോടി ജോലിയുണ്ടാവും എന്നു പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ച് നിര്‍ത്തിയിരുന്ന വല്യച്ചന്റെ മകന്‍ ഇപ്പോഴും നാട്ടില്‍ തേരാ പാര നടക്കുകയാണു. മൂവായിരം കോടിയുടെ പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം അവന്‍ എന്റെ തന്തക്ക് വിളിച്ചില്ല എന്നേ ഉള്ളൂ. ഇന്നലെ മോഡിജി പ്രസംഗിച്ചത് ഇന്ദിരാ ഗാന്ധിയാണു പ്രശ്‌നക്കാരി, നെഹ്രുവാണു പ്രശ്‌നക്കാരന്‍ എന്നൊക്കെയാണു. അഞ്ചു കൊല്ലം കിട്ടിയിട്ടും മോഡിജിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലേ എന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. '

'ചേട്ടന്‍ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയാണു ചേട്ടാ..'

ഓട്ടോ ചേട്ടന്‍ തല താഴ്‌‌‌ത്തി.

സംസാരിച്ചുകൊണ്ടിരിക്കേ ചേട്ടന്‍ വണ്ടി പമ്പിലേക്ക് കയറ്റി. വണ്ടി ഇടക്ക് വച്ച് റിസര്‍വ്വായിരുന്നു . ചേട്ടന്‍ ഡീസലടിച്ച് അഞ്ഞൂറിന്റെ നോട്ട് കൊടുത്തു. ഞാന്‍ ഓട്ടോ ചേട്ടനെ നോക്കി. ഒരു തുള്ളി ചോര ആ മുഖത്തുണ്ടായിരുന്നില്ല..

ഞങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ ഒരു മതില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇറങ്ങാന്‍ നേരം ചേട്ടന്‍ പ്രണാമം ജി എന്നു മാത്രം പറഞ്ഞു.

ഞാന്‍ 'ധ്വജ പ്രണാമം' എന്ന് തിരിച്ചു പറഞ്ഞു.

സാവധാനം ആ സംഘിയല്ലാത്ത മനുഷ്യനും ഓട്ടോയും കാഴ്‌ചയില്‍ നിന്നു മറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top