ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നവംബര്‍ 29ന് ലഭിച്ചുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത തിരത്തുകയോ, മാപ്പ് പറയുകയോ, തങ്ങളുടെ തെറ്റ് സമ്മതിക്കുകയോ ചെയ്യുവോ എന്ന ആരാഞ്ഞ് എംബി രാജേഷ് എംപി.
നവം.30 ന് 11 .55 നാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഐ.എം.ഡി നല്‍കിയത് എന്ന് കേന്ദ്രആഭ്യന്തര മന്ത്രി ആധികാരികമായി പാര്‍ലമെന്റില്‍ അറിയിച്ചു. ഇതുതന്നെയല്ലേ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും അന്നു മുതല്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്. നവം.29 ന് മുന്നറിയിപ്പ് നല്‍കി എന്ന് നുണയുടെ സംഘഗാനം ആലപിച്ചുകൊണ്ടിരുന്ന, നിശാചര്‍ച്ചകളില്‍ കോമരം തുള്ളിയിരുന്ന അവതാര(കര്‍)ങ്ങളേ നിങ്ങള്‍ക്ക് ലജ്ജയുണ്ടോ? സാദ്ധ്യതയില്ല.
പശ്ചാത്താപത്തിനും വീണ്ടുവിചാരത്തിനും സാധ്യതയൊട്ടുമില്ല. കാരണം നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് നിങ്ങളോട് പൊറുക്കാനാവുകയുമില്ല എംബി രാജേഷ് എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംബി രാജേഷിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
നുണ കല്ലു വച്ച നുണ. 'ഓഖി' ചുഴലിക്കാറ്റ് ആഞ്ഞടിച്ച് നാശം വിതച്ചത് കടലിലാണെങ്കിൽ അതിനു ശേഷം ഇത്രനാളായി നുണചുഴലി വീശിയടിക്കുന്നത് കരയിലാണ്. കടലിലെ ന്യൂനമർദ്ദമല്ല രാഷ്ട്രീയ ഉപജാപങ്ങളാൽ നിദ്രാവിഹീനങ്ങളായ ന്യൂസ് റുമുകളിലെ അതിമർദ്ദമാണ് ഈ ചുഴലിയുടെ പ്രഭവ കേന്ദ്രം. ആ നുണക്കാറ്റിനാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ മറുപടിയോടെ വിരാമമായത്. നവം.30 ന് 11 .55 നാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഐ.എം.ഡി നൽകിയത് എന്ന് കേന്ദ്രആഭ്യന്തര മന്ത്രി ആധികാരികമായി പാർലമെന്റിൽ അറിയിച്ചു. ഇതുതന്നെയല്ലേ മുഖ്യമന്ത്രിയും കേരള സർക്കാരും അന്നു മുതൽ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്.? നവം.29 ന് മുന്നറിയിപ്പ് നൽകി എന്ന് നുണയുടെ സംഘഗാനം ആലപിച്ചുകൊണ്ടിരുന്ന, നിശാചർച്ചകളിൽ കോമരം തുള്ളിയിരുന്ന അവതാര(കർ)ങ്ങളേ നിങ്ങൾക്ക് ലജ്ജയുണ്ടോ? സാദ്ധ്യതയില്ല. പശ്ചാത്താപത്തിനും വീണ്ടുവിചാരത്തിനും സാധ്യതയൊട്ടുമില്ല. കാരണം നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് നിങ്ങളോട് പൊറുക്കാനാവുകയുമില്ല. ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്താൻ കാത്തിരുന്ന പ്രതിപക്ഷത്തിന് രാഷ്ട്രീയഇന്ധനം പകരുകയായിരുന്നു നിങ്ങൾ. നാടു മുഴുവൻ വിലപിച്ചപ്പോൾ, നഷ്ടപ്പെട്ടവരെയോർത്ത് ഉറ്റവരുടെ നെഞ്ച് പിടഞ്ഞപ്പോൾ നിങ്ങൾ ഗൂഢാഹ്ളാദം ഉള്ളിലൊതുക്കി നിശാചർച്ചകളിൽ വ്യാജം പ്രചരിപ്പിച്ചും കപടരോഷം പ്രകടിപ്പിച്ചും അഴിഞ്ഞാടി. മൃതശരീരം വച്ച് വിലപേശാൻ ആഹ്വാനം ചെയ്തു. തീരത്തിന് തീ കൊളുത്താൻ നോക്കി. ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വസ്തുതകൾ ഇത്രയും കാലം ആടിത്തിമിർത്ത നുണകൾ തുറന്നു കാണിച്ചിരിക്കുന്നു. മാധ്യമങ്ങളുടെ വഞ്ചന വ്യക്തമായിരിക്കുന്നു. തിരുത്തുമോ? 29 ന് മുന്നറിയിപ്പ് കിട്ടി എന്നു പറഞ്ഞത് തെറ്റായിരുന്നുവെന്നെങ്കിലുമൊരു വിശദീകരണം പ്രതീക്ഷിക്കാമോ? നിങ്ങൾ മിണ്ടില്ല. സത്യസന്ധതയുംപ്രതിബദ്ധതയും ഉണ്ടായിരുന്നുവെങ്കിൽ അറിഞ്ഞുകൊണ്ട് കള്ളം പ്രചരിപ്പിക്കുമായിരുന്നില്ലല്ലോ. കള്ളം കയ്യോടെ പിടിക്കപ്പെട്ടതിൻരെ ജാള്യം നിങ്ങളണിയുന്ന കറുത്ത കോട്ടിനു മറച്ചുവക്കാൻ കഴിയുമോ?
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..