കൊച്ചി > മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ അപകടത്തിലാക്കും എന്ന മട്ടില്‍ പ്രതികരിച്ച സുഗതകുമാരി ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. തീര്‍ത്തും മനുഷ്യത്വ വിരുദ്ധവും വംശീയവുമായ പരാമര്‍ശങ്ങളാണ് ടീച്ചറില്‍ നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ടീച്ചറോടുള്ള കടുത്ത വിയോജിപ്പ് പലരും പ്രകടിപ്പിച്ചു. ടീച്ചറുടെ തന്നെ വരികള്‍ ഉദ്ധരിച്ചും വിമര്‍ശനമുണ്ടായി.
വാളയാറെത്തുന്നതില്‍ മുമ്പ്കൂലി കൊടുത്തു നാം സംസ്കാരമറ്റവര്‍ (ഇടശ്ശേരി),
എല്ലാവിധ ആദരവോടെയും പറയട്ടെ, കാവ്യാലംകൃതമായ സവര്‍ണ്ണജാതി മേധാവിത്ത ബോധമാണ് സുഗതകുമാരി ടീച്ചറില്‍ നിന്നും അറിയാതെ പുറത്തു വന്നിരിക്കുന്നത്. ഇത് അവരില്‍ അന്തര്‍ലീനമായി ഉണ്ട് എന്ന് ഞാന്‍ നേരത്തേ നിരീക്ഷിച്ചിട്ടുണ്ട്. സംവരണത്തിനെതിരെ അവര്‍ രോഷം കൊള്ളുന്നത് കണ്ടിട്ടുണ്ട്. (മംഗളത്തിന്റെ കര്‍പ്പൂരം എന്ന മാസികയില്‍)കേരളത്തില്‍ നടന്ന സാമൂഹ്യ പരിവര്‍ത്തനത്തിന്റെ വിമര്‍ശകയായിരുന്നു അവര്‍ എന്നും. നഷ്ടസ്വര്‍ഗ്ഗമായി ഗൃഹാതുരതയോടെ അവര്‍ കരുതുന്ന ഭൂതകാലം പണിയെടുക്കുന്നവര്‍ കീടമായി കരുതപ്പെട്ട ജന്മിത്തവാഴ്ചയാണെന്നു തോന്നിയിട്ടുണ്ട് കഥാകൃത്ത് അശോകന്‍ ചരുവില്‍ എഴുതി.
സുഗതകുമാരി ടീച്ചറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വിമര്‍ശനങ്ങള്‍.
എഴുതിവച്ചതിലെ മനുഷ്യവിരുദ്ധത അവിടിരിക്കട്ടെ തത്ക്കാലം എന്നുവക്കുക. രണ്ടര മില്ല്യണ്‍ കൊല്ലം മുമ്പത്തെ ടാന്‍സാനിയയിലെ ഒരു ഗുഹയില്‍ നിന്ന് ഇങ്ങ് കേരളം വരെ എത്തിയ മനുഷ്യചരിത്രം ഇതിനൊക്കെ ഓവര്‍കില്ലാണ്. സുഗതകുമാരിയുടെ അതേ തലച്ചോറുവച്ചേ അവരെ വിമര്‍ശിക്കാന്‍ പറ്റൂ. അല്ലെങ്കിലും തോല്‍ക്കാനുള്ള കളിയിലേ എതിരാളിയേക്കാള്‍ ഗണ്യമായി മെച്ചപ്പെട്ട ഒരു ധാര്‍മ്മികനിലപാടെടുക്കാന്‍ കഴിയൂ. അതുക്ൊ വിമര്‍ശനവും അതേ നാണയത്തിലിരിക്കട്ടെ. നൊമ്മടെ സ്വന്തം കൊച്ചിതിരുവിതാംകൂര്‍ നായര്‍ സ്വത്വമുല്ലോ. അതിനെപ്പിടിച്ച് ജെനറ്റിക് ജീനിയോളജി സങ്കേതങ്ങളുപയോഗിച്ച് ഒരു ക്രോമസോം മാപ്പിങ്ങിന് വിധേയമാക്കാമെന്നുവച്ചാല്‍, ഒരു പടുകൂറ്റന്‍ കമ്പ്യൂട്ടിങ് ഗ്രിഡ് ഉണ്ടാക്കിേവരും അതിന്റെ പ്രോസസിങ് ലോഡ് താങ്ങാന്‍. ഒരുമാതിരിപ്പെട്ട കംപ്യൂട്ടിങ് ക്ളസ്റ്ററൊക്കെ തലപുകഞ്ഞ് പൊട്ടിത്തെറിച്ചുപോകും. അജ്ജാതി മിക്സാണ്. ആഫ്രിക്കന്‍, ദ്രവീഡിയന്‍, മംഗോളിയന്‍, യൂറോപ്യന്‍, അറബ്, ആര്യന്‍ എന്നുവേ; നൊമ്മടെ ഞരമ്പിലോടുന്ന ചോരയില്‍ ചേരാത്തതായി ലോകത്തിലെന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ വഴീക്കൂടെ പോയിരുന്നവനൊക്കെ വീട്ടിക്കേറി ഉണ്ണികളെ ഉണ്ടാക്കി രാവിലെ സ്ഥലം വിട്ടിരുന്ന ഒരു നാട്ടിലിരുന്നാണ് ഒരു ഫെഡറല്‍ റിപബ്ളിക്കിലെ ഒരു സ്റ്റേയ്റ്റില്‍ നിന്ന് മറ്റേ സ്റ്റേയ്റ്റില്‍ ചെന്ന് പണിയെടുക്കുന്നവര്‍ ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യമിശ്രണത്തെക്കുറിച്ചുള്ള സാംസ്കാരികഖേദം. – ദീപക്ക് ശങ്കരനാരായണന്‍
എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്‍മാരാണ് എന്ന പ്രതിജ്ഞ എല്ലാ പ്രവൃത്തി ദിവസവും രാവിലെ സ്കൂളുകളില്‍ ചൊല്ലുന്ന നമ്മുടെ കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന മാനവിക ബോധത്തെ തലകീഴായ് നിര്‍ത്തുകയാണ് ശ്രീമതി സുഗതകുമാരിയെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല സുഗതകുമാരിയുടെ പരാമര്‍ശം സംബന്ധിച്ച് പ്രതികരിച്ചു.
സുഗതകുമാരി ടീച്ചര്‍ ,താങ്കളും ഞങ്ങളെനിരാശപ്പെടുത്തുന്നു.നിരായുധരാക്കുന്നു.
നാടില്ലാത്ത ,പേരില്ലാത്ത ,കുലമില്ലാത്ത പാവപ്പെട്ട മനുഷ്യരെ സ്നേഹിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതില്‍ നിങ്ങളുടെ കവിതയ്ക്കും പങ്കുണ്ടായിരുന്നു.ആ നനവുള്ള ശബ്ദത്തില്‍ അങ്ങ് മനുഷ്യസ്നേഹത്തിന്റെ ഗാഥകള്‍ പാടിയപ്പോള്‍ ഞങ്ങളതേറ്റു പാടി.
അങ്ങ് ഇപ്പോള്‍ ആകുലപ്പെടുന്നത് ഏത് സംസ്ക്കാരത്തെക്കുറിച്ചാണ്?
യത്രവിശ്വം ഭവത്യേക നീഢം എന്ന് പഠിപ്പിച്ച ഉപനിഷത്ത് സംസ്ക്കാരത്തെക്കുറിച്ചോ ലോകമേ തറവാട് ....എന്നു പാടിയ കവി സംസ്ക്കാരത്തെക്കുറിച്ചോ...എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ് പ്രതികരിച്ചു.
വസുധൈവ കുടുംബകം എന്നൊരു ചൊല്ലുണ്ടല്ലോ, അതെന്തായി! ? എന്നായിരുന്നു കവയിത്രി സാവിത്രി രാജീവന്റെ പ്രതികരണം.
മുപ്പതു വര്‍ഷക്കാലമായി പ്രവാസിയും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടിയും സുഗതകുമാരിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവെച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സുഗതകുമാരിയൂടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. സോഷ്യല്‍ മീഡയയില്‍ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
പരാമര്‍ശത്തിനെതിരെ രാവണന്‍ കണ്ണൂര്‍ തയ്യാറാക്കിയ ട്രോള്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..