രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പോര്‍വിളിയാണെന്ന് എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം.
എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍പദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രദര്‍ശിപ്പിച്ചാല്‍ ആ തിയേറ്റര്‍ കാണില്ലെന്നുമുള്ള ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുനില്‍ പി ഇളയിടം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സിനിമയാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പോർവിളിയാണ്. അതുവഴി മഹാഭാരതത്തിനു മേൽ ഉടമാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വ വാദികൾ ശ്രമിക്കുന്നത്. മഹാഭാരതം പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച നീക്കി വയ്പാണ്. ബ്രാഹ്മണികമായ മന്ത്ര സാഹിത്യത്തിനെതിരെ ഉയർന്നു വന്ന സൗത സാഹിത്യത്തിന്റെ ലോകം കൂടിയാണത്. പ്രാചീനമായ കുല ഗോത്ര പാരമ്പര്യം മുതൽ ബൗദ്ധ ധർമ്മം വരെ മഹാഭാരതത്തിൽ കൂടിക്കലർന്നു കിടക്കുന്നു. വ്യാസൻ രചിച്ച ഏക പാഠമായി മഹാഭാരതം ഒരിക്കലും നിലനിന്നിട്ടില്ല.
വ്യാസൻ എന്ന ഏക കർത്താവിന്റെ സൃഷ്ടിയല്ല മഹാഭാരതം. അങ്ങനെ ഒരു കർത്താവ് മഹാഭാരതത്തിന് പിന്നിലില്ല.വ്യാസൻ എന്ന പദത്തിന് സംശോധകൻ, പരിശോധകൻ എന്നൊക്കെയാണ് അർത്ഥം.നാടോടി ആഖ്യാനങ്ങൾ മുതൽ നോവലുകളും നാടകങ്ങളും ചലച്ചിത്രവും വരെ അനവധി പാഠങ്ങളായാണ് മഹാഭാരതം നൂറ്റാണ്ടുകളിലൂടെ നിലനിന്നത്. അല്ലാതെ ഒരു ലക്ഷം ശ്ലോകങ്ങളുള്ള ,വ്യാസ വിരചിതമായ മഹാഭാരതമായല്ല. എഴുത്തച്ഛന്റെയും സരള ദാസന്റെയും പമ്പയുടെയും ഒക്കെ മഹാഭാരതങ്ങൾ വ്യാസഭാരതമല്ല.
അതിന്റെ പല തരത്തിലുള്ള പൊളിച്ചെഴുത്തുകളാണ്. അവയെല്ലാം മഹാഭാരതമായാണ് ഇക്കാലം വരെ നിലനിന്നത്. ഈ ബൃഹദ് പാരമ്പര്യത്തിന്റെ ഏറ്റവും മിഴിവുറ്റ സമകാലിക ആവിഷ്കാരങ്ങളിലൊന്നാണ് രണ്ടാമൂഴം. അതിനെതിരായ വെല്ലുവിളി ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വര പാരമ്പര്യത്തെ തമസ്കരിച്ച് അതിനെ ഏകാത്മകമായ ഹിന്ദുത്വത്തിനു് കീഴ്പ്പെടുത്താനുള്ള ശ്രമമാണ്.ജനാധിപത്യവാദികൾ ഒരുമിച്ച് നിന്ന് അതിനെ ചെറുത്തു തോൽപ്പിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..