ആലപ്പുഴ> പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായ പ്രവര്‍ത്തകര്‍ ഏറെയുള്ള ചെങ്ങന്നൂരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു.
രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം 'കര്‍ണ്ണാടക മുഴുവന്‍ ബിജെപിയെ ജയിപ്പിച്ചതിന്റെ അഹങ്കാരം വല്ലതുമുണ്ടോ' എന്ന കമന്റോടെയായിരുന്നു നടന്‍ കൂടിയായ അമല്‍ ഉണ്ണിത്താന്റെ ചൊവ്വാഴ്ചത്തെ ആദ്യ പോസ്റ്റ്. വിവാദമായതോടെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും പോസ്റ്റിട്ടു. ബിജെപിയുടെ പതാകയുടെ പശ്ചാത്തലത്തിലുള്ള കാവിപ്പടയുടെ ചിത്രത്തിനു മുകളില്‍ 'എന്റെ വോട്ട് ബിജെപിക്ക് അഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന കമന്റോടെ.
അതിനിടെ പുതിയ വിശദീകരണവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അമല്‍ ബുധനാഴ്ച വീണ്ടും രംഗത്തെത്തി. അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും തന്റെ പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റുകള്‍ കണ്ടയുടന്‍ താന്‍ അതു ഡിലീറ്റു ചെയ്‌തെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വോട്ടവകാശം പോലുമില്ലാത്ത താന്‍ ആര്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്നു ചോദിച്ച അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും ആരെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആരും കല്ലെറിയരുതെന്നും വ്യക്തമാക്കുന്നു.
എന്നാല്‍ 2016 ല്‍ നരേന്ദ്രമോഡിയെ അനുകൂലിച്ച് അമല്‍ പോസ്റ്റിട്ടുണ്ടായിരുന്നു. ഈ പോസ്റ്റ് ഇടുന്ന സമയത്തും എക്കൗണ്ട് ഹാക്ക് ചെയ്തിരുന്നോ എന്ന് അമലിനോട് ആളുകള്‍ ചോദിക്കുന്നുണ്ട്. അന്നത്തെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആളുകള്‍ ചോദ്യമുന്നയിക്കുന്നത്.
വ്യക്തിപരമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ അമലിന് അവകാശമുണ്ടെങ്കിലും ചെങ്ങന്നൂരിലെ യോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ബിജെപിക്കെതിരെ സംസാരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീട്ടില്‍ നിന്നു തന്നെയുള്ള ബിജെപി അനുകൂലപ്രതികരണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..