24 April Wednesday

'ആ പൈതലിനെ ഹർത്താൽ നടത്തി ഇനിയും വേദനിപ്പിക്കരുത്, ഇത്‌ കണ്ണും കാതും കൂർപ്പിച്ച് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്തേണ്ട സമയം': മന്ത്രി കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

 കൊച്ചി > രാജ്യത്തിൻറെ നൊമ്പരമായി മാറിയ ആസിഫയുടെ പേരിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ ടി ജലീൽ. ആ പൈതലിനെ ഹർത്താൽ നടത്തി ഇനിയും വേദനിപ്പിക്കരുതെന്നു പറഞ്ഞ ജലീൽ ഇത്‌ കണ്ണും കാതും കൂർപ്പിച്ച് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്തേണ്ട സമയമാണെന്നും ഓർമിപ്പിക്കുന്നു .ഫേസ് ബുക്കിലാണ് മന്ത്രി ഇക്കാര്യങ്ങൾ പങ്കു വെച്ചത്

പോസ്റ്റിന്റെ പൂർണരൂപം ചുവടെ --


'ആസിഫയെന്ന എട്ടുവയസ്സുകാരിയുടെ ദീനരോദനം അടങ്ങാത്ത അലറലായി രാജ്യത്തിനകത്തും പുറത്തും പ്രകമ്പനം കൊള്ളുന്നത് കടുത്ത മനോവേദനക്കിടയിലും തെല്ലാരാശ്വാസം പകരുന്നുണ്ട് . ബാല്യത്തിന്റെ നിഷ്കളങ്കത മുഴുവൻ മുറ്റി നിൽക്കുന്ന ആ പൈതലിന്റെ കണ്ണും മുഖവും ഓരോരുത്തരുടേയും മനസ്സിൽ അവരവരുടെ പെൺമക്കളുടെ രൂപമായി നെഞ്ചിൽ ഒരുപാട് കാലം വിങ്ങി നിൽക്കുമെന്നുറപ്പ് .

ജമ്മു താഴ് വരയിലെ ഒരു നാടോടി പെൺകൊടിയുടെ അറിയപ്പെടാത്ത കൊലപാതകമായി, കത്വുവയിലെ പൈശാചികത കാലയവനികക്കുള്ളിൽ മറക്കപ്പെടുമെന്ന് കരുതിയവരുടെ മനക്കോട്ടകൾ തകർത്ത് ഇന്ത്യയുടെ ആത്മാവ് ആ മഹാപാതകത്തെ സർവ്വശക്തിയും ഉപയോഗിച്ച് എതിർത്തപ്പോൾ ഒരു ജനതക്കുണ്ടായ ആത്മവിശ്വാസത്തിന്റെ വീണ്ടെടുപ്പ് അക്ഷരങ്ങൾകൊണ്ട് എഴുതാൻ കഴിയുന്നതിലും എത്രയോ അപ്പുറമാണ് .

രാജ്യത്തെ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും , പച്ചക്ക് ആർഎസ്എസ്  അനുകൂല നിലപാട് സ്വീകരിക്കുന്നവ ഒഴികെയുള്ള എല്ലാ വാർത്താ മാധ്യമങ്ങളും , കലാ സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാവരും , മഹാഭൂരിപക്ഷം സന്യാസിമാരും ആദ്ധ്യാത്മിക സേവകരും മത ജാതി വ്യത്യാസമില്ലാതെ ആസിഫയെന്നെ പൊന്നോമനയെ കടിച്ച്കീറി കശക്കിയെറിഞ്ഞ നരാധമൻമാർക്കെതിരെ അമർഷത്തിന്റെയും വേദനയുടെയും പ്രതിഷേധത്തിന്റെയും, ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചത് കണ്ടവരിലും കേട്ടവരിലും ഉണ്ടാക്കിയ ആശ്വാസത്തിന് ഈ പ്രപഞ്ചത്തോളം വലിപ്പമുണ്ട് .

മോഡിക്കും ആർഎസ്എസിനും  എതിരെയുള്ള കൂട്ടായ്മയുടെ ചാലക ശക്തിയായി 'ആസിഫ' എന്ന മൂന്നക്ഷരം മാറിക്കഴിഞ്ഞിരിക്കുന്നു .

ഭാരതത്തിലെ ഒരു ന്യൂനാൽ ന്യൂനപക്ഷമൊഴിയെയുള്ള
എല്ലാവരും പ്രത്യേകിച്ച് ഹൈന്ദവ സമൂഹം മുഴുവനായി തന്നെ ഈ ദാരുണ സംഭവത്തിൽ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് പകരം വെക്കാൻ മറ്റൊന്നും പര്യാപ്തമാകില്ല . അമ്പരപ്പിക്കുന്ന ഈ ഐക്യനിരയിൽ പിളർപ്പുണ്ടാക്കുന്ന നോക്കോ വാക്കോ പ്രവൃത്തിയോ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാതെ നോക്കണം .

പാർട്ടിയും കൊടിയുമില്ലാത്തവർ എന്ന പേരിട്ട് ഇന്ന് നടന്നുവെന്ന് പറയപ്പെടുന്ന ഹർത്താൽ ഇവ്വിഷയത്തിൽ രൂപപ്പെട്ടുവന്ന ജനകീയ ഐക്യവും യോജിപ്പും തകർക്കാനേ ഉപകരിക്കുകയുള്ളു . ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ട ഹർത്താൽ ജനങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ് .

ഹൃദയശൂന്യരായ ഫാസിസ്റ്റുകളും ആഗ്രഹിക്കുന്നത് ഹിന്ദു മുസ്ലിം മൈത്രി തകരണമെന്നാണ് . അതിനു ചൂട്ടുപിടിക്കുന്ന ഏർപ്പാട് തീർത്തും അപലപനീയമാണ് . ആളും നാഥനുമില്ലാത്ത ബന്ദാഹ്വാനം ചെറുപ്പക്കാരെ തെരുവിലിറക്കി കുഴപ്പങ്ങൾക്ക് തീകൊളുത്താൻ ലക്ഷ്യം വെച്ചുള്ളതാണ് . സാമൂഹ്യ പ്രതിബദ്ധതയുള്ള മുസ്ലിം സംഘടനകളും നേതാക്കളും മൗനം വെടിഞ്ഞ് ഇത്തരം ആൾകൂട്ട പ്രഖ്യാപനങ്ങളെ തള്ളിപ്പറയാൻ തയ്യാറാകണം . 1992 ൽ ബാബരീ മസ്ജിദിന്റെ തകർച്ച സൃഷ്ടിച്ച ധൂളിപടലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്നുണ്ടായ വിവേകത്തിന്റെ ശബ്ദം അദ്ദേഹത്തിന്റെ അനുജ സഹോദരനിൽ നിന്നുണ്ടാകാൻ ഒട്ടും സമയം വൈകിക്കൂട .

ചങ്ങനാശ്ശേരിയിലെ ഒരു ക്ഷേത്രമതിലിൽ ഇരുട്ടിന്റെ മറവിൽ എഴുതിപ്പിടിപ്പിച്ചത് ആരെന്നറിയില്ല . അത് മായ്ച്ച് മതിൽ പെയിന്റടിച്ച് പൂർവ്വസ്ഥിതിയിലാക്കി കൊടുക്കാൻ ആ പ്രദേശത്തെ വിവേകികളായ ഹൈന്ദവ മുസ്ലിം വിഭാഗങ്ങളിലെ നല്ല മനുഷ്യർ തയ്യാറാകണം . അതിന് ആർക്കും മനസ്സ് വരുന്നില്ലെങ്കിൽ ഈയുള്ളവൻ തന്നെ വരാം ആ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ . വർഗ്ഗീയവാദികൾ ഒറ്റപ്പെടുന്ന കാഴ്ചയാണ് ചുറ്റുവട്ടത്തെല്ലാം കാണാനാകുന്നത് . മുസ്ലിം സാന്ദ്രീകൃത പ്രദേശങ്ങുളുൾകൊള്ളുന്ന മലബാറിലെവിടെയും ഇങ്ങിനെയൊരു സംഭവം ഉണ്ടായില്ലെന്നതും ചങ്ങനാശ്ശേരിയിലെ ഒരു അമ്പല മതിലിൽ ഇത്തരമൊരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടുവെന്നതും ദുരൂഹമാണ് .

ചില ചിദ്രശക്തികൾ ആളുകൾക്കിടയിൽ കുഴപ്പമുണ്ടാക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമമായിട്ടേ ഇതിനെ കാണാനാകു . ജാഗ്രതയോടെ കണ്ണും കാതും കൂർപ്പിച്ച് ഉണർന്നിരുന്ന് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്താൻ നമുക്കാകുന്നത് ചെയ്യാനുള്ള സമയമാണിത് . വൈകുന്ന ഓരോ നിമിഷത്തിനും കൊടുക്കേണ്ടി വരുന്ന വില അചിന്തനീയമാകും .

ആസിഫയെന്ന കൊച്ചു മിടുക്കി ഇൻഡ്യയുടെ മനസ്സിനെ ഒന്നിപ്പിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തട്ടെ . താൻ ഭാരതത്തിന്റെ മനസ്സിനെ ശിഥിലമാക്കിയെന്ന് ആ കുഞ്ഞുമകൾ അറിഞ്ഞാൽ വീണ്ടുമൊരിക്കൽ കൂടി അവളുടെ മനസ്സ് വേദന കൊണ്ട് പുളയും'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top