പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ വായ്പ തട്ടിയ മദ്യരാജാവ് വിജയ്‌മല്യ രാജ്യംവിട്ടതില്‍ വിമര്‍ശനങ്ങളും പരിഹാസവുമായി സോഷ്യല്‍മീഡിയ. രാജ്യത്തെ കബളിപ്പിച്ച് മുങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ മല്യയ്‌ക്ക് കൂട്ടുനിന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഐപിഎല്ലുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ലളിത്‌മോഡിയെ രാജ്യംവിടാന്‍ സഹായിച്ച അതേ മാതൃകയിലാണ് മല്യയ്‌ക്കും രക്ഷപ്പെടാന്‍ ഒത്താശ ചെയ്തതെന്ന വിമര്‍ശനം ശക്തമായി.
വിജയ്‌മല്യയും ലളിത്മോഡിയും പുതിയ സ്റ്റാര്‍ട്ട് അപ്പ് സംരംഭം പ്രഖ്യാപിച്ചു. 'ആര്‍ട്ട് ഓഫ് ലീവിങ്'.. എന്നാണ് സംരഭംത്തിന്റെ പേരെന്നും സോഷ്യല്‍മീഡിയ പറയുന്നു.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ചിലത്:
'വിജയ് മല്ല്യക്ക് നാടുവിടാന്‍ സൌകര്യം ചെയ്തു കൊടുത്തു എന്ന് ആക്ഷേപിക്കുന്നത് തെറ്റാണ്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചു കൊണ്ടുവന്ന് ആളൊന്നിന് പതിനഞ്ചു ലക്ഷം വെച്ച് വീതിക്കാന്‍ മോഡിജി അയച്ച ദൂതനാണ് രാജ്യസഭാംഗം കൂടിയായ മല്ല്യ.'
കള്ളപണവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനവും അതേസമയം തട്ടിപ്പുകാര്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.
'കള്ളംപണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അക്കൌണ്ടുകളിലേക്കും 15 ലക്ഷം രൂപ എത്തിക്കുമെന്ന പൊള്ളയായ വാഗ്ദാനമാണ് 2014ല്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യക്കാരുടെ 9000 കോടിയുടെ നികുതിപ്പണവുംകൊണ്ട് വിദേശത്തേക്ക് പറക്കാന്‍ അനുവദിച്ചുവെന്നതാണ് 2016ലെ യാദാര്‍ഥ്യം.'
'' ഒറ്റ രാത്രി കൊണ്ട് മല്ല്യ സാര്‍ നിനക്കൊക്കെ രാജ്യദ്രോഹി ആയി അല്ലേടാ .. സ്മരണ വേണമെടാ സ്മരണ . നീയൊക്കെ പരീക്ഷക്ക് പൊട്ടിയപ്പോ ,നിന്നെ ഒക്കെ നിന്റെ കാമുകിമാര് തേച്ചു ഒട്ടിച്ചിട്ട് പോയപ്പോ ,സന്തോഷം വന്നപ്പോ ,ഇന്ത്യ വേള്‍ഡ് കപ്പു എടുത്തപ്പോ ,നീയൊക്കെ കുടുംബം വിറ്റു അര്മാധിക്കാന്‍ ഗോവക്ക് പോയപ്പോള്‍ ,നിനക്കൊക്കെ മുത്തി കുടിച്ചു ,പതപ്പിചൊഴുക്കി എല്ലാം മറന്നു അടിക്കാന്‍ മല്ല്യ സാറിന്റെ കിംഗ് ഫിഷറെ ഉള്ളാരുന്നടാ . ബംഗ്ലൂരില്‍ നിനക്കൊക്കെ അന്തസായി വായി നോക്കാന്‍ അണ്ണന്റെ യു ബി സിറ്റിയെ ഉള്ളാരുന്നു . നീയൊക്കെ ഈ ദീപിക പദുക്കോണെയും യാനാ ഗുപ്തയെയും ഒക്കെ തലേല്‍ വെച്ചോണ്ട് നടക്കുവല്ലേ ,ഇവരെ ഒക്കെ ഇവരാക്കിയത് ആരാ .അണ്ണന്‍ ആണഡാ ,അണ്ണന്റെ കലണ്ടര്‍ ആണട . നീയൊക്കെ IPL കണ്ടു തലകുത്തി മറിഞ്ഞതല്ലേ ,അതൊക്കെ അണ്ണനെ പോലുള്ള മഹാ മനസ്കരുടെ വിയര്പ്പ് ആണഡാ ദ്രോഹികളെ . വെറും ഒരു ജെട്ടി മാത്രം ഇട്ടു പാവം പെങ്കുട്ടികളുടെ കൂടെ കപ്പലില്‍ നില്ല്കുന്ന ആ പാവം മനുഷ്യന്‍ നിനക്കൊക്കെ ഇപ്പൊ വഞ്ചകന്‍ .റേഷന്‍ കടേല്‍ പോണേല്ലും ജീന്സും തള്ളി കേറ്റി പോക്കുന്ന നീയൊക്കെ അദേഹത്തെ കണ്ടു പഠിക്കണ്ണം . 9000 കോടി പറ്റിച്ചു പോലും .നിന്റെ ഒക്കെ രാഷ്ട്രീയ കാര് അവരുടെ വീട്ടിലോട്ട് അടിച്ചോണ്ട് പോയതിന്റെ അത്രയും ഇല്ല . ഒന്നുമില്ലേല്‍ അണ്ണന്‍ ഇതൊക്കെ ഇവിടെ തന്നെ ചിലവഴിചില്ലേ ? അഞ്ചു കോടി മുടക്കി ഈ വേദനയിലും ബെര്‍ത്ത് ഡേ ആഗോഷിച്ച അണ്ണന്‍ ആണ് അണ്ണാ അണ്ണന്‍ . അണ്ണന്‍ മുങ്ങിയതില്‍ എന്താ തെറ്റ് . നാട്ടില്‍ ഇപ്പൊ എന്നാ മുടിഞ്ഞ ചൂടാ . അതൊക്കെ കഴിയുമ്പോ അണ്ണന്‍ ഇങ്ങു വരും . അണ്ണന്റെ താടിയും മുടിയും ആ കുട വയറും ,ഓ ഇത്രേം ലുക്ക് ഉള്ള വേറെ ഏതെങ്കിലും രാജ്യ സഭ അംഗം ഉണ്ടോടാ സാമ ദ്രോഹികളെ . എന്നാലും ഈ കൊല്ലതെ കലണ്ടര്‍ കിട്ടാത്തത് വല്യ ചതി ആയി പോയി . അണ്ണാ ,അണ്ണന്‍ മടങ്ങി വാ . നമ്മ വെയിറ്റിംഗ് ആണ് .''
വിദ്യാഭ്യാസത്തിനോ വീടുവെക്കാനോ വായ്പെയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ ഗുണ്ടകളെയും പൊലീസിനെയും കൊണ്ട് നേരിടുമ്പോഴാണ് 9000 കോടി പറ്റിച്ച് മദ്യരാജാവിന് രക്ഷപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ സഹായിക്കുന്നത്. ഈ വിമര്‍ശനവും നര്‍മ്മത്തില്‍ചാലിച്ചാണ് സോഷ്യല്‍ മീഡിയ അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..