കേരള നിയമസഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാല്‍ നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വീണ്ടും ബിജെപിക്കും അദ്ദേഹത്തിനും വലിയ നാണക്കേടാവുകയാണ്. ഈയടുത്താണു 'ലാവ്ലിന്‍കേസ് സുപ്രീം കോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഹരീഷ് സാല്‍വേയ്ക്ക് എത്രരൂപ കൊടുത്തു എന്ന ചോദ്യത്തിനു കരണത്തടിക്കുന്ന മറുപടി രാജേട്ടന് കിട്ടിയത്, ലാവ്ലിന്‍ കേസ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ല എന്നായിരുന്നു മറുപടി.
ഇതിന് പിന്നാലെയാണ് ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ എങ്കില്‍ ഇതിനായി എത്രരൂപയാണു വകയിരുത്തിയിട്ടുള്ളത് എന്ന ചോദ്യം രാജഗോപാല്‍ ഉന്നയിച്ചത്. മെയ് രണ്ടാം തീയതി ന്യൂനപക്ഷ ക്ഷേമവകുപ്പുമന്ത്രി കെ ടി ജലീലിനോട് ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം (നമ്പര്‍: 1315)ആണ് രാജേട്ടനെ വീണ്ടും പുലിവാല് പിടിപ്പിച്ചത്. ഉപചോദ്യങ്ങള്‍ ഉള്‍പ്പടെയുള്ള ചോദ്യത്തിന് 'ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്നില്ല എന്നായിരുന്നു മറുപടി.' ദുഷ്ടലക്കോടെയുള്ള ചോദ്യത്തിന് ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ തുകയും അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതിരുന്നതെന്തുകൊണ്ട് എന്നായിരുന്നു രണ്ടാം ചോദ്യം.
എന്നാല്‍ തൊഴിലുറപ്പുപദ്ധതിയിലെ വേതനക്കുടിശ്ശികയായ 759.43 കോടിരൂപയടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇതുവരെ ലഭിച്ചിട്ടില്ലായെന്നും എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച്ചവരുത്തിയിട്ടില്ലായെന്നുമുള്ള കണക്ക് സഹിതമുള്ള മറുപടിയാണു ഈ ചോദ്യത്തിന് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയിട്ടും പദ്ധതി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനാശിച്ച് രാജഗോപാല്‍ സമര്‍പ്പിച്ച ചോദ്യം അദ്ദേഹത്തിന് നേരെ തന്നെ ബൂമറാങ്ങായി വരികയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..