28 March Thursday

ആരാണ് കൊലപാതക രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍? മാധ്യമങ്ങളുടെ ചരിത്രബോധവും വിവരശേഖരണ വൈഭവവും വാര്‍ത്തകളില്‍ പ്രതിഫലിക്കാത്തത്‌ എന്തുകൊണ്ട്?-പി രാജീവ് എഴുതുന്നു

പി രാജീവ്Updated: Sunday Mar 3, 2019

കൊലപാതക രാഷ്‌ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു സുഹൃത്ത് എറണാകുളം ജില്ലയിലേതുപോലെയല്ല വടക്കന്‍ ജില്ലകളിലെ കമ്യുണിസ്റ്റുകാരുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നു സൂചിപ്പിച്ചു. അതാണ് അവിടെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം തുടര്‍ന്നു സൂചിപ്പിച്ചു. അeപ്പാള്‍ ഞാന്‍ അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചു. എറണാകുളം ജില്ലയില്‍ രാഷ്‌ട്രീയ കൊലപാതങ്ങള്‍ നടന്നതായി അറിയുമോ എന്ന ചോദ്യത്തിന് ഉണ്ടോ എന്ന അത്ഭുതത്തോടെയുള്ള പ്രതികരണം വന്നു.

ഇവിടെയും നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണെന്നും കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരായതുകൊണ്ടും കൊലപാതകികളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സും ആര്‍എസ്എസുമായതുകൊണ്ട് അതൊന്നും വാര്‍ത്തയായി മാറിയില്ലെന്നു മാത്രം.

കഴിഞ്ഞ ദിവസം ഓങ്ങല്ലൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പട്ടാമ്പിയില്‍ കുമാരന്‍ വൈദ്യരുടെ വീട്ടില്‍ പോയിരുന്നു. അദ്ദേഹം മരിച്ചപ്പോഴാണ് ഒടുവില്‍ അവിടെ പോയത്. വൈദ്യരുടെ മകനായിരുന്നു പി കെ രാജന്‍. 1977 ഫെബ്രുവരി 24 ന് കെ എസ് യു ക്കാര്‍ കൊലപ്പെടുത്തിയ തൃപ്പൂണിത്തറ ആയുര്‍വേദ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍. അഭിമന്യുവിനെ എസ് ഡി പി ഐ ക്കാര്‍ കൊലപ്പെടുത്തിയിട്ട് അധിക നാളായില്ല. കെ എസ് യു ക്കാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് അരക്കു കീഴെ തളര്‍ന്ന് ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോ നമ്മളെ വിട്ടുപിരിഞ്ഞിട്ട് അധിക ദിവസങ്ങളായില്ല, എസ്എഫ്ഐ ക്കാര്‍ പ്രതിസ്ഥാനത്തായ ഒരു കൊലപാതകവും ഒരു കാമ്പസ്സിലുമില്ല.

ഉദയംപേരൂരില്‍ വീട്ടിനകത്തക്ക് ബോംബെറിഞ്ഞ് സഖാവ് സരോജിനിയെ ആര്‍ എസ് എസ് കൊലപ്പെടുത്തിയത് 1990 നവമ്പര്‍ 16നാന്ന്. മട്ടാഞ്ചേരിയില്‍ വിട്ടപ്പനയ്ക്കിനെയും കടുങ്ങല്ലൂരില്‍ മുരളിയെയും കൊലപ്പെടുത്തിയതും ആര്‍ എസ് എസ് തന്നെ.

1979 ഒക്ടോബര്‍ 18ന് ഇ കെ നായനാരുടെ പ്രസംഗം കേട്ട് മടങ്ങിയ സുരേഷിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ്സുകാരാണ്. 80 നവമ്പര്‍ 1 ന് കരുമാലൂരില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയതും 1982 നവമ്പര്‍ 13 ന് കൊച്ചിയില്‍ ശശിയെയും ജയനെയും കൊലപ്പെടുത്തിയതും കോണ്‍ഗ്രസ്സ് തന്നെ. 1982 ജനവരി 1 9 ന് അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാനിറങ്ങിയ അബ്ദുള്‍ റസാക്കിനെ ഏലൂരില്‍ കൊലപ്പെടുത്തിയതും കോണ്‍ഗ്രസ്സ് തന്നെ.

കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ 1988 മാര്‍ച്ച് 15നു നടന്ന ഭാരത ബന്ദില്‍ പങ്കെടുത്ത മോഹനന്നെയും വെടിവെച്ചു കൊന്നത് കോണ്‍ഗ്രസ് തന്നെ. 1986 മേയ് 9 ന്ത മുളവുക്കാട്ടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ പോള്‍സനെ കൊലപ്പെടുത്തിയതും ഇതേ സംഘം തന്നെ.

അപ്പോള്‍ ആരാണ് കൊലയാളികള്‍? അരാണ് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ..മാധ്യമങ്ങളുടെ ചരിത്രബോധവും വിവരശേഖരണ വൈഭവവും വാര്‍ത്തകളില്‍ പ്രതിഫലിക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഉത്തരങ്ങള്‍ അവര്‍ സ്വയം കണ്ടു പിടിക്കട്ടെ!

പ്രതിസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ ഇല്ലാത്തതൊന്നും വാര്‍ത്തയല്ല. ജനങ്ങളെ അണിനിരത്തി കൊലപാതകികളെ തുറന്നു കാട്ടുന്നത് അവതരണങ്ങളില്‍ തമസ്‌കരിക്കപ്പെടുന്നു. ഉന്മൂലനം കൊണ്ട് ഒരാശയത്തെയു ഇല്ലാതാക്കാന്‍ കഴിയില്ല. സംവാദാത്മക രാഷട്രീയത്തെ പ്രോത്സാഹിപ്പിക്കാം. പോസ്റ്റ് നോക്കിയിരിക്കുന്ന കോണ്‍ഗ്രസ് - ആര്‍ എസ് എസ് സുഹൃത്തുക്കള്‍ എല്ലാ ചരിത്രവും നോക്കി വരട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top