കൊച്ചി > എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ വഴിപാടു നിരക്കുകൂട്ടിയെന്ന നിലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴിപാടു നിരക്ക് ഏകീകരിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്നതാണ് ഇത്തരത്തില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളിയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി 'ഹിന്ദു ജനതയോട് അനീതി' എന്ന നിലയില്‍ മതവികാരം ഇളക്കിവിടാനുള്ള സംഘടിത ശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.
2016 ഏപ്രില്‍ ഒന്നിനാണ് തിരുവിതാംകൂര്‍ ദേവസ്വത്തിനു അധീനതയിലുള്ള 1250 ക്ഷേത്രങ്ങളിലെ വഴിപാടു നിരക്കുകള്‍ ഏകീകരിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഉത്തരവ് ( ഉത്തരവ് നം. ROC 10416/12/suit/NS) നല്‍കിയത്. ഒരേ വഴിപാടിന് പലനിരക്ക് ഈടാക്കുന്നുവെന്നും രസീത് നല്‍കുന്നില്ല എന്ന പരാതിയും ഉണ്ടായതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വഴിപാട് നിരക്ക് ഏകീകരിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കമ്മറ്റി രൂപീകരിച്ച് സാധ്യതാപഠനം നടത്തിയാണ് നിരക്ക് ഏകീകരിച്ചത്.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നത് 'വഴിപാട് നിരക്ക് കുത്തനെ കൂട്ടി' എന്ന നിലയിലാണ് സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമി വാര്‍ത്തയാക്കിയത്. നിരക്കിലുണ്ടാകുന്ന മാറ്റം മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് പറയുന്ന ജന്മഭൂമി ഉത്തരവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ചതാണെന്നത് മറച്ചുവെച്ചു. ഈ വാര്‍ത്തയും ദേവസ്വം മന്ത്രി കടകംപള്ളിയുടെ ചിത്രവും അസത്യപ്രചരണ പോസ്റ്ററുകളുമാണ് സംഘപരിവാര്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.
എന്നാല്‍ ഇവയെ പൊളിച്ചടുക്കിക്കൊണ്ട് ഉത്തരവിന്റെ പകര്‍പ്പടക്കം ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ പതിവുപോലെ ഫോട്ടോഷോപ്പ് നാടകം പിടിക്കപ്പെട്ട ജാള്യതയിലാണ് സംഘപരിവാറുകാര്‍.
'ദേവസ്വംബോര്‍ഡില്‍ വഴിപാടുനിരക്കുകള്‍ തീരുമാനിക്കുന്നതില്‍ മന്ത്രിക്ക് ഒരു റോളുമില്ലെന്ന കാര്യം ഇവര്‍ക്കറിയാന്‍ വയ്യാഞ്ഞിട്ടോ എന്തോ, ജന്മഭൂമിയില്‍ വാര്‍ത്തകണ്ട മാത്രയില്‍ ഉടന്‍ കടകമ്പള്ളിയുടെ പടവും വച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ചീത്തയും വിളിച്ച് ഫോട്ടോഷോപ് പോസ്റ്റര്‍ തയ്യാറാക്കി ലോകം മുഴുവന്‍ വിഷം പരത്തുകയാണ് സംഘ ഫോട്ടോഷോപ്പികള്‍! ജന്മഭൂമിക്കറിയാം ഇത്തരം ഒരുവാര്‍ത്ത കൊടുത്താല്‍ ഈ വിവരദോഷികള്‍ അതുകൊണ്ട് ആറാട്ടുനടത്തുമെന്നും പത്തുപേരെങ്കിലും ഇതില്‍ വീഴുമെന്നതും. കാരണം ഇവര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത് ചിന്തകൊണ്ടല്ലല്ലോ!
ഫോട്ടോഷോപ്പുമായിരിക്കുന്ന ആഗോള സംഘികള്‍ക്ക് പിന്നെ വായിക്കാനോ പഠിക്കാനോ അന്വേഷിക്കാനോ ഒന്നും സമയമില്ലല്ലോ, കാണുക, കീച്ചുക എന്നതിനപ്പുറം ഒരു ലവലിലേക്ക് ഈ നൂറ്റാണ്ടില്‍ അവര്‍ക്ക് മാറാനും ആകില്ലല്ലോ. ' – എന്നും സോഷ്യല്‍മീഡിയ പറയുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..