28 March Thursday

‘നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ; സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണുന്നില്ലേ ’ .. ഹൃദയം കവർന്ന് സച്ചിയുടെ ഭാര്യ സിജിയുടെ കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കൊച്ചി> "നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും..,
നാഷണൽ അവാർഡ് വാങ്ങും..  അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും .ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും.’’ദേശീയ അവാർഡ് വേദിയിലെത്തിയ സച്ചിയുടെ ഭാര്യ സിജിയുടെ ഹൃദയസ്പർശിയായ കുറിപ്പാണിത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്  സച്ചിക്ക് വേണ്ടി എറ്റുവാങ്ങിയ  സിജി മികച്ച ഗായികയായ നാഞ്ചിയമ്മയെ ചേർത്ത് നിർത്തിയ ഫോട്ടോക്കൊപ്പമാണ് ഈ വരികൾ കുറിച്ചിട്ടത്. 

അയ്യപ്പനും കോശിയും എന്ന ചിത്രം അതിന്റെ സകല വിജയ സീമകൾക്കും അപ്പുറം നാഞ്ചിയമ്മ എന്ന ഗായികയെ കൂടി അടയാളപ്പെടുത്തിയ ചിത്രം ആണ്. അട്ടപ്പാടിയിലെ ഗോത്ര സാംസ്കാരത്തിന്റെ അടയാളം മലയാളത്തിന് അഭിമാനപൂർവ്വം നൽകിയ സിനിമയുടെ സംവിധായകൻ സച്ചി ഇന്ന് ഈ ഭൂമിയിൽ ഇല്ല.

ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ

"നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും..,
നാഷണൽ അവാർഡ് വാങ്ങും..  അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും .ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും.



ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു .
 
അതെ നീ ചരിത്രം തേടുന്നില്ല....നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ..ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം..

ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും,  എഴുത്തും വായനയും അറിയാത്ത  ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം .

കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും....

പ്രീയപ്പെട്ട സച്ചീ..
ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...
സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്...
നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ".


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top