26 April Friday

'ജീവിതത്തിലാദ്യമായി കെട്ടുറപ്പുള്ള വീട്ടില്‍ ഉറങ്ങുന്നവര്‍ക്ക് വിവാദമൊന്നും വിഷയമല്ല; അവര്‍ സ്വന്തം കൊട്ടാരത്തില്‍ രാജാവും രാജ്ഞിയുമൊക്കെയായി ആനന്ദിക്കട്ടെ'

വെബ് ഡെസ്‌ക്‌Updated: Sunday Mar 1, 2020

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനവധി ജനക്ഷേമ പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് എന്ന പദ്ധതി. വീടില്ലാതിരുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും പുതിയതായി 'സ്വന്തമായി' വീടുണ്ടാകുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന സന്തോഷം തനിക്ക് ചിന്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പതിവ് പോലെ രണ്ടു ലക്ഷം വീടുകള്‍ പുതിയതായി ഉണ്ടായോ, അതില്‍ കുറേ വീടുകള്‍ മറ്റുള്ള ഭരണകാലത്ത് തുടങ്ങിയതല്ല, വീടുപണിക്ക് കേന്ദ്ര സഹായം കിട്ടിയിട്ടുണ്ടല്ലോ എന്നൊക്കെയുള്ള വിവാദങ്ങള്‍ ഒക്കെ കേട്ടു. പുതിയതായി സ്വന്തമായി, പലപ്പോഴും ജീവിതത്തിലാദ്യമായി, സ്വന്തമായി ഒരു മേല്‍ക്കൂരയ്ക്ക് താഴെ കെട്ടുറപ്പുള്ള വീട്ടില്‍ ഉറങ്ങുന്നവര്‍ക്ക് ഇതൊന്നും വിഷയമല്ല, വിഷയമാക്കേണ്ടതുമല്ല. അവര്‍ സ്വന്തം കൊട്ടാരത്തില്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെയായി ആനന്ദിക്കട്ടെ. അവരുടെ സന്തോഷത്തില്‍ താന്‍ പങ്കുചേരുന്നുവെന്നും ഓരോ വീടുണ്ടാക്കാനും പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മുരളി തുമ്മാകുകുടി ഫെയ്‌‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

രണ്ടുലക്ഷം രാജാക്കന്മാര്‍ (രാജ്ഞിമാരും, രാജകുമാരിമാരും, രാജകുമാരന്മാരും)...

തുമ്മാരുകുടിയില്‍ ആണ് ജനിച്ചത്. അത് ഞങ്ങളുടെ സ്വന്തം വീടായിരുന്നു. 'അമ്മ തന്നെ ജനിച്ചത് അവിടെയാണ്. തുമ്മാരുകുടിക്ക് ഇപ്പോള്‍ നൂറു വര്‍ഷത്തോളം പഴക്കമുണ്ട്.

അതിന് ശേഷം ലോകത്ത് എത്രയോ വീടുകളില്‍ ജീവിച്ചു. എഞ്ചിനീയറിങ്ങ് പഠിച്ചത് അഞ്ചു വര്‍ഷം അമ്മായിയുടെ വീട്ടില്‍ താമസിച്ചാണ്. പിന്നെ ആറു വര്‍ഷം ഹോസ്റ്റലില്‍, പിന്നെ പത്തു വര്‍ഷം ജോലി ചെയ്ത സ്ഥാപനങ്ങളുടെ ക്വാര്‍ട്ടേഴ്‌സില്‍, രണ്ടായിരത്തി മൂന്നു മുതല്‍ വാടകക്ക് സ്വിറ്റസര്‍ലണ്ടില്‍ പലയിടങ്ങളില്‍. ഇന്ന് വരെ ലോകത്തിലെ അനവധി നഗരങ്ങളില്‍ ഒരു ഡസനില്‍ ഏറെ വീടുകളില്‍ താമസിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ വീട് എന്നതിനെ പറ്റി പണ്ടുള്ള പോലൊരു വികാരം ഇല്ല. സ്വിറ്റസര്‍ലാണ്ടില്‍ സുഹൃത്തുക്കള്‍ ഒക്കെ വീട് വാങ്ങിയിട്ടും ഒരെണ്ണം വാങ്ങണം എന്നെനിക്ക് തോന്നിയിട്ടില്ല. വീടുകള്‍ ആജീവനാന്തം ജീവിക്കാനുള്ളതല്ലെന്നും, സ്വന്തം സമ്പാദ്യം ഭൂരിഭാഗവും നിക്ഷേപിച്ച് ഉണ്ടാക്കേണ്ടതല്ലെന്നും ഉള്ള അഭിപ്രായമാണ് ഇപ്പോള്‍ ഉള്ളത്. ഇനിയുള്ള തലമുറ കേരളത്തില്‍ പറ്റിയാല്‍ വീടുകള്‍ പുതിയതായി ഉണ്ടാക്കരുതെന്നും, ഒരു വീട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നു മരിക്കുന്ന രീതി മാറ്റണമെന്നും പറ്റിയാല്‍ വീടുകള്‍ സ്വന്തമാക്കുന്ന രീതി മാറ്റി ദീര്‍ഘകാല മോര്‍ട്ടഗേജ് സംവിധാനത്തിലേക്ക് മാറുന്നതാണ് സാമൂഹ്യമായും സാമ്പത്തികമായും പരിസ്ഥിതിപരമായും നല്ലതെന്ന് അതിപ്രായവും ഉണ്ട്.

പക്ഷെ ഈ അഭിപ്രായം ഒക്കെ ഉണ്ടായിരിക്കുമ്പോഴും എനിക്ക് സ്വന്തമായി ഒരു വീടുണ്ട്. ഒമാനില്‍ ജോലി ചെയ്യുന്ന കാലത്താണ് നാട്ടില്‍ ഒരു വീട് വക്കണം എന്ന് തോന്നിയത്. ഗള്‍ഫിലെ ജോലികളുടെ അരക്ഷിതാവസ്ഥ കാരണം ആര്‍ക്ക് എപ്പോഴാണ് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. അപ്പോള്‍ എല്ലാ ഗള്‍ഫ് കാരേയും പോലെ ഞാനും വീടൊക്കെ വച്ചു. പൊതുവില്‍ ഗള്‍ഫുകാരില്‍ നിന്നും വ്യത്യസ്തമായി രണ്ടുമുറിയും ഒറ്റ നിലയും മാത്രമുള്ള താരതമ്യേന ചെറിയ വീടാണ് വച്ചത്. അവിടെ അപൂര്‍വ്വമായിട്ടാണ് താമസിക്കാന്‍ പറ്റാറുള്ളതെങ്കിലും മുറ്റത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കുമ്പോള്‍ 'എവിടെയുമെനിക്കൊരു വീടുണ്ട്' എന്നുള്ള കവിതയാണ് ഓര്‍മ്മ വരാറുള്ളത്.
അപരന്റെ ദാഹത്തിനെന്റേതിനേക്കാളും കരുണയും കരുതലും ഉള്ള വീടായിരിക്കണം എന്റേതെന്ന ആഗ്രഹവും ഉണ്ട്.

ഇതെന്റെ മാത്രം കാര്യമല്ല, മലയാളികളുടേത് മാത്രവുമല്ല. ഇംഗ്‌ളീഷുകാര്‍ പറയുന്നത് 'My house is my castle' എന്നാണ്. അവിടെ രാജാവ് വന്നാലും 'My castle my rules' എന്ന നിയമം ആണ് നിലനിന്നിരുന്നത്.

'The poorest man may in his cottage bid defiance to all the forces of the crown. It may be frail - its roof may shake - the wind may blow through it - the storm may enter - the rain may enter - but the King of England cannot enter.'

William Pitt, the first Earl of Chatham, British Prime Minister (1766-1768).

ഈ നിയമം അമേരിക്കയിലേക്ക് പോയപ്പോള്‍ പ്രതീക്ഷിക്കാവുന്ന പോലെ അവരതില്‍ ഒരു തോക്കൊക്കെ കൂട്ടിച്ചേര്‍ത്തു. സ്വന്തം വീട്ടില്‍ ഒരാള്‍ കടന്നു കയറി ഒരാള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാവുകയോ ഉണ്ടെന്ന് തോന്നുകയോ ചെയ്താല്‍ കടന്നു കയറുന്ന ആളെ വെടിവച്ചുകൊള്ളുന്നത് പോലും നിയമവിധേയമാക്കുന്ന നിയമങ്ങള്‍ അവിടെ ഉണ്ടാക്കി.

ലോകത്തെല്ലായിടത്തും 'സ്വന്തം വീട്' എന്നത് വലിയൊരു വികാരമാണ്, ധൈര്യമാണ്, അവസാനത്തെ ആശ്രമയമാണ് (Last refuge).

ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഈ സര്‍ക്കാരിന്റെ അനവധി ജനക്ഷേമ പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണല്ലോ ലൈഫ് എന്ന പദ്ധതി. അത് വഴി കഴിഞ്ഞ നാലു വര്‍ഷത്തിനകം രണ്ടു ലക്ഷം ആളുകള്‍ക്ക് സ്വന്തമായി വീടുണ്ടാക്കി അതിലേക്ക് താമസം മാറ്റാനുള്ള അവസരമുണ്ടായി എന്ന് വായിച്ചു. പുതിയ വീട്ടിലേക്ക് മാറുന്ന അനവധി പേരുടെ സന്തോഷം ടി വിയില്‍ കണ്ടു.

വീടില്ലാതിരുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും പുതിയതായി 'സ്വന്തമായി' വീടുണ്ടാകുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന സന്തോഷം എനിക്ക് ചിന്തിക്കാന്‍ കഴിയും. കേരളത്തില്‍ വീട് എന്ന് വച്ചാല്‍ താമസിക്കാനുള്ള സ്ഥലം മാത്രമല്ല, നമ്മുടെ മേല്‍ വിലാസം എന്നത് നമ്മുടെ 'വീട്ടു'പേരാണ്. ഒരാളുടെ പേരുകഴിഞ്ഞാല്‍ ഐഡന്റിറ്റിയുടെ രണ്ടാമത്തെ അക്ഷരം വീട്ടുപേരാണ്, അത് കഴിഞ്ഞാണ് അച്ഛന്റെയോ അമ്മാവന്റെയോ ഒക്കെ പേരുകള്‍ വന്നിരുന്നത്.

പതിവ് പോലെ രണ്ടു ലക്ഷം വീടുകള്‍ പുതിയതായി ഉണ്ടായോ, അതില്‍ കുറേ വീടുകള്‍ മറ്റുള്ള ഭരണകാലത്ത് തുടങ്ങിയതല്ല, വീടുപണിക്ക് കേന്ദ്ര സഹായം കിട്ടിയിട്ടുണ്ടല്ലോ എന്നൊക്കെയുള്ള വിവാദങ്ങള്‍ ഒക്കെ കേട്ടു. പുതിയതായി സ്വന്തമായി, പലപ്പോഴും ജീവിതത്തിലാദ്യമായി, സ്വന്തമായി ഒരു മേല്‍ക്കൂരയ്ക്ക് താഴെ കെട്ടുറപ്പുള്ള വീട്ടില്‍ ഉറങ്ങുന്നവര്‍ക്ക് ഇതൊന്നും വിഷയമല്ല, വിഷയമാക്കേണ്ടതുമല്ല. അവര്‍ സ്വന്തം കൊട്ടാരത്തില്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെയായി ആനന്ദിക്കട്ടെ. അവരുടെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരുന്നു. ഓരോ വീടുണ്ടാക്കാനും
പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു. കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുന്നു.

സ്വന്തമായി വീടുണ്ടാകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാം ചെറുതെങ്കിലും ഒരു വീടും മേല്‍വിലാസവും ഉണ്ടാകട്ടെ.

മുരളി തുമ്മാരുകുടി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top