കൊച്ചി > മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്ന അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കല്‍പം ജന്മിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പുരുഷാധികാര സമൂഹത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീര്‍ക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളില്‍ നിന്നാണ് മേല്‍പറഞ്ഞ മാതൃ സങ്കല്‍പം ഉരുത്തിരിയുന്നതെന്നും മുഖ്യമന്ത്രി മാതൃദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഈ യാഥാസ്ഥിതിക സങ്കല്‍പത്തിന്റെ മഹത്വവല്‍ക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകള്‍ സ്വജീവിതങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം.
ഈ മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാന്‍ ആ ത്യാഗസന്നദ്ധത നമുക്ക് ഊര്‍ജ്ജമാകട്ടെ. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം മാതൃദിന ആശംസകള്‍ നേരുന്നു.-മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..