25 April Thursday

"തിരുത്തിയത് ആരുടെ വാര്‍ത്ത? വാട്‌‌സ്‌ആപ്പ് യൂണിവേഴ്‌സിറ്റി മാതൃഭൂമിയില്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങിയ അവസ്ഥ'

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച മാതൃഭൂമി തടിതപ്പി. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബി നയത്തെ കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷമായി വിമര്‍ശിച്ചു എന്നായിരുന്നു കഴിഞ്ഞദിവസം മാതൃഭൂമി നല്‍കിയ വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു. എക്‌സ്‌ക്ലൂസീവ് പോലെ ആഘോഷിച്ച് കൊടുത്ത വാര്‍ത്തയ്കക് യെച്ചൂരി നല്‍കിയ മറുപടി ഒരുവരിയില്‍ ഒതുക്കുകയാണ് തിങ്കളാഴ്ച മാതൃഭൂമി ചെയ്തത്. വ്യാജവാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനം നടത്തുകയോ, തിരുത്ത് നല്‍കുകയോ ചെയ്തിട്ടുമില്ല. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി മാതൃഭൂമിയില്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങിയ പോലുള്ള അവസ്ഥയാണിതെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഉല്ലേഖ് എന്‍ പി വിമര്‍ശിച്ചു. രണ്ട് ദിവസങ്ങളിലായി മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ കട്ടിംഗുകള്‍ സഹിതമാണ് ഉല്ലേഖ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഉല്ലേഖ് എന്‍ പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

സാധാരണ ഇത്തരം വാര്‍ത്തകളുടെ പുറകെ പോവുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷെ മാതൃഭൂമിയിലെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം സംബന്ധിച്ച ഒരു വാര്‍ത്ത കുറച്ചു പന്തികേട് ഉള്ളതാണ് എന്നത് കൊണ്ടുതന്നെ അതിന്റെ follow-up വാര്‍ത്തകൂടി പരിശോധനയ്ക്ക് വിധേയമാകുകയാണ്.

മണികണ്ഠന്‍ നേരത്തെ എഴുതിയ വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിബി നയത്തെ കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷമായി വിമര്‍ശിച്ചു എന്ന് അവകാശപ്പെട്ടിരുന്നു. അതു തികച്ചും തെറ്റായ വാര്‍ത്തയാണ് എന്നും ആ വാര്‍ത്ത മണികണ്ഠന് കൊടുത്തവന് ഗൂഡലക്ഷ്യം ഉണ്ടെന്നുള്ളത് ഉറപ്പാണ് എന്നും നേരത്തെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

ഇനി ആ വാര്‍ത്തയുടെ follow-up ശ്രദ്ധിക്കുക.
പിണറായി കേന്ദ്രക്കമ്മിറ്റിയില്‍ അദ്ദേഹമടക്കമുള്ള പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിച്ചു എന്ന വാര്‍ത്ത യെച്ചുരി തന്നെ നിഷേധിച്ചിരിക്കുന്നു. ആ വാര്‍ത്തയും മാതൃഭൂമിയിലുണ്ട്. പക്ഷെ ആരുടെ വാര്‍ത്ത എന്നത് ഇല്ല. നിശബ്ദത. തങ്ങളുടെ തന്നെ exclusive പോലുള്ള ഒരു വാര്‍ത്തയാണ് സിപിഎം ജനറല്‍ സെക്രട്ടറി നിഷേധിച്ചത്. ഒരക്ഷരം അതിനെപ്പറ്റിയില്ല. ഒരു ഖേദവും വിശദീകരണവും ഇല്ല. ബെസ്റ്റ്!



പൊളിറ്റ്ബ്യുറോ അംഗം MA ബേബി യും ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഞാന്‍ ബന്ധപ്പെട്ട ഒരുപാട് പിബി-കേന്ദ്രകമ്മിറ്റി അംഗങ്ങളും അത് നിഷേധിച്ചിട്ടുണ്ട് പുച്ഛിച്ചു ചിരിച്ചു തള്ളിയിട്ടുണ്ട്.

പത്രപ്രവര്‍ത്തന രീതി അല്ലെങ്കില്‍ editorial responsibilities അല്ലെങ്കില്‍ sense of propriety എന്നീ കാര്യങ്ങളെപറ്റി ഒന്നാലോച്ചു നോക്കൂ. തങ്ങള്‍ എഴുതിയ വാര്‍ത്ത തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജവം എന്തുകൊണ്ടില്ല? വാര്‍ത്ത തന്ന സോഴ്‌സ് തന്നത് ശരിയാണ് എന്ന് വിശ്വാസമുണ്ടെങ്കില്‍ we stand by our സ്റ്റോറി എന്ന് എഴുതാത്തത് എന്തുകൊണ്ടാണ്? അവിടെയുമില്ല ഇവിടെയുമില്ല. സ്വപ്നമാണോ പേടി സ്വപ്നമാണോ. അതോ വെറും തോന്ന്യാസമാണോ? ഒന്നും പിടികിട്ടുന്നില്ല.

ആ സോഴ്‌സ് ഒരു പേട് സോഴ്‌സ് ആണെന്ന കാര്യത്തില്‍ മറ്റാര്‍ക്കും സംശയമില്ല എന്ന കാര്യം അവിടെ ഇരിക്കട്ടെ.
ഒന്നാലോചിച്ചു നോക്കൂ. ബിജെപിയുടെ ഒരു ദേശീയതല യോഗത്തില്‍ യോഗി ആദിത്യനാഥ് മോദിയെ വിമര്‍ശിച്ചു എന്ന കള്ള വാര്‍ത്ത ദൈനിക് ജാഗ്രണിലോ ഭാസ്‌കറിലോ വന്നു എന്ന് കരുതുക. എന്തായിരിക്കും പ്രതികരണം? പോട്ടെ. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാന്‍ എടുക്കുക. മുഖ്യമന്ത്രി Gehlot സോണിയ ഗാന്ധിയെ തള്ളിപ്പറഞ്ഞു എന്ന കള്ള വാര്‍ത്ത എഴുതിയ ഒരു രാജസ്ഥാന്‍ പത്രത്തിനു എന്ത് ന്യായീകരണമാണുള്ളത്, മാപ്പ് പറയുന്നതിന് പകരം അല്ലെങ്കില്‍ ഖേദിക്കുന്നു എന്ന് പറയാതെ? അവര്‍ക്കു മുന്നോട്ടു പോവാന്‍ പറ്റുമോ? മമത ഭരിക്കുന്ന ബംഗാളില്‍ സത്യം എഴുതിയാല്‍ പോലും ശത്രുതയും ബോയ്‌കോട്ടും.

കേരളം അങ്ങനെയല്ല. ആവാന്‍ പാടില്ല. പക്ഷെ എന്നാലും ഇതെന്താണ്?
Gross misrepresentation facts. Reporting that is tendentious in the extreme. അതാണ് മാതൃഭൂമി നിര്‍ഭാഗ്യവശാല്‍ നടത്തിയിരിക്കുന്നത്. ഇത് ഒരു അപകടകരമായ ഒരു ട്രെന്‍ഡ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. തോന്നിയപോലെ വാര്‍ത്തകള്‍ പടച്ചുവിട്ടാലും ഒന്നും സംഭവിക്കില്ല,  അതുകൊണ്ട് അങ്ങനെതന്നെ ചെയ്യാം എന്ന അഹങ്കാരം. Lazy journalism. പണ്ട് ശ്രീ എം കൃഷ്ണന്‍നായര്‍ പറയാറുള്ളത് പോലെ വരട്ടു ചൊറിയില്‍ ചൊറിയുന്നവന് ചൊറിയുമ്പോള്‍ പരമാനന്ദം അതുകൊണ്ട് വീണ്ടും വീണ്ടും ചൊറിയുക. വീണ്ടും വീണ്ടും. അതാണ് മണികണ്ഠന്റെ ആപ്പഊപ്പ സോഴ്‌സ് (ഒരു വിലകുറഞ്ഞ മനുഷ്യന്‍ ആണെന്ന് ഉറപ്പാണ്) ചെയ്യുന്നത്.

ഇത്രയും എഴുതണം എന്ന് കരുതിയതല്ല. പ്രത്യേകിച്ച് മണികണ്ഠന്‍ മോശക്കാരനല്ല എന്നത് കൊണ്ടു തന്നെ. പക്ഷെ ഇത്തരം പ്രവര്‍ത്തിയില്‍ അദ്ദേഹവും ഉള്‍പ്പെട്ടു എന്നതില്‍ വിഷമമുണ്ട്. ആ സോഴ്സിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കുറച്ചു പരിശ്രമിക്കേണ്ടി വരും. എത്രയും പെട്ടന്ന് അത് ചെയ്യുന്നതാണ് നല്ല പത്രപ്രവര്‍ത്തകന്റെ രീതി.

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി മാതൃഭൂമി പോലുള്ള ഒരു വലിയ സ്ഥാപനത്തില്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങിയ പോലുള്ള അവസ്ഥയാണിത്. ചിലര്‍ വിചാരിച്ചാല്‍ ഒരു പത്രത്തെ fake news ഫാക്ടറി ആയി മാറ്റാനും പറ്റും. അതുകൊണ്ട്തന്നെ ഈ കുറിപ്പ് പത്രപ്രവര്‍ത്തനവുമായി ബന്ധമുള്ള ഏവരും ചര്‍ച്ചചെയ്യും എന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top