കൊച്ചി > ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി നടി മഞ്ജു വാര്യര്‍. ജെഎന്‍യു എന്നത് ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമാണ്. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്‌ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു.- മഞ്ജു പറഞ്ഞു.
ഞായറാഴ്ച്ച രാത്രിയായിരുന്നു ജെഎന്‍യുവില്‍ പുറത്തുനിന്നെത്തിയ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയംഗവുമായ ഐഷി ഘോഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും സാരമായി പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..