19 April Friday

'ഹിന്ദുത്വ അജണ്ടയ്‌ക്കൊപ്പം നിൽക്കാനാവില്ല'; മാതൃഭൂമിയിൽനിന്നു രാജിവെച്ചതായി മനില സി മോഹൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

കൊച്ചി > ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ,ആ രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.അതിനാൽ രാജിവെയ്ക്കുന്നതായി മനിലാ സി മോഹൻ. മാതൃഭൂമി വാരിക എഡിറ്റർ കമൽറാം സജീവിന്‌ ശേഷം  മാതൃഭൂമിയിൽനിന്നുള്ള രണ്ടാമത്തെ രാജിയാണ്‌ മനിലയുടേത്‌. 
 

മനിലയുടെ പോസ്‌റ്റ്‌ ചുവടെ

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്.

ഹിന്ദുത്വരാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന നിർണായകമായ ചരിത്ര സന്ദർഭമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്മെൻറ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയൽ തീരുമാനങ്ങളിലും എഡിറ്റോറിയൽ അംഗം എന്ന നിലയിൽ എനിക്ക് പങ്കുണ്ട്. അതിനാൽത്തന്നെ എഡിറ്ററെ ചുമതലയിൽ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. ആ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കില്ല.

ഇതാദ്യമായല്ല സംഘപരിവാർ കേന്ദ്രങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ എത്രയോ തവണ ആഴ്ചപ്പതിപ്പിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘ പരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്ക്കെതിരെ സ്റ്റോറികൾ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീഷണികൾ, അശ്ലീലം പറച്ചിലുകൾ, കായികാക്രമണത്തിനുള്ള ശ്രമങ്ങൾ എല്ലാം നടന്നിട്ടുണ്ട്. പൊലീസ് പ്രൊട്ടക്ഷനിൽ ഓഫീസ് പ്രവർത്തിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയാക്കാലത്തുപോലും അവയൊന്നും വാർത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്മെന്റ് അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കിൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.

മീശയുടെ പേരിൽ, ഹൈന്ദവതയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തിൽ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല. ശബരിമലയിൽ ഭക്തർക്കിടയിൽ കടന്നുകൂടി, ഭക്തരുടെ പേരിൽ അക്രമം നടത്തുന്ന അതേ കൂട്ടർ തന്നെയാണ് വായക്കാരെന്ന പേരിൽ മീശയ്ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിർത്താൻ അവർക്ക് കഴിയുന്നു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top