20 April Saturday

'പരിഹാസ്യമായ ഇത്തരം ഷോവര്‍ക്കുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത് '; വ്യാജ വാര്‍ത്തകള്‍ക്കെതിരെ എം സ്വരാജ് എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കൊച്ചി > ഓഖി ചുഴലിക്കാറ്റിന്റെ ഭീകരത കേരളതീരത്ത് ആഞ്ഞടിക്കുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മിനിമം മര്യാദയെ കുറിച്ചോര്‍മിപ്പിച്ച് എം സ്വരാജ് എംഎല്‍എ. ദുരന്തത്തിന്റെ മറവില്‍ വ്യജ വാര്‍ത്ത ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം, രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കാന്‍ സഹായകമാവുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും എം സ്വരാജ്  പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എം സ്വാരാജ് കാര്യങ്ങള്‍ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ദുരന്തങ്ങള്‍ ഉത്സവങ്ങളല്ല
എം. സ്വരാജ്.

'ഓഖി' എന്നു പേരിട്ട ഒരു ചുഴലിക്കൊടുങ്കാറ്റിന്റെ രൂപത്തിലാണ് ഇപ്പോള്‍ ദുരന്തം നമ്മെ വേട്ടയാടുന്നത്. ഓരോ ദുരന്തവും ബാധിത മേഖലയിലാകെ ഭയവും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുന്ന മലയാള മാധ്യമ പ്രവര്‍ത്തനം മനുഷ്യത്വത്തിന് ഭീഷണിയാണ്. ദുരന്തങ്ങളുണ്ടാവുമ്പോള്‍ ഒരാഴ്ചയ്ക്കുള്ള വിഭവം കിട്ടിപ്പോയി എന്ന് ചിന്തിക്കുന്നവരാണോ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഓഫീസില്‍ ലഡു വിതരണം നടത്തുന്നുണ്ടാവുമോ ? നമ്മുടെ മാധ്യമങ്ങളുടെ പൊതു രീതി കാണുമ്പോള്‍ തോന്നുന്ന സംശയമാണിത് .

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സ്ഥാപിക്കാന്‍ എവിടെ നിന്നോ അച്ചാരം പറ്റിയിട്ടുണ്ടെന്ന് സംശയിക്കത്തക്കവിധം അത്യദ്ധ്വാനം ചെയ്യുകയാണ് കുറച്ച് മാധ്യമങ്ങള്‍ .

സര്‍ക്കാര്‍ ഉണരാന്‍ വൈകി എന്ന് എഴുതിയ മനോരമയും 30 ന് നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ ചുഴലിക്കാറ്റ് വീശുമെന്നോ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നോ ഉണ്ടായിരുന്നില്ല. മനോരമയും ഉണരാന്‍ വൈകിയതാവുമോ ?

30 ന് പുലര്‍ച്ചെ 1.30 നും രാവിലെ 8.30 നും ലഭ്യമായ മുന്നറിയിപ്പിലും ചുഴലിക്കാറ്റ് ഭീഷണി ഇല്ല എന്ന് മനോരമ തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷെ  LDF സര്‍ക്കാരിനെ അക്രമിക്കാനുള്ള തീരുമാനം നേരത്തെ ഉള്ളതിനാല്‍ ആ പണി നിര്‍വഹിക്കുന്നു എന്നു മാത്രം.

തിയ്യതി തിരുത്തിയ കത്തു മുതല്‍ ഊഹാപോഹങ്ങള്‍ വരെ ആധികാരിക വിവരങ്ങളാക്കി അലറി വിളിച്ച് ഉത്സവത്തിനു കൊഴുപ്പുകൂട്ടുന്നവര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു മന്ത്രിയെവിടെ ? മുഖ്യമന്ത്രിയെവിടെ ?

ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ എം എല്‍ എ , എം പി , മന്ത്രി ,മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവരെല്ലാം സംഭവസ്ഥലത്ത് ഓടിയെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതൊരു സാമാന്യമായ പൊതുബോധമാണ്. ചെറിയൊരു അപകടമുണ്ടായാലും സംഭവസ്ഥലത്ത് ജനപ്രതിനിധികള്‍ നേരിട്ടെത്തണമെന്നാണ് പൊതുമതം. ഈ പൊതുബോധം അരക്കിട്ടുറപ്പിക്കുന്ന ജോലിയാണ് നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഒരു മുഴം മുന്‍പേ എറിയുന്ന സമര്‍ത്ഥരുണ്ട്. ദുരന്തമുഖങ്ങളില്‍ ഓടിയെത്തും. ദേശീയ അവാര്‍ഡിനര്‍ഹതയുള്ള അഭിനയം കാഴ്ചവെക്കും. യാത്ര പുറപ്പെടുമ്പോഴേ ഇഷ്ടക്കാരായ മാധ്യമ സുഹൃത്തുക്കളെ ഒപ്പം കൂട്ടും. കണ്ണീര്‍ വീണ മണ്ണിലൂടെ റോഡ് ഷോ നടത്തും. മാധ്യമങ്ങള്‍ക്ക് തൃപ്തിയാവും. ജനങ്ങളോടൊപ്പം ദുരന്തമുഖത്തും കടന്നു വന്ന 'ജനകീയ നേതാക്കാന്‍ ' മാര്‍ക്ക് വാഴ്ത്തുപാട്ടുകള്‍ പാടാതെ പാടും ....

ഈ പൊതുബോധാനുസൃത കലാപരിപാടികള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ബാധിക്കുക? പുറ്റിങ്ങല്‍ ദുരന്ത സമയത്തെ വിവിഐപി യുടെ സന്ദര്‍ശനാനുഭവങ്ങള്‍ ഇത്രവേഗം മറക്കാറായോ ? ആംബുലന്‍സ് പോലും സ്തംഭിച്ച സുരക്ഷാ ക്രമീകരണങ്ങളില്‍ മണിക്കൂറുകളോളം നാടാകെ മരവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ അതെങ്ങനെയാണ് ബാധിച്ചതെന്ന് ഓര്‍മയില്ലാത്തവരാണോ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ?പ്രിയ സുഹൃത്തുക്കളെ ഇത്രമാത്രം ഹൃദയശൂന്യരാവരുത് നിങ്ങള്‍. ഇടത് സര്‍ക്കാരിനെ നിങ്ങള്‍ വിമര്‍ശിച്ചോളൂ. കുറ്റപ്പെടുത്തിക്കോളൂ. പക്ഷെ ദുരന്തം അതിനൊരവസരമായി എടുക്കരുത്.

ഓരോ വി ഐ പി യുടെ സന്ദര്‍ശനവും ദുരന്തമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. വി ഐ പി മാര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തുടര്‍ച്ചയായി ഒരുക്കേണ്ടി വരുന്നത് എപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. പരിഹാസ്യമായ ഇത്തരം ഷോവര്‍ക്കുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാനാണ് മാധ്യമങ്ങളുീ ശ്രമിക്കേണ്ടത്.

അതിന് പകരം ദുരന്തമേഖലയിലെത്തുന്ന ജനപ്രതിനിധികളോട് ജനങ്ങള്‍ സ്വാഭാവികമായും പ്രത്യേക മാനസികാവസ്ഥയില്‍ ദുഃഖമോ പ്രതിഷേധമോ പ്രകടിപ്പിച്ചാല്‍ അത് വലിയ വാര്‍ത്തയാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന കടമ എന്താണ് ?

മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതു വരെ രക്ഷിക്കാന്‍ കഴിഞ്ഞവരുടെ എണ്ണം റെക്കോഡാണ്. വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ച രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

കേരളത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ തമിഴ്‌നാട്ടിലെയും മറ്റും പല മാധ്യമങ്ങളും പ്രശംസിക്കുകയാണ് ചെയ്തത്. ഇനിയും പോരായ്മകളുണ്ടെങ്കില്‍ വിമര്‍ശിക്കാം. ചൂണ്ടിക്കാട്ടാം. ദുരന്തനിവാരണ സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടാം. ഇതൊക്കെ അത്യാവശ്യവുമാണ് .
പക്ഷെ ദുരന്തത്തെ ആഘോഷിക്കരുത്. ഉത്സവമാക്കരുത്. മുഖ്യമന്ത്രി നേരിട്ട് വന്ന് കാണണമെന്ന പൊതുബോധത്തിന് ചൂട്ടു പിടിക്കലല്ല മാധ്യമ ധര്‍മം. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായകമാവുന്ന വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ത്തുകയെന്നതാണ് മിനിമം മനുഷ്യത്വം.

ഏത് ദുരന്തമുണ്ടായാലും ഭരണാധികാരികള്‍ കാഴ്ച കാണാന്‍ സംഭവസ്ഥലത്ത് ഓടിയെത്തുകയല്ല വേണ്ടതെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആകാവുന്നത്ര കുറ്റമറ്റതാക്കാനുള്ള ഭരണപരമായ നടപടികള്‍ക്ക് ഫലപ്രദമായി നേത്രത്വം കൊടുക്കുകയാണ് ആവശ്യമെന്നും ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്കെന്തോ കുഴപ്പമുണ്ട്. തീര്‍ച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top