1. പ്രധാന കാരണം ഗൾഫ് രാജ്യങ്ങളിൽ ശക്തമാകുന്ന സ്വദേശിവൽക്കരണമാണ്.
2. കർശനമാക്കുന്ന സ്വദേശി നിയമങ്ങൾ പ്രവാസി സൗഹൃദമല്ല.
3. കോവിഡ് കാരണം നിരവധി ചെറുകിട സ്ഥാപനങ്ങൾ അടച്ചു പൂട്ടി.
4. കിട്ടിക്കൊണ്ടിതന്ന വേതനത്തിലെ കുറവും മറ്റ് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതിതും കുടിയിറക്കത്തിന് ആക്കം കൂട്ടി.
5. അവധിക്ക് നാട്ടിൽ വന്ന നിരവധി പ്രവാസി തൊഴിലാളികൾ താമസ രേഖ കാലഹരണപ്പെട്ടതിനാൽ മാതൃരാജ്യത്ത് കുടിങ്ങിയതും തൊഴിൽ നഷ്ടപ്പെടാൻ കാരണമായി.
6. ചില ഗൾഫ് രാജ്യങ്ങൾ 60 വയസ്സിനു ശേഷം പ്രവാസികളുടെ താമസ രേഖ പുതുക്കാത്തതും തൊഴിലാളികൾക്ക് ആഘാതമായി.
7. ക്രൂഡ് ഓയിൽ വിലയുടെ തകർച്ച ഗൾഫ് വികസനത്തിൽ മാന്ദ്യം വരുത്തി.
8. പുതിയ നിർമ്മാണ പദ്ധതികൾ മേഖലയിൽ കുറഞ്ഞതും തൊഴിൽ മേഖലയെ തളർത്തി.
9. ഇന്ത്യ ഒഴിച്ചുള്ള ഇതര മൂന്നാം ലോകരാജ്യങ്ങളിൽ നിന്നും കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ലഭ്യമാകുന്നതും നമ്മുടെ സാധ്യതകൾ ഇല്ലാതാക്കി.
10. നീണ്ട പ്രവാസത്തിനു ശേഷം കോവിഡാനന്തര കാലത്ത് ബന്ധുമിത്രാതികളോടൊപ്പം മാതൃരാജ്യത്ത് ശിഷ്ടജീവിതമെന്ന് ചിന്തിച്ച് മടങ്ങിയവരുമുണ്ട്.
കേരള സംസ്ഥാനം പ്രവാസി തൊഴിലാളികളുടെ കുടിയിറക്കം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് മൂന്നാം ലോക കേരള സഭയിൽ സംവാദമാക്കണം. പ്രവാസികളോട് കേന്ദ്ര ഗവൺമെൻ്റ് എടുക്കുന്ന നിഷേധാത്മകമായ നിലപാട് വിമർശന വിധേയമാക്കണം.
മടങ്ങി വന്ന തൊഴിലാളികളുടെ വൈദഗ്ധ്യവും ക്രയശേഷിയും രാജ്യത്തിൻ്റെ വികസനത്തിന്ഉപയോഗിക്കാൻ കഴിയണം.
ഗൾഫ് കുടിയേറ്റ തൊഴിലാളികൾ നാലു പതിറ്റാണ്ടിലധികം അവിടെ ഉപജീവനം നടത്തിയാലും താൽക്കാലിക കുടിയേറ്റക്കാർ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ പണി എടുക്കുന്നവർ ! അവകാശ വാദങ്ങൾ ഉന്നയിക്കുവാനോ എന്തിനധികം അർഹതക്കുള്ള അംഗീകാരം ചോദിച്ചു വാങ്ങാനാ ഗൾഫിൽ നില നിൽക്കുന്ന നിയമങ്ങൾക്ക് പരിമിതിയുണ്ട്.
ഈ തൊഴിൽ ഉടമ്പടി വിഷയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഗൾഫ് രാജ്യങ്ങളുമായി ശീതസമരം പതിറ്റാണ്ടുകളായി തുടരുകയാണ്. ഈ സന്നിഗ്ധഘട്ടത്തിൽ " ഒരു സമഗ്ര കുടിയേറ്റ നിയമം " അനിവാര്യമായി തീരുന്നു. മൂന്നാം ലോക കേരളസഭ മുൻഗണനാക്രമത്തിൽ ചർച്ച ചെയ്യണ്ട ഒരു വിഷയമാണിത്. ഗൾഫിൽ നിന്നും കുടിയിറക്കം പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം ഇന്ത്യക്കാർ മടങ്ങിയെത്തിയത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്.
ഗൾഫ് കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ ഉടമ്പടിയിൽ ഇന്ത്യയോ ഇന്ത്യക്കാർ കുടിയേറുന്ന ഗൾഫ് രാജ്യങ്ങളോ ഒപ്പുവെച്ചിട്ടില്ല. വിദേശ തൊഴിൽശക്തിയെ നിരുത്സാഹപ്പെടുത്തുന്ന തൊഴിൽ നിയമങ്ങളാണ് ഗൾഫിൽ നിലനിൽക്കുന്നത്.
താൽക്കാലിക കുടിയേറ്റക്കാർ എന്ന വിഭാഗത്തിലാണ് പ്രവാസികളുടെ സ്ഥാനം !
പതിറ്റാണ്ടുകൾ പണിയെടുത്തിട്ടും കോവിഡ് പ്രതിസന്ധിയുടെ പേരിൽ അർഹമായ അവകാശങ്ങളും ശമ്പള കുടിശ്ശികയും ലഭിക്കാതെ മാതൃരാജ്യത്തേക്കു മടങ്ങിയ നിരവധി പ്രവാസികളുടെ അനുഭവം ഈ ലേഖകന് നേരിട്ടറിയാം.നിരാലംബരും നിരാശ്രയരുമായ ഗൾഫ് പ്രവാസി തൊഴിലാളികളുടെ പ്രതിനിധികൾക്ക് അവരുടെ സങ്കടങ്ങളും ആവലാതികളും പറയാനുള്ള വേദിയായി മാറട്ടെ മൂന്നാം ലോക കേരളസഭ.
പ്രവാസികളും മടങ്ങി എത്തിയവരും ഏറെപ്രതീക്ഷയോടെയാണ് മൂന്നാം ലോക കേരളസഭ സമ്മളനത്തെ ശ്രദ്ധിക്കുന്നത്.